ലൂവാ നദീതടങ്ങളില്‍ (Loire vally) --3
ബ്ലൂവായില്‍ നിന്നും പുറപ്പെടുന്ന ബസ്സ് ഷാമ്പോര്‍ട് കഴിഞ്ഞു പോകുന്നത് ഷവേണി (cheverny)യിലേക്കാണ്. മറ്റൊരു നായാട്ടുകൊട്ടാരം. അടുത്ത ദിവസം രാവിലത്തെ ബസ്സില്‍ ഞങ്ങള്‍ ഷവേണിയിലേക്ക് തിരിച്ചു. ഷാമ്പോര്‍ഡില്‍ ഞങ്ങളൊഴികെ എല്ലാവരും ഇറങ്ങി. അപ്പോഴാണറിഞ്ഞത്, രാവിലത്തെ ബസ് ഇവിടെ വരയെ ഉള്ളൂ. ഷവേണിയിലേക്ക് പോകാന്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വരും.
കാടുകള്‍ കളിയാക്കി ചിരിക്കുന്നു. ചാറ്റല്‍ മഴയും നനഞ്ഞു, കാടിന്റെ തീരഭൂമിയില്‍ നടന്നും ഇരുന്നും കിടന്നും സമയം തീര്‍ന്നു. മനുഷ്യരെയും മൃഗങ്ങളെയും ഭയക്കാതെ പ്രകൃതിയുടെ മടിയില്‍, കുറച്ചു സമയം കൂടി. സ്വച്ഛമായ ഈ സ്വാതന്ത്ര്യത്തിന്റെ സുഖം എല്ലായിടത്തും എല്ലായ്പ്പോഴും ഉണ്ടായിരുന്നെങ്കില്‍! മനസ്സിന്‍റെ ഓരോ അത്യാഗ്രഹങ്ങള്‍.
ചെറിയ ഷോപ്പിംഗ് സ്ഥലങ്ങളും ഭക്ഷണ ശാലകളും ബസ്‌റ്റോപ്പിനടുത്തുണ്ട്. ഷോപ്പിംഗ് സ്ഥലങ്ങളില്‍ എല്ലാം സ്വദേശ വസ്തുക്കളാണ്. അതൊരു വലിയ പ്രത്യേകത ആയി തോന്നി. ദേശഭേദമെന്യേ മിക്ക സ്ഥലങ്ങളിലും ' കൌതുക വസ്തുക്കള്‍' ചൈനക്കാരാണ് എത്തിക്കുന്നത്. ലൂവാ നദിക്കരയില്‍ ഇപ്പോഴും ഒരു സ്വദേശിക്കാറ്റ്. കര്‍ഷകരുടെ ചെറിയ കടകള്‍, കാട്ടുതേന്‍, ജാം, ബ്രഡ്, ചെന്നായത്തോലുകള്‍ ഒക്കെ വില്‍ക്കുന്നു. ഉച്ച ഭക്ഷണമായി ഓരോ സാന്‍ഡ്-വിച്ച് കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഷവേണിക്കുള്ള ബസ് വന്നു.
വീണ്ടും കാട്ടിലൂടെ, നദീതീരത്തുകൂടെ അരമണിക്കൂര്‍ യാത്ര. ഷവേണി ഒരു രാജകൊട്ടാരമല്ല, രാജസേവകരായ പ്രഭുക്കന്മ്മാര്‍ തീര്‍ത്ത നായാട്ടു കേന്ദ്രം ആണ്. അതുകൊണ്ട് തന്നെ വിപ്ലവത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്ത ഒരു കൊട്ടാരം. പ്രശസ്ത കോമിക് ആയ 'ടിന്‍-ടിന്‍' കഥകളില്‍ ഈ കൊട്ടാരത്തിന്‍റെ പശ്ചാത്തലം ഉണ്ട്. സന്ദര്‍ശകര്‍ക്കായി 'ടിന്‍-ടിന്‍' കഥകളുടെ പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നു.
കൊട്ടാരത്തിന്‍റെ പഴയ അടുക്കളത്തോട്ടം ഇപ്പോഴും സംരക്ഷിക്കുന്നു. മുന്തിരിയും,ആപ്പിളും,മത്തനും, തക്കാളിയും മുളകും എല്ലാം കുറേശ്ശെയുണ്ട്. ധാരാളം റോസാ പൂക്കളും.
