ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 3


'ഓസ്വാ'യില്‍ നിന്നും നടന്നോ ലിഫ്റ്റ്‌ (ഒരു കേബിള്‍ കാര്‍) വഴിയോ പര്‍വതത്തിന്റെ ഉയരങ്ങളില്‍ എത്താം. എന്‍റെ ആദ്യത്തെ കേബിള്‍ കാര്‍ യാത്ര. ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു ഊഞ്ഞാലില്‍ രണ്ടു പേര്‍ ഇരിക്കുന്നു. അവരുടെ പിന്നില്‍ ആളൊഴിഞ്ഞ കുറെ ഊഞ്ഞാലുകള്‍ കമ്പിയില്‍ കോര്‍ത്തു കിടക്കുന്നു.

എന്റെ സങ്കല്‍പ്പത്തില്‍ ഇത്രമാത്രം ഉയരത്തില്‍ പോകുന്ന കേബിള്‍ കാറിനു ഒരു അടപ്പ് കൂടി ഉണ്ടായിരുന്നു. എന്തെങ്കിലുമൊരു ബദല്‍ സംവിധാനം കാണാതിരിയ്ക്കില്ലെന്നു കരുതി. പെട്ടെന്നു കേബിള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ആക്കുന്ന ശബ്ദം കേട്ടു, ആദ്യം ഇരുന്നവരെ ഒരാള്‍ തള്ളി വിട്ടു , ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. ഇരുന്നു തീര്‍ന്നില്ല, ഫുട് റസ്റ്റ്‌ തല്യ്ക്കുമുകലൂടെ താഴെക്കിട്ടു ഒറ്റ തള്ളല്‍,വേണേല്‍ പിടിച്ചോണം.ഞാന്‍ പേടിച്ചു വിറച്ചു. സാഹസികമായിപ്പോയി. അപ്പു എങ്ങാനും പേടിച്ചൊന്നു ചാടിയാല്‍ നേരെ ഊര്‍ന്നു പോകും. കുട്ടികള്‍ക്കെങ്കിലും ഒരു ബെല്‍റ്റിട്ടു  മുറുക്കി  വേണ്ടേ വിടാന്‍? ഞാന്‍ അവനോടു ചേര്‍ന്നിരുന്നു ഫുട് റസ്റ്റില്‍ കഷ്ടിച്ചു ഒരു കാല്‍ വയ്ക്കാം. കൈകള്‍ കൊണ്ട്  പരമാവധി അള്ളിപ്പിടിച്ചു. അപ്പൂസിനോട് ഇതുപോലെ പിടിച്ചിരിക്കൂ എന്ന് പറഞ്ഞു. എവിടെ? അച്ഛനും മകനും എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ആറു വയസ്സിന്റെ വക ഒരുപദേശവും. " ചില സമയത്ത് നമുക്കെല്ലാം പേടി വരും. അപ്പോള്‍ ഒന്നും സംഭവിക്കില്ലാന്നു വിശ്വസിച്ചങ്ങിരിക്കണം. അതിനു കുറച്ചൊക്കെ അഭിനയിക്കേണ്ടിയും വരാം'.  അഭിനയിക്കണം പോലും, എന്നിട്ട് വേണം എനിക്ക് ഓസ്കാര്‍ നേടാന്‍. കൈവിട്ടൊന്നു കൊടുക്കാനും പറ്റില്ല. അത് മുതലാക്കി അവന്‍ എന്നെ കുറെ ഉപദേശിച്ചു കളഞ്ഞു.


കേബിള്‍ മുകളിലേയ്ക്ക് ഒഴുകി. ഊഞ്ഞാലിന്റെ ആയത്തില്‍ ആരോ പിടിച്ചു നിര്‍ത്തിയതുപോലെ ഞാനിരുന്നു. പേടിച്ചാണെങ്കിലും താഴെ ഒളികണ്ണിട്ടു നോക്കുമ്പോള്‍  ഭൂമിക്കെന്തൊരു ഭംഗി! അതിമനോഹരമായ താഴ്വാരം (കൊക്ക എന്നും പറയാം ). ആവേശത്തില്‍ അപ്പൂസ്‌  കൈവിട്ടു കളിക്കാനും തുടങ്ങി. എന്റെ സമാധാനം മുഴുവന്‍ പോയി. വഴക്കു പറഞ്ഞ്, നിര്‍ബന്ധിച്ചു കൈപിടിച്ചിരുത്തി. മലമുകളില്‍ കാല് കുത്തുന്നതിനു മുന്‍പു  തന്നെ ഫൂട്ട് റസ്റ്റ്‌ പൊക്കി വിടണം, എന്നിട്ട് ചാടി ഇറങ്ങുക, ഇല്ലെങ്കില്‍ വന്ന വഴി തിരിച്ചു പോകാം. കാലു താഴെ കുത്തിയപ്പോള്‍ ആണ് എനിക്ക് ശ്വാസം നേരെ വീണത്‌.

