"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."

സ്‌കൂൾ വാർഷികങ്ങളെ കുറിച്ച് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന വാചകം. അന്നേ ദിവസം ഒരു പ്രസംഗത്തിലെങ്കിലും ഇതു കേട്ടിരിക്കും. പ്രസംഗം മാത്രമല്ല, പ്രതിഭയുള്ള കുട്ടികളെ തിരഞ്ഞു പിടിച്ചു, അധ്യാപകർ പരിശീലിപ്പിച്ചു അവതരിപ്പിക്കുന്ന നല്ല നല്ല പരിപാടികളും കാണും. നാടിന്റെ ഉത്സവം പോലെയാണ് ഞങ്ങളുടെ സ്‌കൂളിലൊക്കെ വാർഷികങ്ങൾ. ഇതു കണ്ടു വളർന്ന എനിക്ക്,  ഇവിടെ ഫ്രാൻസിൽ, അപ്പൂസിന്റെ ആദ്യത്തെ സ്കൂൾ വാർഷികം ' ഇതൊക്കെ എന്ത്! ' എന്ന ഒരു പുശ്ചമായിരുന്നു തോന്നിച്ചത്. 

കുട്ടികൾ വരച്ച ചിത്രങ്ങൾ ഒരു ഉടുപ്പ് പോലെ തൂക്കി നിരനിരയായി പ്രദർശനം, എല്ലാ കുട്ടികളും ടീച്ചറും കൂടി നിന്ന് കുറച്ചു  കുട്ടിപ്പാട്ടുകൾ. വൈകിട്ട് ആറുമണിക്ക് തുടങ്ങി ഏഴുമണി വരെ പോകുന്ന ഈ പരിപാടിയുടെ ആസ്വാദകരായി  രക്ഷാകർത്താക്കളും, കൂട്ടുകാരും ഒക്കെ കാണും .അതിനു ശേഷമുള്ള സൽക്കാരത്തിന് വേണ്ടി   വീട്ടുകാരൊക്കെ  ചെറിയ പലഹാരങ്ങൾ, ജ്യൂസ് ഒക്കെ കൊണ്ടുവരണം. പരിപാടി കഴിഞ്ഞാൽ എല്ലാവര്ക്കും ഇഷ്ടമുള്ളത്  കഴിക്കാം. വർത്തമാനം പറഞ്ഞു പിരിയാം. ഇതായിരുന്നു സംഭവം.

പക്ഷെ ഓരോ ക്ലാസ്സു പുരോഗമിക്കുമ്പോഴേക്കും  ഞാൻ ഈ പരിപാടിയുടെ കടുത്ത ആരാധികയായി മാറി എന്നുള്ളതാണ് സത്യം.

വലിയ ക്ലാസ്സിലേക്ക് പോകുന്നതനുസരിച്ചു, പാട്ടുകളും  പ്രൊഫഷണൽ ആയി. മിക്കപ്പോഴും പാട്ടു ടീച്ചർ പിയാനോയുമായി സംവിധാന റോളിൽ കാണും. ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഒരുമിച്ചു നിന്ന് പ്രശസ്തമായ കുറേ  പാട്ടുകൾ പാടും. കാര്യമായിട്ടെനിക്കൊന്നും മനസ്സിലാവാറില്ല, എന്നാലും ഒന്നിഷ്ടമാണ്. ഈ പരിപാടിയ്‌ക്കു  ശബ്ദസൗന്ദര്യവും കഴിവും ഒന്നും പ്രശ്നമല്ല. എല്ലാവരും വേദിയിൽ , ഒരുമിച്ചു നിന്ന് പാടുക. അത്രേയുള്ളൂ.

