നോര്‍മാന്‍ഡി തീരങ്ങളില്‍---3

'ഫെകാമ്പി'ല്‍

രാവിലെ ബസ്‌ സമയത്തിന് കുറച്ചു മുന്‍പു തന്നെ ബസ്‌ സ്റ്റോപ്പിലെത്തി. 'ഫെകാമ്പി' ലേയ്ക്കാണ് യാത്ര . വി.വി.ഐ.പി യെപ്പോലെ ഗമയില്‍, പക്ഷെ കൃത്യസമയത്ത് സര്‍ക്കാര്‍ വണ്ടിവന്നു. വണ്ടിക്കൂലി തുച്ഛം, യാത്രാസുഖം മെച്ചം.

ഡ്രൈവറായിരുന്നു താരം. വഴിയില്‍ പരിചയക്കാരെ കാണുമ്പോള്‍ ഹോണ്‍ അടിച്ചു സലാം വച്ച് ആസ്വദിച്ചു വണ്ടിയോടിക്കുന്നു. വളവും തിരിവും ഉള്ള വഴി ആയതുകൊണ്ട് യാത്രികര്‍ ഇരുന്ന ശേഷമേ വണ്ടി മുന്നോട്ടെടുക്കൂ. ഇറങ്ങുന്നവര്‍ ബസ്സിന്‍റെ അടുത്ത് നിന്ന് മാറിയെന്ന് കണ്ണാടിയില്‍ കൂടി നോക്കി ഉറപ്പു വരുത്തുന്നുമുണ്ട്. കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവരെ കൈപിടിച്ച് സഹായിക്കും. യാത്രികരും വഴിനടക്കാരും ഇദ്ദേഹത്തിന്‍റെ അടുത്ത സ്വന്തക്കാര്‍ ആണെന്നെ തോന്നൂ. സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള പെരുമാറ്റം. ഇതിനിടയില്‍ ഒരു അമ്മുമ്മ, തന്‍റെ വീടിനു സമീപം ബസ്‌ നിര്‍ത്തിച്ചു, ഷോപ്പിംഗ്‌ കാര്‍ട്ട് ഒന്നിറക്കി വപ്പിച്ചു. 50 സെന്‍റ് (യൂറോയുടെ പൈസ ) ഡ്രൈവറുടെ കൈയില്‍ വച്ച് കൊടുത്തു. നിഷ്കളങ്കമായ കൈക്കൂലി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഓരോ സ്റ്റോപ്പിലും കൃത്യ സമയത്തു വണ്ടിയെത്തുന്നുമുണ്ട്.

'ഫെകാമ്പ്‌' കുറെക്കൂടി വലിയ പട്ടണമാണ്. കടലും കടലിടുക്കും അഴിമുഖവും ഒക്കെ കാണാം. കടലിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കുന്നുകള്‍ ഒരു വശത്ത്. ഇവിടം പണ്ട് മുക്കുവരുടെ സ്ഥലം ആയിരുന്നു. ബോട്ട് ജെട്ടിയ്ക്കടുത്തു ഒരു മുക്കുവ മ്യുസിയവും ഉണ്ട്. പഴയ ഒരു കൊട്ടാരത്തെ കുറിച്ചും ('ബനഡിക്ടിന്‍' പാലസ്) കേട്ടു. ടൂറിസ്റ്റ് ഹോട്ടല്‍ ധാരാളമായി കാണുന്നു. ബസ്‌ സമയം കൂടി കണക്കാക്കി, കൊട്ടാരവും മുക്കുവ മ്യൂസിയവും കണ്ടു തിരിച്ചു പോകാന്‍ തീരുമാനിച്ചു.

കെട്ടിടങ്ങളെല്ലാം പഴയ മോഡല്‍ ആണ്, ഇതില്‍ കൊട്ടാരം കണ്ടുപിടിക്കണം. ഗൂഗിള്‍ ഭഗവാനാണ് വഴികാട്ടി, മൊബൈല്‍ ഫോണില്‍ 'നാമിപ്പോള്‍ എവിടെ ആണ്' എന്ന് തിരക്കി പ്രശാന്ത്‌ മുന്നിലും. വഴിയില്‍ കൊട്ടാരത്തിലേക്കുള്ള ചൂണ്ടുപലക നോക്കി ഞങ്ങള്‍ പിന്നിലും. ഗൂഗിള്‍ പണിമുടക്കിയാല്‍ വഴിതെറ്റരുതല്ലോ.

