ലൂവാ നദീതടങ്ങളില്‍ (Loire vally) --5


ആ.. 'ലൂവാ'.. പുഴയുടെ തീരത്ത് ....'

ഒരു നീണ്ട വാരാന്ത്യതിന്റെ ചുവടുപിടിച്ചായിരുന്നു ഇത്തവണത്തെ മുങ്ങൽ. പഴയ 'ലൂവാ'.. പുഴയുടെ തീരത്ത് വീണ്ടും പൊങ്ങി. പഴയത് എന്നു പറയാൻ പറ്റില്ല, പുഴ എന്നും പുതിയതായി ഒഴുകുകയല്ലേ. പാരീസിൽ നിന്നും രണ്ടര മണികൂർ തെക്കു പടിഞ്ഞാറേക്കാണ് യാത്ര.  സ്വർണ്ണ കറ്റകൾ നിറഞ്ഞ  പാടങ്ങൾക്കപ്പുറം, കാടുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കൊട്ടാരങ്ങളുടെ നാട്ടിലേക്ക്.

മൂന്നു വർഷം മുന്പാണ് ഇവിടെ പണ്ട് വന്നത്. അന്നു താമസിച്ച  ഹോട്ടൽ ചെയ്നിൽ  തന്നെ ബുക്ക്‌ ചെയ്തു. ബൂവൽ വന്യജീവി സങ്കേതത്തിനടുത്ത്,  ഗോതമ്പു പാടത്തിനും കാടിനും ഇടയിലുള്ള കൊച്ചു കൂടാരങ്ങൾ ഇന്നും ഓർമയിൽ അങ്ങനെ തന്നെ ഉണ്ട്. പക്ഷെ മൂന്ന് വര്ഷം കൊണ്ട് ബൂവൽ ആകെ മാറിപ്പോയി. പഴയ കൂടാരങ്ങളുടെ മേല്ക്കൂരയിലെ ഓടുകൾ പായൽ പിടിച്ചു തുടങ്ങി. കൂടാരങ്ങൾക്കടുത്തു മറ്റു രണ്ടു കൂറ്റൻ ഹോട്ടലുകൾ  വന്നു. എല്ലാം ബൂവലിന്റെ  ചെയിൻ തന്നെ. അതിൽ ഒന്നിലാണ് ഇത്തവണ മുറി  കിട്ടിയത്. ചൈനീസ് കെട്ടും മട്ടുമുള്ള ഒരു സൗധം. പഴകിയെങ്കിലും കൂടാരങ്ങൾക്കാണ് ഇന്നുംകൂടുതൽ ആവശ്യക്കാർ. അവിടെ മുറി ഒഴിവുണ്ടാവാറില്ല.

ഗോതമ്പു   പാടം  വിളവെടുപ്പ് കഴിഞ്ഞു കിടക്കുന്നു. പാർക്കിംഗ് ഏരിയ നിറച്ചും വണ്ടികൾ. അവധിക്കാലമാണ്‌.ഫ്രാൻസ് മുഴുവൻ ഇവിടെയെത്തിയ മട്ടുണ്ട്. സങ്കേതത്തിൽ പക്ഷി മൃഗങ്ങളെക്കാൾ കൂടുതൽ മനുഷ്യരായിരുന്നു. ഒരു വലിയ നഗരത്തിൽ   പെട്ടുപോയത് പോലെ. സീസണ്‍ ആയതുകൊണ്ടാവാം സ്വച്ഛത നഷ്ടപ്പെട്ടു തുടങ്ങിയ ബൂവൽ ആയിരുന്നു ഇത്തവണ കാത്തിരുന്നത്. ബൂവലിനെ കുറിച്ചു മുന്പെഴുതിയ കുറേക്കൂടി തെളിച്ചമുള്ള  ഓർമ്മകൾ ഇവിടെ വായിക്കാം . http://oridathorikkal.blogspot.fr/2012/08/loire-vally-4.html .

ബൂവൽ കിളിക്കൂട്‌

ബൂവൽ കിളികൾ 
കൂടുകൾക്കുള്ളിലെ പക്ഷികൾ ചിറകു വീശി പറക്കാൻ ശ്രമിക്കുന്നുണ്ട്. എവിടെ വരെ പോകാൻ? തുറന്നയിടങ്ങളിലെ പക്ഷികൾ അധികം പറക്കുന്നില്ല, ചിറകുകൾ  ചെറുതായി മുറിച്ചിട്ടുണ്ടോ? അറിയില്ല. ഏതായാലും രണ്ടു തരം കാഴ്ചകൾക്കും ഒന്നാം പ്രതി ഇതൊക്കെ കാണാനെത്തുന്നവർ തന്നെ. തിരികെ പോകാൻ തോന്നിപ്പോയി. വിശാലമായ ചിറകോട് കൂടി കൂട്ടിനുള്ളിൽ പെടുന്നതും, നിറഞ്ഞ കാടിന്റെ നടുവിൽ ചിറകു മുറിഞ്ഞു കിടക്കുന്നതും, ജീവിതത്തിൽ  വന്നു മായുന്ന അവസ്ഥകൾ കൂടിയല്ലേ!