അങ്ങനെ സമുദ്രനിരപ്പില്‍ നിന്നും 2150m മുകളിലുള്ള ഒരു പര്‍വ്വതത്തിലെത്തി.  ദൂരെ നിന്ന് കാണുമ്പോള്‍ എന്തൊരു ഔന്നത്യം!, അടുത്ത് വന്നു തൊട്ടറിയുമ്പോള്‍ അതേ കല്ലും മണ്ണുമൊക്കെ തന്നെ. (പര്‍വ്വതമേ ക്ഷമിക്കൂ, അതാണ്‌ വാസ്തവം ). യാത്രികര്‍, സൈക്കിളുകള്‍, കുട്ടികളെ കിടത്താനുള്ള പ്രാം ഒക്കെ  ലിഫ്റ്റില്‍ ഇരുന്നു മുകളിലേയ്ക്ക് വന്നു കൊണ്ടിരുന്നു.

മലമുകളില്‍ ധാരാളം കുടുംബങ്ങളെ കണ്ടു; വെറുതെ  നടക്കാന്‍ ഇറങ്ങിയവര്‍ ആണ്. ചെറിയ കുട്ടികള്‍ മുതല്‍ ഒരുപാട് വയസ്സായവര്‍ വരെ, വടികുത്തി അങ്ങിങ്ങു നടക്കുന്നു. നല്ല തടിയുള്ളവര്‍ മുതല്‍ മെലിഞ്ഞു ഫിറ്റ്‌ ആയവര്‍ വരെ. പ്രത്യേകിച്ച് ഒരു പാറ്റേണില്ലാത്ത  മനുഷ്യര്‍. മുന്നോട്ടു നടക്കാനുള്ള ഒരു മനസ്സ് മാത്രമാണ് പാറ്റേണ്‍. ഇവിടെയെത്തുമ്പോള്‍  പ്രകൃതിയത്  സൌജന്യമായി നല്‍കും. നടപ്പുകാരില്‍  പലരും പ്രകൃതിഭംഗി ആസ്വദിക്കാനൊന്നും സമയം ചിലവഴിച്ചു കണ്ടില്ല. പറ്റുന്നിടത്തോളം ദൂരം താണ്ടുക, അതാണ്‌ മിക്കവരുടെയും ലക്ഷ്യം എന്ന് തോന്നി.

കുറച്ചു ദൂരം കയറിയതും അപ്പൂസ്‌ കുത്തിയിരുപ്പ് സമരം തുടങ്ങി.  ഞങ്ങളും  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. അടുത്തിരുന്ന ഹോളണ്ട് കുടുംബം പറഞ്ഞു. വിഷമിക്കണ്ട, ഒരു കൂട്ടുണ്ടെങ്കില്‍ കുട്ടികള്‍ പൊക്കോളും, അവരുടെ ഏഴു വയസ്സുള്ള  കുട്ടിയെ അപ്പൂസിന് പരിചയപ്പെടുത്തി. അങ്ങനെ ആല്‍പ്സ്‌ പര്‍വതത്തില്‍ കണ്ടുമുട്ടിയ ഡച്ചു കുട്ടിയും ഇന്ത്യന്കുട്ടിയും ഓടിനടന്നു മല കീഴടക്കി. കഴിഞ്ഞ മൂന്നു ദിവസമായി മലയില്‍ ജീവിക്കുന്ന കു ടുംബമാണവരുടേത്. രാത്രി മലമുകളില്‍ തന്നെ ഉറങ്ങും. അങ്ങിങ്ങായി ചില വിശ്രമ കേന്ദ്രങ്ങളുണ്ട്. മുന്‍പ് ഹോളണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ബൈക്കോടിച്ചു വന്നിട്ടുണ്ടത്രേ !! 