'ബനഡിക്ടിന്‍' പാലസിനു മറ്റൊരു പ്രത്യേകതയുണ്ട്. 'ബനഡിക്ടിന്‍' എന്ന് പേരായ മദ്യത്തിന്‍റെ നിര്‍മ്മാണ പ്രക്രിയ നമുക്ക് കാട്ടിത്തരുമത്രേ! കൊട്ടാരം, മ്യൂസിയം, വാറ്റുകേന്ദ്രം. ഒരു വെടിക്ക് മൂന്നു പക്ഷി. ഇത്രടം വന്നിട്ട് കാണാതെ പറ്റുമോ?

കൊട്ടാരത്തിന്റെ സ്വീകരണ മുറിയില്‍ ഞങ്ങളെത്തിയപ്പോള്‍ 11.30 ആകുന്നു. അവിടിരുന്ന ചേച്ചി പറഞ്ഞു, ശരിക്കൊന്നു കണ്ടുവരാന്‍ ഒരു മണിക്കൂര്‍ വേണം. 12.00 മണിക്ക് അടയ്ക്കും. പെട്ടെന്ന് പോയി വന്നോളൂ. സമയം കുറവായതു കൊണ്ട് ടിക്കറ്റ്‌ നിരക്കില്‍ ഇളവും തന്നു. അതിന്‍റെ കൂടെ 'ബനഡിക്ടിന്‍' രുചിക്കാനുള്ള ടോക്കണ്‍ ഫ്രീ !! വെടിക്ക് പക്ഷി നാല്.

വിശാല സുന്ദരമായ അകത്തളങ്ങള്‍. 'ബനഡിക്ടിന്‍റെ' നിര്‍മ്മാണ രീതികള്‍ അടങ്ങിയ പുസ്തകങ്ങള്‍, പുരാതന ബൈബിള്‍ പ്രതികള്‍, മറ്റു പഴയ ഗ്രന്ഥങ്ങളുടെ ഒക്കെ വലിയ ശേഖരം. പുസ്തകങ്ങള്‍ ഇരുമ്പഴികള്‍ക്കുള്ളിലാണ്. സന്ദര്‍ശകര്‍ക്ക് തൊടാന്‍ പറ്റില്ല. പഴക്കം പുറം ചട്ട കണ്ടൂഹിക്കാം. ഇളകി പ്പോയ ചിലതാളുകള്‍ പ്രത്യേകം ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്. എഴുത്തുകാരുടെ ആത്മാക്കള്‍ ഇവിടെയൊക്കെ കറങ്ങി നടപ്പുണ്ടോ ആവൊ.

ഒരു വശത്ത് അക്കാലത്തെ മുക്കുവരുടെ ചിത്രങ്ങള്‍ കാണാം. ഒക്കത്ത് കുട്ടിയുമായുള്ള ഒരു മുക്കുവ സ്ത്രീയുടെ ചിത്രം കണ്ടപ്പോള്‍ അപ്പുക്കുട്ടന്‍ വിളിച്ചു കൂവി, 'അമ്മേ ദേ യശോദേം കൃഷ്ണനും. ഇവര്‍ ഇവിടെയും വന്നിരുന്നോ?' എന്ന്. ചിത്രങ്ങളും പുസ്തകങ്ങളും കണ്ടു കഴിഞ്ഞപ്പോള്‍ തുറന്ന വാതിലുകള്‍ തീര്‍ന്നു. സ്വീകരണ മുറിയില്‍ കണ്ട ചേച്ചി ഓടി വന്നു മറ്റൊരു വാതില്‍ തുറന്നു തന്നു. മ്യൂസിയത്തിന്‍റെ ടെലിവിഷനിലൂടെ അവര്‍ നിരീക്ഷിക്കുന്നുണ്ടാവണം. അടുത്ത മുറിയില്‍ ഒരു സിനിമ സ്ക്രീനും ആളില്ലാത്ത കുറച്ചു കസേരകളും കണ്ടു.