ഇതൊന്നുമോർത്തു സങ്കടപ്പെടാതെ വെറുതെ വിടർന്ന, നല്ല  മണമുള്ള കൊച്ചു കൊച്ചു റോസാപ്പൂവുകൾ ചുറ്റുപാടും നോക്കി ചിരിക്കുന്നു . ആരും മുറിക്കാത്ത ചിറകുമായി ചെറു പ്രാണികൾ തേൻ കുടിച്ചു പറക്കുന്നു.
ചിരിക്കുടം
ഫ്രാൻസിൽ ഇത്തവണ കടുത്ത വേനലാണ്. ഈര്പ്പമില്ലാത്ത കാലാവസ്ഥയും കൂടിയായപ്പോൾ പൊള്ളുന്ന ചൂട്. നാൽപ്പതു ഡിഗ്രിയിൽ എത്തിനില്ക്കുന്നു. ചൂടുകാലം ശീലമില്ലാത്ത നാട്ടുകാർക്ക് ഇതു വലിയ പ്രശ്നം തന്നെ. വീടുകളിൽ എ.സി , ഫാൻ ഒന്നും പൊതുവെയില്ല. ഇനി ഉണ്ടെങ്കിലും വീട്ടിൽ അടങ്ങിയിരിക്കുന്ന കൂട്ടരുമല്ല ഇവർ. ഫ്രാൻസിലെ മിക്ക പൊതു സ്ഥലങ്ങളിലും ഇത്തവണ ജലബാഷ്പം (മിസ്റ്റ് ) തൂകാനുള്ള    സംവിധാനങ്ങൾ  വേനൽ കരുതലായി ഒരുക്കിയിട്ടുണ്ട്. ബൂവൽ പാർക്കിലും  പലയിടത്തും ബാഷ്പം തൂകി തരുന്നുണ്ട്. ബാഷ്പത്തിൽ  ഒന്നു നനഞ്ഞു മാറുകയല്ല, കുളിച്ചു തന്നെ കൂളാവുകയാണ്   ആൾക്കാർ.
മിസ്റ്റ് 

ബൂവൽ കൂടാരങ്ങൾ കെട്ടിടത്തിനു വഴിമാറിയെങ്കിലും   താമസ  സൌകര്യങ്ങൾ മുൻപത്തെ പോലെ തന്നെ നന്നായിരുന്നു. പ്രത്യേകിച്ച് ഭക്ഷണം. പ്രാതലിനു കാന്റീനിൽ സെല്ഫ് സർവീസ് ആണ്. ബ്രഡും ടോസ്ടറും ഉണ്ട്, വേണ്ടവര്ക്ക് ടോസ്റ്റു ചെയ്തു കഴിക്കാം. ഓറഞ്ചും ജ്യൂസറും  ഉണ്ട്. ജ്യൂസ്‌ ഉണ്ടാക്കി കഴിക്കാം. ചൂടുവെള്ളവും മുട്ടയുമുണ്ട്. വേണ്ടത്ര നേരം വെള്ളത്തിലിട്ടു വാട്ടിയോ പുഴുങ്ങിയോ കഴിക്കാം. പാൽ  തിളച്ചു കൊണ്ടിരിക്കുന്നു, ആവശ്യത്തിനു എടുത്തു ചായയോ കാപ്പിയോ  ആക്കാം. പിന്നെ വിവിധയിനം പഴങ്ങളും ഉണ്ട്. അത് നേരിട്ടു കഴിക്കാം. മരത്തിൽ കയറി പറിക്കണ്ട. എന്തായാലും മനസ്സറിഞ്ഞു കഴിച്ചാൽ ഉച്ച ഭക്ഷണം ഒഴിവാക്കാം.

പക്ഷി മൃഗങ്ങളെ കണ്ട ക്ഷീണത്തിൽ ഒരുറക്കമൊക്കെ കഴിഞ്ഞു വൈകിട്ടു ഗ്രാമം കാണാനിറങ്ങി. സൈന്റ്-ഐനാൻ (Saint-Aignan) എന്നാണ് സ്ഥലപ്പേര്. കൃഷിയിടങ്ങൾ ഒക്കെ കഴിഞ്ഞു ഇടുങ്ങിയ  വഴികളിലൂടെ ഗ്രാമഹൃദയത്തിലെത്തി. ഒരു അഗ്രഹാരത്തിൽ എത്തപ്പെട്ടത് പോലെ. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ. എല്ലാം തൊട്ടു തൊട്ടാണ്. ഇടയില് ഒരു പഴയ കൊട്ടാരവും ഉണ്ട്. കുടുസ്സു റോഡുകൾ. കുടുസ്സാനെങ്കിലും നല്ല വൃത്തിയുണ്ട്. ചുറ്റും ചില കടകൾ  അടഞ്ഞു കിടക്കുന്നു. ഇനി രാത്രി ഭക്ഷണ സമയത്തെ തുറക്കൂ. രാവിലെ മനസ്സറിഞ്ഞു കഴിച്ചതു നന്നായി!


