ലൂവാ നദീതടങ്ങളില്‍ (Loire vally) --2

രണ്ടാം ദിവസം രാവിലത്തെ ബസ്‌ പിടിച്ചു, ഷാമ്പോര്‍ഡിലേക്ക്, വിസ്തൃതമായ വനപ്രദേശത്തിന്‍റെ നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു കൊട്ടാരമാണ് ഷാമ്പോര്‍ഡ്‌ . കൊട്ടാരത്തിനു മുന്നില്‍ ചെറിയ കിടങ്ങുകള്‍. അവ നീണ്ടു നീണ്ടു ചെന്നൊരു തടാകത്തില്‍ വിശ്രമിക്കുന്നു. കൊട്ടാരത്തിലേക്ക് അപ്പൂസ്‌ നടക്കുന്നില്ല, പിണങ്ങി മാറി നില്‍പ്പാണ്. കഴിഞ്ഞ കൊട്ടാരത്തിന്റെ ബോറടി മാറിയിട്ടില്ല. അപ്പോഴാണ്‌ അതിലും വലിയ ഒരെണ്ണം!  പെട്ടെന്ന് കണ്ടിറങ്ങാം എന്ന വ്യവസ്ഥയില്‍ അകത്തു കയറി.

മനോഹരമായ ഒരു കൊട്ടാരമ്യൂസിയം. രാജാവിന്റെ വിവിധ മുറികള്‍, അന്തപുരങ്ങള്‍, ആയുധങ്ങള്‍, പുസ്തകങ്ങള്‍ അങ്ങനെ അങ്ങനെ..വെള്ളി സ്പൂണുകള്‍ മുതല്‍ സ്വര്‍ണത്തേരുകള്‍ വരെ. ഓഡിയോ ഗൈഡ് ഉണ്ട് കയ്യില്‍; ഒരു  കോഡ്- ലസ്  ഫോണ്‍. ഓരോമുറികളിലും ഒരു നമ്പര്‍ കോഡ് എഴുതിയിട്ടുണ്ട്, ആ നമ്പര്‍ ഡയല്‍ ചെയ്‌താല്‍ , അതാത് മുറികളുടെ കഥ പറഞ്ഞു തരുന്ന ഫോണ്‍. ആ കളി അപ്പൂസിനും ഇഷ്ടപ്പെട്ടു.

ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ചു കൊടുത്തതനുസരിച്ചു നിര്‍മ്മിച്ച  ഹെലിക്സ് മോഡല്‍ കോണിപ്പടി കാണാം. അതിനു രണ്ടു വശത്ത് കൂടി കയറാം.കയറുന്നവര്‍ക്ക് പരസ്പരം കാണാനായി കിളിവാതിലുകള്‍ ഉണ്ട് . പക്ഷെ രണ്ടു ഭാഗത്ത്‌ നിന്നും കയറുന്നവര്‍ നേര്‍ക്കുനേര്‍ കണ്ടുമുട്ടില്ല. രാജ പത്നിമാര്‍ക്ക് ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍വേണ്ടി പണിതതാണെന്നു കിംവദന്തി . രാജയോഗം!!

പതിമൂന്നു മുതല്‍ പതിനേഴു വരെ നൂറ്റാണ്ടു കളുടെ , ഹെന്ട്രി, ലൂയി രാജാക്കന്മാരുടെ  കഥകള്‍ പേറുന്ന കൊട്ടാരം.പതിനെട്ടു,പത്തൊന്‍പതു നൂറ്റാണ്ടുകളില്‍ ഇത് മിനുക്കി  സംരക്ഷിച്ചു. ഏതോ കടുത്ത മഴയില്‍ പൊഴിഞ്ഞു വീണ കട്ടകള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കുന്നു, പകരം കട്ടകള്‍ വച്ച് കെട്ടിടത്തിന്റെ ആകൃതി സംരക്ഷിച്ചിട്ടുണ്ടെന്ന് ക്ഷമാപണ പൂര്‍വം ഓഡിയോ ഗൈഡ്. എത്ര കാലം ഇതിങ്ങനെ സംരക്ഷിക്കും, ആര്‍ക്കറിയാം? ഭൂമിയിലെ മണ്ണിനും കല്ലിനും എന്തെല്ലാം ചരിത്രം പറയാനുണ്ടാകും?

കൊട്ടാരത്തില്‍ നിന്നിറങ്ങി ,  ഇനി കാട്ടിലേക്ക്. ചുറ്റും പത്തു പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചാരികള്‍ക്കു  പ്രവേശനമുള്ള കാടാണ്, സൈക്കിളിലും നടന്നും ഒക്കെ പോകാം. വാടകയ്ക്ക് രണ്ടു സൈക്കിള്‍ എടുത്തു കാടുകയറാന്‍ തയ്യാറായി. സൈക്കിള്‍ കടക്കാരന്‍ പറഞ്ഞു, ഭാഗ്യമുന്ടെകില്‍ ചെന്നായയെയോ, പന്നിയെയോ ഒക്കെ കാണാമെന്ന്. 'ഏയ്, അങ്ങനെ ഒന്നും ഉണ്ടാവില്ല' എന്ന് സ്വയം സമാധാനിപ്പിച്ചു.