മലകള്‍ മാത്രമാണ് ചുറ്റിലും. ഓരോ ഗര്‍ത്തങ്ങള്‍ക്കു അപ്പുറവും ഇപ്പുറവുമായി നെഞ്ചുവിരിച്ചു നിവര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. കൊടുമുടികളില്‍ ചില മഞ്ഞു കഷണങ്ങള്‍. കടുത്ത ചൂടിലും ഉരുകാന്‍ കൂട്ടാക്കാതെ തിളങ്ങുന്നു. ഉറവകളുടെ ഉറവിടങ്ങള്‍! അസംഖ്യം വെള്ളച്ചാട്ടങ്ങളും അരുവികളും. അങ്ങ് താഴെ പച്ച നിറത്തിലുള്ള തെളിഞ്ഞ ജലം അല്ല, ഒരു ജലച്ചായ ചിത്രം തന്നെ. വര വര്‍ണ്ണനകള്‍ക്കെല്ലാം മീതെയാണ്  ഇവിടെ പ്രകൃതിയുടെ സൌന്ദര്യം.  എത്ര നടന്നു  കണ്ടാലും തീരില്ല. എഴുതിതീര്‍ക്കാന്‍ വാക്കുകളുമില്ല. വെറുതെയല്ല പ്രായഭേദമെന്യേ ഇവിടെ നടക്കാന്‍ മനുഷ്യരെത്തുന്നത്. 

ഇടുങ്ങിയ വഴികളിലൂടെ കയറി ഇറങ്ങി നടക്കുമ്പോള്‍ അപ്പൂസിന് ഭൂഗുരുത്വത്തെക്കുറിച്ച് ഒരു ക്ലാസ്സെടുത്തു. നമ്മള്‍ അറിയാതെ ഭൂമി നമ്മളെ ആകര്‍ഷിക്കുന്ന  കാര്യം വിസ്മയത്തോടെ കേട്ടിട്ട് അവന്‍ പറഞ്ഞു, "അമ്മയ്ക്കറിയാമോ? എനിക്കീ  ഗ്രാവിറ്റി പണ്ടും തോന്നിയിട്ടുണ്ട്. കളിപ്പാട്ടക്കടകളുടെയരികിലെത്തുമ്പോള്‍ ഞാന്‍ അറിയാതെ ഒരു ഗ്രാവിറ്റി എന്നെ വലിയ്കുന്നതായി തോന്നും". ഞാനെന്റെ ക്ലാസിനു ബ്രേക്കിട്ടു.

ഒരു ചെറിയ നീരുറവയുടെ കരയില്‍ ഞങ്ങള്‍ വിശ്രമിച്ചു. അപ്പൂസ്‌ വെള്ളത്തില്‍ കളിയ്ക്കുന്നു. ഇടയ്ക്കൊന്നു കാലുവഴുക്കി. 'ഇതാ ഈ ബോട്ടില്‍ കയറി രക്ഷപെട്ടോളൂ', തന്നോളം വലിയ ഒരു തടി പൊക്കിയെടുത്തു, വെള്ളത്തിലേയ്ക്കിട്ടു കൊടുത്തുകൊണ്ട് ഇത്തിരിപ്പോന്ന ഒരു കുട്ടി, ആള്‍ വലിയ ഗൌരവത്തിലാണ്, ഒരു ജീവന്‍ രക്ഷിച്ച  സംതൃപ്തിയിലും.

Comments

  1. അമ്മയ്ക്കറിയാമോ? എനിക്കീ ഗ്രാവിറ്റി പണ്ടും തോന്നിയിട്ടുണ്ട്. കളിപ്പാട്ടക്കടകളുടെയരികിലെത്തുമ്പോള്‍ ഞാന്‍ അറിയാതെ ഒരു ഗ്രാവിറ്റി എന്നെ വലിയ്കുന്നതായി തോന്നും". ഞാനെന്റെ ക്ലാസിനു ബ്രേക്കിട്ടു. (അപ്പൂനൊരു സല്യൂട്ട്)

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....