'ബനഡിക്ടിന്‍' നിര്‍മാണവും ചരിത്രവും - 5 മിനിറ്റ് ഡോകുമെന്ററി ഞങ്ങള്‍ക്ക് വച്ചു തന്നു. രാജ്യങ്ങളായ രാജ്യങ്ങളില്‍ നിന്നും ഇരുപത്തിയേഴു തരം സുഗന്ധ വ്യഞ്ജനങ്ങള്‍ ശേഖരിച്ചു , പ്രത്യേക അനുപാതത്തില്‍ വാറ്റിയെടുത്തുണ്ടാക്കിയ സത്താണത്രേ 'ബനഡിക്ടിന്‍'. ഇതു മദ്യത്തില്‍ കലര്‍ത്തിയും, മധുരത്തില്‍ കലര്‍ത്തിയും, മരുന്നിനായും ഉപയോഗിക്കാം. 'ബനഡിക്ടിന്‍' ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ഏക സ്ഥലമാണ് ഈ കൊട്ടാരത്തിന്റെ അടുത്ത ഭാഗം. ഇതിന്‍റെ അനുപാത രഹസ്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കണ്ടുപിടിച്ചത് പുരോഹിതരാണെന്നും, വിപ്ലവ കാലത്ത് നിര്തലാക്കപ്പെട്ടുവെന്നും കേട്ടു. തുടര്ന്ന് ഇതിന്‍റെ നിര്‍മാണ രഹസ്യം നഷ്ടപ്പെടുകയും ചെയ്തു. നഷ്ടപ്പെട്ടുപോയ പുസ്തകങ്ങള്‍ പിന്നീട് തിരികെ കിട്ടിയപ്പോള്‍ ഉല്പാദനം പുനരാരംഭിച്ചു.

ഡോക്യുമെന്‍ററി കഴിഞ്ഞു അടുത്ത മുറി തുറന്നു ചേച്ചി ഞങ്ങളെ അകത്തേക്ക് നയിച്ചു, മേല്‍പ്പറഞ്ഞ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ.‍ ചാക്കുകളില്‍ ഏലം, ഗ്രാമ്പൂ, മഞ്ഞള്‍ , മല്ലി , ചില പൂവുകള്‍ ഒക്കെ നിറച്ചു വച്ചിരിക്കുന്നു. ഓരോ രാജ്യത്തിനും പ്രത്യേക സ്ഥലം ഉണ്ട്. അതാത് സ്ഥലത്തിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ കുറേശ്ശെ കാണാനും വച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത്‌, മഞ്ഞളും, മല്ലിയും, കുരുമുളകും ഒക്കെകൊണ്ട് ഒരു അത്തപ്പൂക്കളം. ഒരു നാഴി ഉണങ്ങിയ പൂക്കളും കണ്ടു. ഭിത്തിയില്‍ മൂന്നു നാല് പട്ടു സാരികള്‍ തൂങ്ങിക്കിടക്കുന്നു. പിന്നെ ഇന്ത്യയുടെ ചില ചിത്രങ്ങളും. ഏലവും ഗ്രാമ്പൂവും മറ്റും മറ്റുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ ഭാഗത്താണ് കണ്ടത്.

കൂട്ടുകള്‍ കണ്ടു കഴിഞ്ഞപ്പോള്‍, അടുത്ത മുറി തുറന്നു. ഓരോ മുറി തുറക്കുന്നതിനു മുന്‍പ് ചേച്ചി ഓടിപ്പോയി പുറകിലത്തെ വാതില്‍ അടയ്ക്കുന്നുണ്ടായിരുന്നു. മുന്നില്‍ ഒരു ഇടനാഴി , തുടങ്ങുന്നിടത്ത് 'ബനഡിക്ടിന്‍' നിര്‍മ്മാണത്തിന്റെ വലിയ ചിത്രം ഭിത്തിയില്‍. ചേച്ചി ഉത്സാഹത്തോടെ പ്രവര്‍ത്തനം വിശദീകരിച്ചു. ആദ്യം കാണുന്ന നാല് വലിയ ഡിസ്റ്റ്ലറികളില്‍ പ്രത്യേക അനുപാതത്തില്‍ സുഗന്ധ ദ്രവ്യങ്ങള്‍ മിക്സ്‌ ചെയ്യുന്നു. ഒന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഇവ നാലും അടുത്ത ഏതോ അനുപാതത്തില്‍ സംയോജിപ്പിച്ച് വലിയ വീപ്പകളില്‍ നിറയ്ക്കുന്നു. കുറച്ചു മാസങ്ങള്‍ അങ്ങനെ തന്നെ സൂക്ഷിക്കും. അതിനു ശേഷം , മറ്റൊരു നിലവറയിലേക്ക് മാറ്റും. അടുത്ത വാതില്‍ തുറന്നു വലിയ ഒരു നിലവറ കാണിച്ചു തന്നു. 'ഓക്ക്' തടികള്‍ കൊണ്ടുണ്ടാക്കിയ വലിയ വീപ്പകള്‍ നിറഞ്ഞ നിലവറ. അതിന്‍റെ മുകള്‍ വശം നിറയെ പൈപ്പുകളാണ്. വര്‍ഷങ്ങളോളം ഈ നിലവറയില്‍ ഇരുന്നു സുഗന്ധദ്രവ്യക്കൂട്ട് മത്തുപിടിച്ച് മദ്യമാകുന്നു. ആരോമാറ്റിക് ഹെര്‍ബല്‍ ബിവറേജ്. ദശമൂലാരിഷ്ടത്തിന്റെ ചേട്ടന്‍.