ചെറിയ ചെറിയ വഴികളിലൂടെ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന കാട്, ഒരു സുന്ദരി യക്ഷിയെപ്പോലെ, മരങ്ങളും ഞങ്ങളും പിന്നെ മുകളിലെങ്ങോ ഒരു സൂര്യനും. ഇടയ്ക്കൊരു ചാറ്റല്‍ മഴയും, കുറുക്കന്റെ കല്യാണമേളം.

തുടക്കത്തില്‍ കാട്ടുപാട്ടുകളും കവിതകളും മൂളി ആയിരുന്നു യാത്ര, പിന്നെപ്പോഴോ അതൊക്കെ ഇലത്താളത്തില്‍ അമര്‍ന്നു. നിസ്സഹായമായ ഒരു ഭയവികാരം,തോന്നിയതാണെന്ന് തോന്നി.  ദൂരെ കുറുക്കന്‍  ഓരിയിട്ടത് പോലെ. പറഞ്ഞാല്‍ അപ്പൂസ്‌ പേടിക്കും,  ഒരു പന്നിയോ   പാമ്പോ പോലും  നേരിട്ട് വന്നാല്‍ തടുക്കാന്‍ കഴിയില്ല. വിളിച്ചാല്‍ കേള്‍ക്കുന്നിടത്തു ഒറ്റ മനുഷ്യരില്ല. സംഘബലവും സന്നാഹങ്ങളും ഇല്ലാതെ മനുഷ്യന്‍ എത്ര ദുര്‍ബലനാണ്? സൈക്കിള്‍ കരിയില അനക്കുമ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. അറിയാതെ ഓര്‍മ്മ വന്ന  കവിത പാടിയില്ല:
'അരിയില്ല തുണിയില്ല , ദുരിതമാണെന്നാലും 
നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ ?......'

ചൂണ്ടു പലകകളില്‍ നമ്പര്‍ ഉണ്ട്, കയ്യില്‍ കാടിന്‍റെ വഴി ചിത്രങ്ങളും. വഴി നോക്കി നോക്കി  അങ്ങനെ ചവിട്ടിക്കൊണ്ടിരുന്നു. ഇടയ്ക്ക് ചില വിശ്രമസ്ഥലങ്ങളുണ്ട്. മരച്ചുവട്ടില്‍ ഒരോ ബഞ്ചും ഡസ്കും. പിന്നെ തടികൊണ്ടുള്ള ഒരു വേസ്റ്റ് ബോക്സ്‌. വഴിയിലെങ്ങും ഒരു കടലാസോ, പ്ലാസ്ടിക്കോ കാണാനില്ല. പ്രായാധിക്യത്തില്‍ മണ്ണോടു ചാഞ്ഞ  ചില മരങ്ങള്‍, മരിക്കാന്‍ മനസ്സില്ലാതെ കിടന്നു വളരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന ചില സംവിധാനങ്ങളും. അത്തരം മരങ്ങളില്‍ കയറുന്നത് വിലക്കുന്ന  ബോര്‍ഡുകളും കാണാം. തന്നെ ഉപദ്രവിക്കാതെ വന്നു  കണ്ടു പോകുന്നവര്‍ക്ക് വേണ്ടി, കാടങ്ങനെ ഒരുങ്ങി കിടക്കുകയാണ്. വനത്തിനു വന്യത ഇല്ലാത്തതാണ്, ഒരു അപൂര്‍ണ്ണത.  മനുഷ്യന്‍ കയറുന്ന കാട്ടില്‍നിന്നും മൃഗങ്ങളൊക്കെ ഒഴിഞ്ഞിട്ടുണ്ടാകും, വഴിയില്‍ പൂമ്പാറ്റകളെ മാത്രം കണ്ടു. വനത്തിന്റെ വെളിയില്‍ ഗോതമ്പ് പാടങ്ങള്‍, കാവലായി ഒരു ഏറുമാടവും. 

മെയിന്‍ റോഡിലേക്കിറങ്ങി, സൈക്കിള്‍ സവരിക്കാര്‍ ഓരോ ഗ്രൂപ്പ്‌ ആയി വരുന്നുണ്ട്. വലിയ ഒരു യാത്രാബാഗും സൈക്കിളുമായി നദീതീരം മുഴുവന്‍ സഞ്ചരിക്കുന്ന  കുടുംബങ്ങള്‍ ഉണ്ട്. ഇടയ്ക്ക് ടെന്‍റ് കെട്ടി വിശ്രമിക്കും. വീണ്ടും യാത്ര തുടരും, അവധിക്കാലം പ്രകൃതിയിലേയ്ക്കിറങ്ങി, ശുദ്ധീകരിച്ചു വീണ്ടും നഗരത്തിലേക്ക് മടങ്ങുന്നവര്‍.