നഴ്സറിയിൽ നിന്ന് ഒന്നാം ക്ലാസ്സ് എത്തിയപ്പോളേക്കും നാടകങ്ങളും തുടങ്ങി . കുട്ടികൾ നടീ  നടന്മാരായി . അധ്യാപകർ കൊച്ചു നാടകങ്ങളുടെ സംവിധായകരായി . കുട്ടിക്കഥകളും പാട്ടുകളുമൊക്കെയാണ് നാടകത്തിൽ.  പ്രായം കൂടുന്നതനുസരിച്ചു നാടകത്തിന്റെ സ്ക്രിപ്റ്റും  വളർന്നു വന്നു. ഓരോ ക്ലാസ്സിന്റെയും പ്രോഗ്രാം സമയം തിരിച്ചു ചെയ്യാൻ തുടങ്ങി. ഉദാഹരണത്തിന് ഇത്തവണ ആറാം ക്ലാസ്സിലെത്തിയ അപ്പൂസിന്റെ പരിപാടി  വൈകിട്ട് ആറു മുതൽ ആറര വരെ. അത് കഴിഞ്ഞാൽ ഏഴാം ക്ലാസ്സുകാരുടെ പ്രോഗ്രാം. സമയക്കുറവു കാരണം, സൽക്കാരം മറ്റൊരു വൈകുന്നേരത്തേക്കു മാറ്റി വയ്ക്കാനും തുടങ്ങി. എല്ലാ പരിപാടിക്കും രക്ഷാകർത്താക്കൾ  നിർബന്ധമായും പങ്കെടുക്കാറുണ്ട്. വളരെ തിരക്കുള്ള സിനിമാപ്രവർത്തകർ, രാഷ്ട്രീയനേതാക്കൾ, ബിസിനസ്സുകാർ എന്നുവേണ്ട   വേർപിരിഞ്ഞു രണ്ടു വഴിക്കു പോയ അച്ഛനമ്മമാർവരെ ഈ സമയത്തു സ്കൂളിൽ എത്തി കൈകൊടുത്തിരിക്കും. ജൂൺ അവസാനമാകുമ്പോൾ പല ദിവസങ്ങളിലും നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി ഇതിനായി ഓടുന്ന രക്ഷാകർത്താക്കൾ ഒരു സാധാരണ ദൃശ്യമാണ്. 

ഇത്തവണ  മക്കൾക്കു രണ്ടാൾക്കും അവരവരുടെ സ്കൂളിൽ ഒരേ സമയത്തു തന്നെ വന്നുപെട്ടു പ്രോഗ്രാം . ഞാൻ അപ്പൂസിന്റെ  കൂടെയും പ്രശാന്ത് സച്ചൂസിന്റെ കൂടെയും പോയി ഹാജർ വയ്‌ക്കേണ്ടി വന്നു.

സച്ചൂസിന്റെ നഴ്സറി സ്‌കൂളിൽ എല്ലാവരും ഒരുമിച്ചു  നിന്ന് കുറെ പാട്ടുകൾ പാടിയെന്നു പറഞ്ഞു. ഇടയ്ക്കൊരു കുട്ടി കരഞ്ഞപ്പോൾ, അധ്യാപിക ഒക്കത്തെടുത്തു സൈഡിൽ തന്നെ നിന്നു, സമാധാനിപ്പിച്ചു പാട്ടു തുടർന്നു . കരഞ്ഞാലൊന്നും ഒരു രക്ഷയുമില്ല,  പാവം. പരിപാടി കഴിഞ്ഞപ്പോൾ ഈ പാട്ടുകളുടെ ഓരോ  പുസ്തകം എല്ലാര്ക്കും വീട്ടിൽ കൊടുത്തു വിട്ടു. സച്ചുക്കുട്ടൻ ഇപ്പോഴും, ഇടയ്ക്കു വലിയ അഭിമാനത്തോടെ ബുക്കെടുത്തു നോക്കി ചൊല്ലുന്നത് കേൾക്കാം. അക്ഷരം തിരിഞ്ഞു വരുന്നേയുള്ളൂ, ഭാവം കണ്ടാൽ എല്ലാം വായിച്ചു മനസ്സിലാക്കി പഠിച്ചപോലെയാ. ഒച്ചിനെ കുറിച്ചും ഉറുമ്പിനെ കുറിച്ചും ഒക്കെയുള്ള കൊച്ചു പാട്ടുകൾ. പുസ്തകം ചോദിച്ചാലും നമുക്ക്  തരില്ല. വളരെ അഭിമാനത്തോടു  കൂടി കൊണ്ടു നടക്കുന്ന ഒരു സ്വകാര്യ സ്വത്താണ്.