ഇടയ്ക്കിടെ ഓരോ വീപ്പകള്‍ ഒഴിയും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സുഗന്ധ ദ്രവ്യങ്ങള്‍ ഏറ്റുവാങ്ങി അടയും. പിന്നെ കാലങ്ങളോളം തപസ്സുചെയ്യും. ഇതു കുപ്പിയിലാക്കി സീലൊട്ടിച്ചു വിതരണം ചെയ്യാന്‍ മറ്റൊരു കേന്ദ്രം ഉണ്ട്, ഫ്രാന്‍സില്‍ തന്നെ. ഇന്ത്യ തങ്ങളുടെ നല്ലൊരു കസ്റ്റമര്‍ കൂടി ആണ് എന്ന് അവര്‍ സൂചിപ്പിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചും സംശയങ്ങള്‍ അന്വേഷിച്ചും വളരെ സന്തോഷപൂര്‍വം അവര്‍ ഞങ്ങളുടെ കൂടെ നടന്നു.

'നമ്മുടെയൊക്കെ നാട്ടില്‍ നിന്ന് സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ടു വന്നു വാറ്റി, ലേബല്‍ ഒട്ടിച്ചു തിരിച്ചയയ്ക്കുന്നു. വലിയ വിലകൊടുക്കാന്‍ കഴിയുന്നവര്‍ വാങ്ങി കുടിക്കുന്നു. അല്ലാത്തവര്‍ക്ക് സ്പിരിട് കടത്തും, വ്യാജ വാറ്റും, വിഷമദ്യ ദുരന്തവും. ഇതുപോലെ ഒരു ‍സാങ്കേതികവിദ്യ എന്തുകൊണ്ട് നമ്മള്‍ ഔദ്യോഗികമായി വികസിപ്പിച്ചില്ല? പോട്ടെ, ചാരായത്തിന്‍റെ പോരായ്മകള്‍ നികത്തി, അത് പരിഷ്കരിക്കാമായിരുന്നു. അതും പോട്ടെ, നമ്മുടെ ദേശീയ പാനീയം, തെങ്ങിന്‍ കള്ള് , ലോകോത്തര ബ്രാണ്ടായി അറിയപ്പെടെണ്ട 'ഹെര്‍ബല്‍ ബിവറേജ്' അല്ലെ? ഇതൊക്കെ ഉണ്ടാക്കി എക്സ്പോര്‍ട്ട്‌ ചെയ്യേണ്ടവരല്ലേ നമ്മള്‍?'
'ഇപ്പോഴുള്ളത് നമുക്ക് തന്നെ തികഞ്ഞു പറ്റുന്നില്ല, അപ്പോളാ എക്സ്പോര്‍ട്ട്‌' - എന്റെ ചിന്തകള്‍ പ്രശാന്ത്‌ ഒടിച്ചു മടക്കി.