 നായാട്ട് കമ്പക്കാരായ രാജാക്കന്മാരാണ് വനത്തിനു നടുക്ക് കൊട്ടാരങ്ങള്‍ പണിതത്. വിപ്ലവം മിക്കതിനെയും തച്ചുടച്ചു. ജനാധിപത്യം മ്യുസിയമാക്കി സംരഷിക്കാന്‍ തുടങ്ങി. അവശേഷിച്ച കാടും കൃഷിയും  ചരിത്രം കാത്തു കിടക്കുന്നു. 

അങ്ങനെ മൂന്നു മണിക്കൂര്‍ ചുറ്റിക്കറങ്ങി ഞങ്ങള്‍ തിരിച്ചെത്തി.  മരങ്ങള്‍ തിരിച്ചു വിളിച്ചു കൊണ്ടിരുന്നു.പക്ഷെ നാലു മണിക്കായിരുന്നു ബ്ലൂവായിലേക്ക് അവസാനത്തെ  ബസ്‌.

ബസില്‍ അങ്ങോട്ട്‌ പോയ ടിക്കറ്റ്‌ മതി തിരിച്ചു വരാനും, ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നു. വന്ന ടിക്കറ്റ്‌ അപ്പോഴേ കളഞ്ഞു. അത് സാരമില്ല വേറെ ടിക്കറ്റ്‌ ഒന്നും എടുക്കണ്ടന്നു ഡ്രൈവര്‍ പറഞ്ഞു. പോയവരല്ലേ തിരിച്ചു വരൂ.

മുറിയിലെത്തി കുറച്ചു വിശ്രമിച്ച ശേഷം ഭക്ഷണം തേടി ഇറങ്ങി. ഗണപതിയുടെ വിഗ്രഹം കണ്ട ഒരു ഹോട്ടലില്‍ കയറി. അത് ഇന്ത്യന്‍ ഹോട്ടല്‍ അല്ല, എങ്കിലും അകത്തു ബുദ്ധനും, കൃഷ്ണനും, പേരറിയാത്ത ചില വിദേശ ദൈവങ്ങളും ചിരിക്കുന്നു . മെനുവില്‍ തന്തൂരി ചിക്കനും. എന്തൊരു വൈരുദ്ധ്യം! (ഇവരെ എന്തിനു പറയുന്നു? അടുത്തിടെ പാരിസിലെ ഒരു ഇന്ത്യന്‍ ഹോട്ടലിന്റെ പേര് കണ്ടു ' ഗാന്ധി'.  മാംസവും, മദ്യവും യഥേഷ്ടം  ലഭിക്കും! ഗാന്ധിജി പൊറുക്കട്ടെ.)

പല രാജ്യങ്ങളിലെ ഭക്ഷണം ലഭിക്കുന്ന ഈ ഹോട്ടലിലെ തനത് ഭക്ഷണത്തിന്‍റെ പേര് 'വോക്ക്' എന്നാണ്. കുറെ പച്ചക്കറികള്‍ ,മല്‍സ്യ മാംസങ്ങള്‍ ഒക്കെ നിരത്തി വച്ചിട്ടുണ്ട്. വരുന്നവര്‍ ഒരു ബൗളില്‍ ആവശ്യത്തിനുള്ളത് എടുത്തു പാചകക്കാരന് കൊടുക്കണം. അയാള്‍ അത് പാത്രത്തിലിട്ടു, അതിനുള്ളില്‍ തീകത്തിച്ചു തിരിച്ചും മറിച്ചും എറിഞ്ഞു വേവിച്ചു തരും. തീയില്‍ ചുട്ട ഭക്ഷണം പലതരം സോസുകള്‍ കൂട്ടി കഴിയ്ക്കാം. 'വോക്കി'നുള്ള തിരക്ക് കൂടിക്കൂടി വന്നു, ഒട്ടും മുഷിച്ചിലില്ലാതെ കുശല പ്രശ്നങ്ങളും തീഗോളങ്ങളുമായി പാചകക്കാരന്‍ 'വോക്കു'ണ്ടാക്കികൊണ്ടിരുന്നു. 

Comments

  1. സംഘബലവും സന്നാഹങ്ങളും ഇല്ലാതെ മനുഷ്യന്‍ എത്ര ദുര്‍ബലനാണ്? (വാസ്തവം. ഒരുവിധത്തിലുള്ള പ്രതിരോധായുധവുമില്ലാത്ത ശരീരം മനുഷ്യര്‍ക്ക് മാത്രമേയുള്ളുവെന്ന് തോന്നുന്നു)

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....