കഥ പറയുന്ന കാടുകൾ...

ഗ്രാമഹൃദയത്തിൽ നിന്നും പുറത്തിറങ്ങി അടുത്ത യാത്ര കാട്ടിലെ ഒരു കൊട്ടാരത്തിലേക്കായിരുന്നു. കൊട്ടാരത്തിന് ഒരു കഥയുണ്ട്. പണ്ടു.. പണ്ടു.. പതിനാറാം നൂറ്റാണ്ടിൽ ഹെന്രി രണ്ടാമൻ എന്ന ഒരു രാജാവുണ്ടായിരുന്നു. രാജാവിന് സുന്ദരിയും മിടുക്കിയുമായ ഒരു രാജ്ഞിയും. ആ രാജ്ഞിക്ക് സമ്മാനമായി കൊടുത്തതാണ് 'ഷെർ' (Cher River )  നദീ തീരത്തൊരു   കൊച്ചു കൊട്ടാരം . 'ഷെർ' എന്ന ഈ നദി ലൂവ നദിയിൽ ചേരാനുള്ള ഓട്ടത്തിലാണ് അന്നും ഇന്നും. രാജ്ഞി സമ്മാനം വാങ്ങി വെറുതെ ഇരുന്നില്ല.  കൊട്ടാരത്തിൽ നിന്നും നദിയിലേക്ക് ഒരു പാലം പണിയിച്ചു അതിന്റെ മീതെ കൊട്ടാരത്തിനു ഒരു വലിയ ഹാളും പണിയിച്ചു. അതോടെ നദീ തീരത്തെ  കൊട്ടാരം നദിക്കു മേലെയുള്ള കൊട്ടാരമായി പേരു കേട്ടു.

കഥ തീരുന്നില്ല, രാജാവ് മരിച്ചതോടെ രാജാവിന്റെ പ്രഥമ റാണി കൊട്ടാരം ഏറ്റെടുത്തു. പഴയ രാജ്ഞിക്കു മറ്റൊരു കൊട്ടാരം നല്കി. ഈ തീരത്ത് കൊട്ടാരങ്ങൾക്കു ക്ഷാമമില്ലല്ലോ. കൊട്ടാരം അടിച്ചു മാറ്റിയെങ്കിലും പുതിയ  ഉടമസ്ഥയും വെറുതെ ഇരുന്നില്ല. നദിക്കു മീതെയുള്ള ഹാളിനു മുകളിൽ  രണ്ടു നിലകൾ കൂടി പണിത് കൊട്ടാരത്തിനെ കുറച്ചുകൂടി  ഗംഭീരമാക്കി. അങ്ങനെ രാജ്ഞിമാരുടെ മേൽനോട്ടത്തിനും നിർമ്മിതിക്കും  പേരുകേട്ട ഈ കൊട്ടാരമാണ് ഷിനൊഷു കൊട്ടാരം. (‎Chateau de Chenonceau) . രാജഭരണ കാലം മാറി , വിപ്ലവകാലത്ത് കടപുഴകാതെ എങ്ങനെയോ നിന്നു, ഇപ്പോൾ  കലികാലവും കണ്ടു, ചരിത്ര സ്മാരകമായി നില കൊള്ളുന്നു.


ഷിനൊഷു കൊട്ടാരം
കഥപോലെയല്ല, കൊട്ടാരത്തിലേക്കുള്ള വഴി ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായിരുന്നു. ഹൈവേയിൽ നിന്നും  കൊട്ടാരത്തിലേക്ക് ഒരു ചെറിയ ചൂണ്ടുപലക കണ്ടു. തീരെ ചെറിയ വഴി. മുകളിൽ ഉയരമുള്ള വണ്ടികൾ  പോകാതിരിക്കാൻ ബാറുകൾ തൂക്കിയിട്ടിരിക്കുന്നു.  (പ്രധാന വഴി ഇതായിരുന്നില്ലെന്നു തിരിച്ചു വന്നപ്പോൾ മനസ്സിലായി.) വഴി തീരും തോറും കാടുകൾ തെളിഞ്ഞു വന്നു. അതിനിടയിൽ  പൂന്തോട്ടങ്ങളും പിന്നെ ഒരു കൊച്ചു കൊട്ടാരവും.