കൊട്ടാരത്തിന്‍റെ പഴയ അടുക്കളത്തോട്ടം ഇപ്പോഴും സംരക്ഷിക്കുന്നു. മുന്തിരിയും,ആപ്പിളും,മത്തനും, തക്കാളിയും മുളകും എല്ലാം കുറേശ്ശെയുണ്ട്. ധാരാളം റോസാ പൂക്കളും.
തോട്ടത്തിന്റെ പിന്നില്‍ നിന്നും ഭ്രാന്ത് പിടിച്ചപോലെ പട്ടികളുടെ കുര. നായാട്ടിന്റെ ഓര്‍മയ്ക്ക് കുറെയേറെ പട്ടികളെ ഇന്നും വളര്‍ത്തുന്നു. പഴയ വേട്ടപ്പട്ടികളുടെ പിന്മുറക്കാര്‍ ആണ്. കാണികള്‍ ആരോ പ്രകോപിപ്പിച്ചത്തിന്റെ പ്രതിഷേധം. പൂട്ടിയ ഗേറ്റിനുള്ളില്‍ നിന്നും മറ്റൊരു വിപ്ലവധ്വനി.
കൊട്ടാരം കണ്ടിറങ്ങി. ചുറ്റുമുള്ള കാട്ടിലേക്ക് നേരിട്ട് പോകാന്‍ അനുവാദമില്ല. ഇലക്ട്രിക് കാറില്‍ (ഒരു കാളവണ്ടിയുടെ വേഗം മാത്രം) സവാരി ഉണ്ട്. കാട്ടില്‍ വന്‍ വൃക്ഷങ്ങള്‍ ആയിരുന്നു കൂടുതല്‍. ഇത് പലതും പഴയ പ്രഭുക്കന്മാര്‍ പല രാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്നു , നട്ടു പിടിപ്പിച്ചതാണ്. വച്ചുണ്ടാക്കിയ വനം!
ഒരോ ഭാഗത്തെയും വൃക്ഷങ്ങളുടെ കഥകള്‍ കാര്‍ ഡ്രൈവര്‍- പെണ്‍കുട്ടി വിശദീകരിച്ചു. വൃക്ഷങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ ലൂവാ നദിയില്‍ നിന്നും പണിത കനാലിന്റെ തീരത്ത് കാര്‍ നിര്‍ത്തി. പിന്നീട് കനാലില്‍ കൂടി ആയിരുന്നു യാത്ര.ബോട്ട് ഡ്രൈവര്‍ കനാല്‍ തീരത്തെ മരങ്ങളുടെ കഥ തുടര്‍ന്നു. ആനപ്പാദം പോലെ ചുവടുള്ള ഒരു മരങ്ങള്‍, അതിന്റെ പേരും എലെഫന്റ്റ് ഫീറ്റ് ട്രീ! ലൂവാ നദിയോളം പോയി തിരിച്ചു വന്നു. ബോട്ടിറങ്ങുന്നിടത്തുള്ള വന്‍ വൃക്ഷത്തോട് ആദ്യമായി തൊട്ടു പറയുന്ന കാര്യം സാധിക്കുമത്രേ. മനുഷ്യന് തൊടാന്‍ പറ്റുന്ന ഭാഗത്തെ തൊലിയെല്ലാം പോയിരുന്നു. മരമുത്തശ്ശിയുടെ കാലില്‍ ഞാനും അപ്പൂസും പതുക്കെ തൊട്ടു; മുകളിലേക്ക് നോക്കി വെറുതെ ആഗ്രഹിച്ചു, ഇതുപോലെ ഒരു കാട് ഉണ്ടാക്കാന്‍ കഴിയണം. സ്വച്ഛമായി പ്രകൃതിയെ കാണാന്‍ അനുവദിക്കുന്ന വിധത്തില്‍ , മനുഷ്യമൃഗങ്ങളെ ഭയക്കാതെ വെറുതെ നടക്കാന്‍ നാടിന്‍റെ അരികിലൊരു വലിയ കാട്. ആഗ്രഹിക്കുമ്പോള്‍ എന്തിനാ കുറയ്ക്കുന്നത്. അപ്പൂസിനോട് ചോദിച്ചു , നീയെന്താടാ ആഗ്രഹിച്ചത്? 'അതോ എനിക്കൊരു കുഞ്ഞു മുയലിനെ വേണം'. ശരി, 'ഞാനുണ്ടാക്കുന്ന കാട്ടില്‍ നീ മുയലിനെ വളര്തിക്കോ'..കാട്ടു സ്വപ്നങ്ങളുമായി ഞാങ്ങള്‍ തിരിച്ചു പോന്നു.