(കുറിപ്പ്: ഇത് വായിച്ചു ആരെങ്കിലും വ്യാജവാറ്റ്‌ തുടങ്ങിയാല്‍ ഞാന്‍ ഉത്തരവാദിയല്ല - മദ്യപാനം ആരോഗ്യത്തിന് ഹാനികരം )

നിലവറയില്‍ നിന്നും പുറത്തു കടന്നു. ഒരു ചെറിയ കൌണ്ടര്‍. മൂന്നു തരം മദ്യം, നാച്ചുറല്‍ സ്വീറ്റ്‌, സ്ട്രോങ്ങ്‌, പിന്നെ മറ്റെന്തോ. കൌണ്ടറില്‍ നില്‍ക്കുന്ന ചേട്ടന്‍ ടോക്കണ്‍ വാങ്ങി, ഓരോ വലിയ ഗ്ലാസ്‌ എടുത്തു ഏതു വേണം എന്ന് ചോദിച്ചു. കേട്ടിട്ട് മനസ്സിലായ പേര് ഞാനും പറഞ്ഞു. ആ വലിയ ഗ്ലാസിന്റെ താഴെ അറ്റത്തു വളരെ കുറച്ച് (രുചി നോക്കാന്‍ മാത്രം) ഒഴിച്ചു തന്നു. ഞാന്‍ ജനിക്കുന്നതിനും മുന്‍പ് എന്റെ നാട്ടില്‍ നിന്നും കൊണ്ടുവന്ന സുഗന്ധ വ്യഞ്ജനങ്ങള്‍, എത്ര കാലം എന്നെ കാത്തു നിലവറയില്‍ കിടന്നു, രുചിക്കാതെ പോയാല്‍ പാപം കിട്ടും. മദ്യത്തിന്‍റെ വൃത്തികെട്ട ഗന്ധം വെറുക്കുന്ന എനിക്ക് കിട്ടിയ സമ്മാനം. എലയ്ക്കയുടെയും ഗ്രാമ്പൂവിന്റെയും മണമുള്ള, കട്ടന്‍ ചായയില്‍ പഞ്ചസാരയും കുരുമുളകും ഇട്ടതുപോലെ രുചിയുള്ള ' നാച്ചുറല്‍ സ്വീറ്റ് ബനഡിക്ടിന്‍' . ഇതെങ്ങനെ നമ്മുടെ നാട്ടില്‍ ചിലവാകുന്നു എന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

രുചിച്ചു നോക്കിയവര്‍ക്ക്, കൂടുതല്‍ വേണമെങ്കില്‍ കാശു കൊടുത്തു വാങ്ങണം , കാലപ്പഴക്കം അനുസരിച്ച് വിലയിട്ടിട്ടുണ്ട്. വില കണ്ടാല്‍ ഞെട്ടും. കാലത്തിന് ഒടുക്കത്തെ വിലയാണ്.

എവിടെയോ വായിച്ചിരുന്നു, ഓരോ കാലഘട്ടത്തിലും 'ബനഡിക്ടിന്‍' ടെക്നോളജി മൂന്നു പേരില്‍ മാത്രമാണെന്ന് പകര്‍ന്നിരുന്നതെന്ന്. ശരി ആണോന്നറിയില്ല, ഏതായാലും ആ വലിയ കൊട്ടാരത്തില്‍ സന്ദര്‍ശകരല്ലാതെ മൂന്നു പേരെ ഉണ്ടായിരുന്നുള്ളൂ. അവര്‍ നടത്തിപ്പുകാര്‍ ആണെന്നാണ് തോന്നിയതും.

കൊട്ടാരസന്ദര്‍ശനം കഴിഞ്ഞ് ഉച്ച ഭക്ഷണത്തിനായി ഒരു ഹോട്ടലില്‍ കയറി. ചോറും മീനും ഉള്ള ഒരു മെനു ഓര്‍ഡര്‍ ചെയ്തു. കുറച്ചു ചോറും, ആ കടലില്‍ ഉള്ള എല്ലാതരം മീനിന്‍റെയും ഓരോ കഷണങ്ങള്‍ ഉപ്പും മുളകുമിടാതെ പുഴുങ്ങിയതും, മേമ്പൊടിക്ക് കുറച്ചു ഉണക്കറൊട്ടികളും. ഈ ഉണക്കറൊട്ടിക്കു നല്ല രുചിയാണ് ചില സമയത്ത്.

ഭക്ഷണത്തിന് ശേഷം മുക്കുവ മ്യൂസിയം കാണാന്‍ കയറി, കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ചെറിയ കസേരകള്‍ ഉണ്ട്. മേശമേല്‍ പഴയ പായ കപ്പലിന്റെ ചിത്രങ്ങളും, കുറച്ചു ചായപ്പെന്‍സിലുകളും. അപ്പൂസ്‌ തിരക്കിലായി.