കൊട്ടാരത്തിലെ  അടുക്കളമുറി  
അകത്തളങ്ങളിൽ കൊട്ടാരത്തിന്റെ പതിവ് കാഴ്ചകൾ. രാജാവിന്റെ,  രാജ്ഞിയുടെ മുറികൾ, മറ്റു പ്രധാനമുറികൾ ,  നദിക്കു മുകളിലൂടെ വിശാലമായ ഹാളുകൾ എന്നിങ്ങനെ. എല്ലാ മുറികളിലും ഭംഗിയുള്ള പുഷ്പാലങ്കാരമുണ്ട്. രാജ്ഞിമാരുടെ കൊട്ടാരത്തിലെ അടുക്കള മുറികളും എടുത്തു പറയത്തക്കതാണ് . പഴയ ചെമ്പു പാത്രങ്ങളുടെ   വലിയ ഒരു ശേഖരം തന്നെ ഉണ്ട്. 


പൂന്തോട്ടം 
കൊട്ടാരത്തിന് പുറത്താണ് കൂടുതൽ സുന്ദരമായ കാഴ്ചകൾ. മനോഹരമായ പൂന്തോട്ടവും അടുക്കളത്തോട്ടവും  ഒക്കെ ഇപ്പോഴും പരിപാലിച്ചു പോരുന്നു.. തക്കാളിയും മത്തനുമെല്ലാം കായ്ച്ചു കിടപ്പുണ്ട്. കീടങ്ങളെ ആകര്ഷിച്ചു കെണിയിലാക്കാൻ മഞ്ഞനിറമുള്ള ഒരു ഒട്ടിപ്പോ കാർഡ്‌ ഇടയ്ക്കിടെ   വച്ചിട്ടുണ്ട്. അതിൽ നിറയെ പാവം കീടങ്ങളും. തോട്ടങ്ങൾക്കരികിൽ പഴയ പ്രതാപം പേറുന്ന രഥങ്ങൾ വിശ്രമിക്കുന്നു. തൊട്ടടുത്ത്‌, വിശാലമായ കുതിരലായത്തിൽ കുതിരകളുമുണ്ട്. ഈ നൂറ്റാണ്ടിലെ കുതിരകളോട് പതിനാറാം നൂറ്റാണ്ടിലെ രഥങ്ങൾ കഥ പറയുന്നുണ്ടാവാം. കാഴ്ച്ചകൾക്കൊടുവിൽ ദൂരെ കാടുകൾ വിളിക്കുന്നു..." Woods  are lovely dark and deep.. but we had promises to keep :) ". കൊട്ടാരം അടയ്ക്കാറായിരുന്നു.  കാടുകയറാതെ തിരിച്ചിറങ്ങി.


കാട്ടിലേക്കുള്ള വഴി 

തിരികെ വരും വഴി ഗ്രാമഹൃദയത്തിലേക്ക് ഒന്ന് കൂടി നുഴഞ്ഞു കയറി. ഒന്നുരണ്ടു കടകൾ തുറന്നിട്ടുണ്ട്.  ഭക്ഷണം വാങ്ങി ബൂവലിലേക്ക് മടങ്ങി. പത്തുമണി ആവുന്നേയുള്ളൂ. ബൂവൽ എപ്പോഴേ ഉറക്കം പിടിച്ചിരുന്നു.




Comments

  1. ചില കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നു,
    കൂട്ടിലടച്ച പറവകള്‍, ചിറകരിയപ്പെട്ട പറവകള്‍
    കാലാവസ്ഥാവ്യതിയാനം, കൊടും വേനലുകള്‍
    നൂറ്റാണ്ടുകളായി പരിപാലിക്കപ്പെട്ടുവരുന്ന കൊട്ടാരങ്ങള്‍!!

    ReplyDelete
    Replies
    1. നന്ദി അജിത്‌. ശരിയാണ്. സംരക്ഷണ താൽപ്പര്യങ്ങളെ തെളിക്കുന്നതും പലപ്പോഴും സാമ്പത്തിക ശാസ്ത്രം തന്നെയെന്നു തോന്നും ..

      Delete
  2. യാത്രകള്‍ അനുഗ്രഹങ്ങളാണ്. തുടരട്ടെ. ആശംസകള്‍.. പിന്നെ ഒരു കാര്യം. മുന്‍ യാത്രാനുഭവങ്ങള്‍ ചിലത് വായിച്ചിരുന്നു. അവയുടെ വായനാസുഖം ഇവിടെ അനുഭവപ്പെട്ടില്ലാട്ടോ...

    ReplyDelete
    Replies
    1. നന്ദി സുധീർദാസ്. നല്ല ഒരു വിശകലനത്തിനു പ്രത്യേകിച്ചും നന്ദി.

      Delete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....