അപ്പൂസിന്റെ സ്കൂളിലെ വാർഷിക പരിപാടിയുടെ തീം ഷേക്സ്പിയർ നാടകങ്ങൾ ആയിരുന്നു. നാലു ക്ലാസുകൾ  അര മണിക്കൂർ ഇടവിട്ട സമയങ്ങളിൽ നാലു നാടകങ്ങൾ അവതരിപ്പിച്ചു. വളരെ മനോഹരമായി റീമേക്ക് ചെയ്താണ് അവതരണം. ഒരു ക്ലാസിക് നാടകം കണ്ട അനുഭവം.

പണ്ട് ഇംഗ്ലീഷിന്റെ പരീക്ഷയ്ക്ക് പഠിക്കാൻ കിട്ടിയതിൽ പിന്നെ ഷേക്സ്പിയറിനോട് എനിക്കത്ര ഇഷ്ടമൊന്നുമില്ല. അതൊന്നു  ശരിയായത് ഇപ്പോഴാണ്. നാടകം കളിച്ചു കളിച്ചു , കുട്ടികൾ എത്ര പെട്ടെന്നാണ് ഒരു പുസ്തകം തന്നെ മനഃപാഠമാക്കുന്നത്. ഒരാൾ അഭിനയിക്കുമ്പോൾ ബാക്കി എല്ലാവരുടെയും ചുണ്ടനങ്ങുന്നതു കാണാം. 

ഈ കുഞ്ഞു വാർഷികങ്ങൾ ഒത്തിരി ഇഷ്ടപ്പെടാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്.

ഒരു ക്ലാസ്സിന്റെ പരിപാടിയിൽ ആ ക്ലാസ്സിലെ എല്ലാ കുട്ടികളും പങ്കെടുക്കും. മുപ്പതു പേരുണ്ടെങ്കിൽ മുപ്പതുപേർക്കും റോൾ ഉണ്ടാവും. ഇല്ലെങ്കിൽ ഉണ്ടാക്കും. നായക നായികാ പ്രാധാന്യം ഒന്നുമില്ല. കുട്ടികൾ തന്നെ അവർക്കു വേണ്ട റോൾ തിരഞ്ഞെടുക്കും. ആളു കൂടുതൽ ആണെങ്കിൽ ഒരു കഥാപാത്രം രണ്ടു പേര് പങ്കിട്ടു എന്നിരിക്കും. ആള് കുറവാണെങ്കിൽ ഡബിൾ റോൾ പലരും ചെയ്യും. തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരും വേദിയിൽ ഉണ്ടാവും. (അതുകൊണ്ട് ആർക്കും അധികം  പേടിയൊന്നും വരില്ല ) അഭിനയിക്കേണ്ടവർ മുന്നോട്ടു വന്നു അഭിനയിച്ചിട്ടു പുറകിലോട്ടു മാറി നിൽക്കും. നമുക്കും അവർക്കും അറിയാമല്ലോ ഇത് അഭിനയമാണെന്നു, പിന്നെ എന്തിനാണ് വേറൊരു  അഭിനയം കൂടി!. പിന്നണിയും മുന്നണിയും ഒന്നുമില്ല, വേഷത്തിനു ആൺ പെൺ വ്യത്യാസവുമില്ല. സാധാരണ വേഷത്തിൽ തന്നെ വന്നു ആൺ പെൺ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോകും. പാട്ടും നിലവിളിയും  എല്ലാം കുട്ടികൾ  മൈക്ക് പോലുമില്ലാതെ ഗംഭീരമായി കൈകാര്യം ചെയ്യും. ഇനി കുറച്ചൊക്കെ  തെറ്റിച്ചാലും ആരും സാരമാക്കാറില്ല.

സിലബസ്സിലെ ഒരു വിഷയം പോലെ അധ്യാപകർ തന്നെ ആണ് നാടകവും പാട്ടും ഒക്കെ  പരിശീലിപ്പിക്കുന്നത്. വാർഷികം അടുത്തുവരുമ്പോൾ , രണ്ടാഴ്ചയിൽ ഒരിക്കൽ ഒരു പീരീഡ് ഇതിനായി മാറ്റിവെക്കും.