കടലിന്‍റെ വിളികേട്ട് സാഹസികരായി ജീവിച്ചുമറഞ്ഞ കുറെ മുക്കുവരുടെ, കപ്പലിന്‍റെ, കപ്പിത്താന്മാരുടെ ഒക്കെ കഥ പറയുന്ന സ്ഥലം. മുക്കുവര്‍ കീഴടക്കിയ സ്രാവിന്റെ പല്ലുകള്‍ വരെ ഉണ്ട്.പഴയ നങ്കൂരം , ദിശാസൂചികള്‍, ഒക്കെ സൂക്ഷിച്ചിരിക്കുന്നു. അക്കാലത്തുണ്ടാക്കിയ ഒരു വലിയ ഗ്ലോബ് കണ്ടു. അതിലെ സ്ഥലപ്പേരുകള്‍ കഷ്ടിച്ച് വായിക്കാം. ഇന്ത്യയുടെ ചുവട് ഇപ്പോഴത്തെപ്പോലെ തന്നെ, മുകള്‍ ഭാഗം വിശാലമാണ്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നൊന്നുമില്ല. തുടര്‍ച്ചയായി പട്ടണങ്ങളുടെ നീണ്ട പേരുകള്‍, അക്ഷരങ്ങള്‍ മാഞ്ഞും അവ്യക്തമായും കിടക്കുന്നു. ഇന്തോസ്ഥാന്‍ എന്നും മറ്റും ഇടയ്ക്ക് വായിച്ചു. ഗംഗാ നദിയുടെ പേരും വായിച്ചു.

പാതയൊരുക്കി കഴിഞ്ഞപ്പോള്‍ മുക്കുവരും, കപ്പിത്താന്‍മാരും ചരിത്രത്തിലായി. പിന്നെ സഞ്ചാരികളുടെ അശ്വമേധം. അങ്ങനെ അധിനിവേശ ചരിത്രത്തിന്‍റെ ഉറവിടങ്ങള്‍ കണ്ടു ഞങ്ങള്‍ മടങ്ങി.

തിരികെ എത്രിത്തായില്‍ എത്തിയപ്പോള്‍ ഇരുട്ട് വീണിരുന്നു.. കടല്‍ കുറെ അധികം കയറിയിട്ടുണ്ട്. ഒരു കുന്നു കൂടി വെറുതെ കയറി. കുന്നിന്‍ മുകളില്‍ ആളൊഴിഞ്ഞ ദേവാലയം പ്രകാശിച്ചു നില്‍ക്കുന്നു. എത്രിതായുടെ രാത്രി ഭംഗി നുകര്‍ന്നു കുറച്ചിരുന്നു.

തീരത്തിനോട് യാത്ര പറഞ്ഞു പിറ്റേന്നു രാവിലത്തെ ബസ്സില്‍ 'ല ഹാര്‍വി'ലെത്തി. പാരീസിലെയ്ക്കുള്ള ട്രെയിന്‍ ഞങ്ങളെ കാത്തു കിടപ്പുണ്ട്. അടുത്ത് വന്നിരുന്ന സ്ത്രീ, ഒരു നോട്ടു ബുക്കില്‍ വരുന്ന ആഴ്ച ചെയ്യണ്ട കാര്യങ്ങള്‍ എഴുതിവയ്ക്കുന്നു.

വര്‍ത്തമാനകാലത്തിന്‍റെ ഓരോരോ തിരക്കുകള്‍ , നാളയുടെ ചരിത്ര വിശേഷങ്ങളും‍.
-------------------------------------------------







Comments

  1. നന്ദി.എന്നേക്കൂടി ഈ കാഴ്ചകള്‍ കാണാന്‍ കൂടെക്കൂട്ടിയതിനു്...എന്നാലും ആ ‘ഒണക്കറൊട്ടി‘യുടെ രുചി നാവില്‍നിന്നും പോകുന്നില്ല...ഹായ്!!!

    ReplyDelete
  2. സന്തോഷം സര്‍, വന്നതിനും :)

    ReplyDelete
  3. നല്ല എഴുത്ത്.. രസകരമായി വായന.. :-))

    ReplyDelete
  4. എനിക്ക് ആ ഡ്രൈവറെ ഇഷ്ടപ്പെട്ടു. പിന്നെ ബനഡിക്റ്റന്‍ ചരിതവും, ശ്രീജയുടെ എഴുത്തുശൈലിയും

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....