ഇടയ്ക്ക് ഒരു ചെറിയ മുസിയത്തിനടുത്ത് വണ്ടി നിര്‍ത്തി. ഈ വനപ്രദേശത്തിനു കണ്ണുപെടാതിരിക്കാന്‍ എന്നപോലെ ഒരു സ്ഥലം. കുറെ നടന്നാലേ മ്യൂസിയതിലെത്തൂ, അവിടെ കാര്യമായി ഒന്നുമില്ല താനും, ഒരു തിമിംഗലത്തിന്റെ താടിയെല്ല്, കുറെ പഴയ പാത്രങ്ങള്‍, രാജാക്കന്മാരുടെ ചിത്രങ്ങള്‍ എന്നിവ വച്ചിട്ടുണ്ട്. അമര്‍ഷം പൂണ്ട ഏതോ സന്ദര്‍ശകന്‍ , കാലിയായ ഒരു വെള്ളക്കുപ്പി പാത്രങ്ങള്‍ക്കൊപ്പം വച്ച് പോയിരിക്കുന്നു. നടത്തിപ്പുകാര്‍ അതിതുവരെ കണ്ടിട്ടുമില്ല, മാറ്റിയിട്ടുമില്ല. ഏതായാലും കുപ്പിയുടെ ചരിത്രം ഈ നൂറ്റാണ്ടിലേതാണ്.
തിരികെ വന്ന വഴിയില്‍ ഒരു വൃക്ഷത്തോട്ടം ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു, രണ്ടായിരത്തിനു ശേഷം വച്ച വൃക്ഷങ്ങള്‍, നട്ട വര്ഷം എഴുതിയ ബോര്‍ഡ് മരത്തിന്റെ ചുവട്ടില്‍ ഉണ്ട്.ഭാവിയുണ്ടെങ്കില്‍ വളര്‍ന്നു കാടുപിടിക്കും. അന്നുവരുന്നവര്‍ കാറ്റേറ്റിരിയ്ക്കും.
നാലാം നാള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക്. ട്രെയിനില്‍ വല്ലാത്ത തിരക്ക്. ഇരിക്കാന്‍ സ്ഥലമില്ല, എതിരെ വന്ന ടിക്കറ്റ് പരിശോധകരോട് മുന്നിലെങ്ങാനും സീറ്റുണ്ടോന്നു അന്വേഷിച്ചു. അയാള്‍ പറഞ്ഞു തല്‍ക്കാലം പോയി ഫസ്റ്റ് ക്ലാസ്സില്‍ ഇരുന്നോളൂ എന്ന് ! സ്വസ്ഥമായി ഇരുന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ ഫസ്റ്റ് ക്ലാസും നിറഞ്ഞു.
അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ ഉല്ലാസവാനായ ഒരു പയ്യന്‍സ് ഞങ്ങളെ നോക്കി ചിരിച്ചു ശുഭ ദിനം ആശംസിച്ചു കടന്നു പോയി. നല്ല പരിചയം, പക്ഷെ മറന്നു. പ്രശാന്ത് ഓര്‍മ്മിപ്പിച്ചു, ഇങ്ങോട്ട് വന്നപ്പോള്‍ അടുത്ത സീറ്റില്‍ ബോറടിച്ചിരുന്ന ഇലക്ട്രോണിക് മനുഷ്യന്‍. മനസ്സിലായതേയില്ല! അമ്മയുടെ മടിയില്‍ നിന്നിറങ്ങി സ്കൂള്‍ ബസ്സില്‍ ചാടി കയറിയ ഒരു കുട്ടിയെപ്പോലെ തോന്നി മടങ്ങിവരവില്‍.
-----------------------------------------------------------------------------------
എത്രയെത്ര കൊട്ടാരങ്ങളാ...അവിടെയെങ്ങാനും ഒരു കൊട്ടാരം വാങ്ങിയാലോ...??
ReplyDelete