വീട്ടുകാർക്കാണെങ്കിൽ ഇതിനായി സാധന സാമഗ്രികൾ വാങ്ങേണ്ട തലവേദനയില്ല. മിക്കവാറും കിരീടവും ചെങ്കോലും കാർഡ് ബോർഡ് വച്ച് അവർ തന്നെ ഉണ്ടാക്കിക്കോളും. ഡ്രസ്സ് ഒന്നുകിൽ കറുപ്പു, അല്ലെങ്കിൽ വെളുപ്പ് എന്നൊക്കെ തീരുമാനിച്ചു അതിട്ടോളും. ('ഹാംലെറ്റി'ന് ഒരു  പുതിയ കറുപ്പ് ഷർട്ട്  വാങ്ങിയേക്കാമെന്നു കരുതി പോയ  ഞാൻ ഒരു കടും നീലയാണ് കൊണ്ടുവന്നത്. ഇനി കണ്ണ് ടെസ്റ്റ് ചെയ്യണം!). ഭാഗ്യത്തിന് അതൊന്നും ഒരു കുഴപ്പമേയല്ല . പുതിയത് വേണമെന്നുമില്ല. ബനിയനിട്ടായാലും കുട്ടികൾ തട്ടേക്കേറും. 'വേഷം ഏതായാലും അഭിനയം നന്നായാൽ മതി' എന്നാണ് ഇതിന്റെ ഒരു രീതി.

പ്രതിഭയില്ലാത്തതു കൊണ്ടോ, ഒരുക്കങ്ങൾ വാങ്ങാൻ പണമില്ലാത്തതു കൊണ്ടോ , എല്ലാവരെയും ഉൾപ്പെടുത്താൻ സ്ഥലവും സമയവും ഇല്ലാത്തതു കൊണ്ടോ എന്നുവേണ്ട  താല്പര്യമില്ലാത്തതു കൊണ്ട് പോലും ഒരാൾക്കും ഇതിൽ നിന്നൊന്നും ഒഴിവാകാനാകില്ല.  ഓരോ  ക്ലാസ്സുകാരുടെയും പ്രായത്തിനനുസരിച്ചുള്ള പരിപാടിയാണ്  അവതരിപ്പിക്കുന്നത്. അതുകൊണ്ടു പൂർണ്ണമായും കുട്ടികൾ  ഇതെല്ലാം ആസ്വദിക്കുന്നുണ്ട് . തല്ലുപിടിച്ചു നടക്കുന്ന കൂട്ടുകാരായാലും മുഴുവൻ കുട്ടികളും  ഒരുമിച്ചു നിന്നാലേ ക്ലാസ്സിന്റെ നാടകം നന്നാവൂ എന്ന ഒരു തോന്നലുമുണ്ട്.

നമ്മുടെ നാട്ടിലെ വര്ഷാവസാന ക്ലാസ് മീറ്റിംഗുകളും വാർഷികങ്ങളും ഇതുപോലെയൊക്കെയുള്ള ചില നല്ല  പരിപാടികൾ ആണ്.   കാഴ്ചയിൽ കുറച്ചുകൂടി ഗംഭീരവും. പക്ഷെ അവിടെ പലപ്പോഴും നിര്ബന്ധമായി എല്ലാ കുട്ടികളും പങ്കെടുക്കണം എന്നില്ല. ഒരു സ്കൂളിന്റ മൊത്തത്തിലുള്ള  പരിപാടിയൊക്കെയാവുമ്പോൾ, കുറച്ചു കുട്ടികൾ മാത്രമേ പങ്കെടുക്കാറുള്ളൂ.

