ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 5


വേട്ടയാടലില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുവാന്‍ കുറെയേറെ പര്‍വത പ്രദേശങ്ങള്‍ നാഷണല്‍ പാര്‍ക്ക്‌ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ്‌ 'വെന്വാ' നാഷണല്‍ പാര്‍ക്ക്‌ (Parc national de la Vanoise). ഉയരത്തിലുള്ള ചില ഗ്രാമങ്ങളില്‍ നിന്നും പാര്‍ക്കില്‍ കടക്കാം. ഓസ്വാ-യിലെ മലയില്‍ നിന്നോ, 'ടെറാ മൊഡാന'യുടെ  അങ്ങേയറ്റത്തുള്ള 'ബോന്‍വല്‍' എന്ന ഗ്രാമത്തില്‍ നിന്നോ ഒക്കെ  പ്രവേശിക്കാം.  'മൊഡാനി'ല്‍ നിന്നുള്ള ബസ്സ്‌ എല്ലാ ഗ്രാമങ്ങളെയും ഒന്നു ചുറ്റിയാണ് 'ബോന്‍വലി'ല്‍ എത്തിയത്.   വളരെ മനോഹരമായിരുന്നു ഈ ഒരുമണിക്കൂര്‍ യാത്ര. സമുദ്രനിരപ്പില്‍ നിന്നും 1700m ഉയരമുള്ള ഒരു പഴയ ഗ്രാമം.  ഇവിടെ നിന്ന് ഒന്നൊന്നര മണിക്കൂര്‍ കാട്ടിലൂടെ നടന്നാല്‍ ഇതിലും പഴയ ഒരു ഗ്രാമത്തിലെത്താം. കാലത്തിനു പിന്നിലേക്ക്‌ ഞങ്ങള്‍  നടന്നു.

ഒരു സിനിമയിലും കണ്ടിട്ടില്ല, ത്ര സുന്ദരമായ സ്ഥലം! ഇടയ്ക്ക് ദുര്‍ഘടമായ വഴികളും ഉണ്ട്. കണ്ടാല്‍ കഠിനമായ പാറകള്‍ക്കുള്ളില്‍ നിന്നും തെളിനീരുറന്നൊഴുകുന്നു. താഴെയെങ്ങും പൂക്കളാണ്. വയലറ്റും, മഞ്ഞയും റോസും നിറങ്ങളില്‍ ഓരോ മണ്‍തരിയിലും കാട്ടുപൂക്കള്‍ നിറഞ്ഞു ചിരിക്കുന്നു.  തേനീച്ചകളുടെയും വണ്ടുകളുടെയും ഉത്സവമേളം. അരുവികളുടെ, കാറ്റിന്റെ ശബ്ദത്തിലൂടെ നടന്നു, ഒടുവില്‍ പാറക്കല്ലുകള്‍ മേഞ്ഞ വീടുകള്‍ കണ്ടു തുടങ്ങി.

കെ പത്തു പതിനഞ്ചു വീടുകള്‍ കാണും. കുറച്ചു കൃഷിയും, പശുക്കളും, കുതിരകളും ഒക്കെയായി ഒരു ചെറിയ ഗ്രാമം. ശൈത്യകാലത്ത് താമസ യോഗ്യമല്ലത്രേ. ഇടയ്ക്ക്  മലയണ്ണാന്‍റെ  ചിലപ്പു കേട്ടു.  ഇവിടുത്തെ സംരക്ഷിത മൃഗങ്ങളില്‍ ഒന്നാണ്, 'മര്മോത്' എന്ന് പേരുള്ള ഒരിനം മലയണ്ണാന്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ പാറയിടുക്കുകളില്‍ ചാടിക്കളിയ്ക്കുന്നതു കണ്ടു

മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തു ഒരു റസ്റൊറന്റ്റ്‌ ഉണ്ട്. താറാവ് , പന്നി, പോത്ത് എന്നിങ്ങനെ മുകളിലേയ്ക്കാണ്  വിഭവങ്ങള്‍. ഇക്കണ്ട പച്ചക്കറികള്‍ ഒന്നും മെനുവില്‍ ഇല്ല. കറി വയ്ക്കാന്‍ അറിയാഞ്ഞിട്ടാണോ? അതോ അപ്പൂസ്‌ പറഞ്ഞതുപോലെ ഇതെല്ലാം  മറ്റു ജീവജാലങ്ങള്‍ക്ക് നല്‍കി , അവയെ  കഴിക്കുന്ന ഒരു രീതിയാണോ?

ഗ്രാമം കഴിഞ്ഞാല്‍ പര്‍ക്കിലോട്ടുള്ള പ്രവേശന കവാടം. താഴെ, പുഴ സ്വച്ഛമായി ഒഴുകുന്നു, ഇടയ്ക്കിടയ്ക്കു ചെറിയ ഡാമുകള്‍ വെള്ളത്തില്‍ നിന്നും വെളിച്ചം മോഷ്ടിക്കുന്നതും കാണാം. പാര്‍ക്കിന്റെ മറു ഭാഗം ഇറ്റലിയുടേതാണ് .  കുറച്ചു ദൂരം നടന്നു ഞങ്ങള്‍ മടങ്ങി. ഇതേ വനത്തിന്റെ തുടര്‍ച്ച തന്നെ. പശുക്കളുടെ കുടമണിയൊച്ചയും,വരയാടിന്റെ, മര്മോതിന്റെ  ശബ്ദങ്ങളും , വിട്ടിലിന്റെ കരച്ചിലും  ഒക്കെ കുറച്ചു  കൂടുതല്‍ കേട്ടുകൊണ്ടുള്ള  തുടര്‍ച്ച.

പോരുമ്പോള്‍ തേനീച്ചകള്‍ കവര്‍ന്ന കാട്ടുപൂക്കളുടെ തേന്‍, പിന്നീട്‌ മനുഷ്യന്‍ കവര്‍ന്നെടുത്തത് ഒരു കുപ്പി വാങ്ങി. ചെറുപ്പത്തിലെന്നോ  നാട്ടില്‍ രുചിച്ച തേനിന്‍റെ സ്വാദ്!

Comments

  1. അപ്പോ ഊരു ചുറ്റലാണ് മെയിന്‍ പണിയെന്ന് മനസ്സിലായി കേട്ടോ

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....