ഏറ്റവും കൂടുതൽ കൂട്ടുകാരൊന്നിച്ചു കളിക്കാൻ സാധിച്ചിരുന്നത്, സ്‌കൂൾ തല യുവജനോത്സവങ്ങളിലെ തിരുവാതിര , ഒപ്പന ഒക്കെ ആണ്.  ഞങ്ങളുടെ സ്കൂളിന് ഇതും ഒരു ഉത്സവം തന്നെ ആയിരുന്നു. പരമാവധി കുട്ടികളെ അധ്യാപകർ പ്രോത്സാഹിപ്പിച്ചു സ്റ്റേജിലെത്തിക്കും . എന്നാലും മടിച്ചിരിക്കുന്നവർ, വീട്ടിൽ സമ്മതിക്കാത്തവർ അങ്ങനെ പലരുണ്ടാവും കാണികളുടെ കൂട്ടത്തിൽ ഒതുങ്ങുന്നവർ. തിരിഞ്ഞു നടക്കാൻ പറ്റിയിരുന്നെങ്കിൽ എന്റെ സ്കൂളിലെ ആറാം  ക്ലാസ്സുകാരെയെല്ലാവരെയും  കൂട്ടി ഒരു നാടകം ചെയ്യണമായിരുന്നു. മൈക്ക് കണ്ടാൽ സ്റ്റേജിൽ കയറുന്ന ടീം ആയിരുന്നെങ്കിലും, ഞങ്ങൾ പെൺകുട്ടികളുടെ ഇടയിൽ നാടകത്തിന് മാത്രം  ആരും മുന്നിട്ടിറങ്ങിയിരുന്നില്ല.   വാസ്തവത്തിൽ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒന്നിച്ചു പങ്കെടുപ്പിക്കാനും, അവരുടെ ആത്മവിശ്വാസം വളർത്താനും നാടകം ഒരു നല്ല സാധ്യതയാണ്. ഇതിനായി അതാതു ക്ലാസ്സിൽ  പഠിയ്ക്കാനുള്ള പുസ്തകങ്ങൾ അവലംബമാക്കിയാൽ ആ പുസ്‌തകം പിന്നെ പ്രത്യകിച്ചു പഠിയ്ക്കേണ്ടി വരില്ല . സ്റ്റേജിൽ കയറിയാൽ മുട്ടിടിക്കാത്തവരായി സ്‌കൂളിലെ മുഴുവൻ കുട്ടികളും മാറുക എന്നത് ഒരു വലിയ കാര്യമല്ലേ.

കേരളത്തിലുൾപ്പടെ, ഇപ്പോൾ  പല നാട്ടിലും, പ്രത്യേകിച്ച് നഗരങ്ങളിലെ സ്കൂളുകളിലൊക്കെ  ഇതുപോലെ ഉള്ള പരിപാടികൾ ഉണ്ടെന്നു കൂട്ടുകാർ പറഞ്ഞു. പലയിടങ്ങളിലും ഇതിനേക്കാൾ ഗംഭീരമായി ചെയ്യാറുമുണ്ടാവാം. ഇവിടുത്തെ പ്രത്യേകത വളരെ ലളിതമായാണ് ഈ പരിപാടിയൊക്കെ ചെയ്യുക എന്നുള്ളത് കൂടിയാണ്.  മനസ്സുവച്ചാൽ നഴ്സറി സ്കൂൾ മുതൽ  എല്ലാ സ്‌കൂളിനും ചെയ്യാൻ സാധിക്കും, ഈ രീതിയിലുള്ള ചെറിയ,  എന്നാൽ  വലിയ  'ക്ലാസ്' വാർഷികങ്ങൾ.

സിലബസ് പഠിപ്പിച്ചു തീർക്കലും, പരീക്ഷ നടത്തിപ്പും, അടിപിടി ഒത്തു തീർപ്പിക്കലും, ട്രെയിനിങ് എടുക്കലും, കൊടുക്കലും എന്ന് വേണ്ട നൂറായിരം കാര്യങ്ങളുണ്ട് നമ്മുടെ  അധ്യാപകരുടെ ചുറ്റും എന്ന് എനിക്ക് നല്ലതുപോലെ അറിയാം. എങ്കിലും കുട്ടികളുടെ നന്മ ആഗ്രഹിക്കുന്ന ഒരു മനസ്സ് മിക്കവർക്കും ഉണ്ട്, ഈ കുറിപ്പ് അവരുടെ അറിവിലേക്ക് ഒന്നെഴുതിപ്പോകണം എന്ന് തോന്നി

സ്നേഹപൂർവം, ഇന്നലത്തെ  ഒരു വിദ്യാർത്ഥി, ഇന്നത്തെയും.


Comments

  1. കൊള്ളാം.നമ്മുടെ സ്കൂളുകളിലും ഇങ്ങനെയുള്ള കാര്യങ്ങൾ വന്നിരുന്നെങ്കിൽ ഞാനൊക്കെ വലിയ സംഭവമായേനേ!!!!!

    ReplyDelete
    Replies
    1. :)..എല്ലാ സ്‌കൂളിലും ലളിതമായി ചെയ്യാൻ പറ്റും , ആരെങ്കിലുമൊക്കെ ചെയ്തിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിക്കുന്നു...

      Delete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....