കനൽ പൂക്കുന്ന കടൽ ഗുഹകൾ : 'ബ്രിട്ടനി'-യിൽ ഒരു പൂമഴക്കാലത്ത് ...
ബ്രിട്ടനി വസന്തം. |
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അടങ്ങി ഒതുങ്ങി കഴിയുമ്പോളാണ് സുഹൃത്തും കുടുംബവും ഞങ്ങൾക്കും കൂടി ചേർത്ത് ഒരു ബ്രിട്ടനി യാത്ര ഒരുക്കിയത്. കുട്ടികൾക്ക് രണ്ടാഴ്ച സ്കൂള്‍ അവധി, അതിൽ ഒരാഴ്ച മുങ്ങാനാണ് പ്ലാൻ. ശനിയാഴ്ച രാവിലെ ഓടിപ്പിടിച്ചൊരു പാക്കിംഗ്. അപ്പൂസ്, അവന്റെ പെട്ടി തനിയെ അടുക്കിത്തരുന്ന വലിയ കുട്ടി ആയി. യാത്രയിൽ ഇപ്പോൾ ഒരാൾ കൂടിയുണ്ട്. അടുക്കുന്നതെല്ലാം തിരിച്ചെടുത്തുകൊണ്ടിരിക്കുന്ന രണ്ടു വയസ്സുകാരൻ 'സച്ചൂസെ'ന്ന 'സാത്വിക'ൻ.
ഇത്തവണ കാറിലാണ് യാത്ര. പ്രശാന്തിന്റെ ആദ്യത്തെ ലോങ്ങ് ഡ്രൈവ്. മുന്‍പ് ട്രെയിനില്‍ പോയി കണ്ട 'ബ്രിട്ടനി' പാരീസിനടുത്തായിരുന്നു. ഇതു 'ബ്രിട്ടനി'യുടെ വേറൊരു അറ്റം. ഫ്രാൻസിന്റെ തന്നെ വടക്കു പടിഞ്ഞാറുള്ള വാലറ്റം. പേര് , 'ക്യാമറെ(റ്റ്) - സുർ- മർ' (ചിരിക്കണ്ട, അങ്ങനെ തന്നെയാണ് ...'Camaret - sur - Mer' . സൌകര്യാർത്ഥം 'ക്യാമറെ' കടപ്പുറം എന്നു വിളിക്കാം). ഈ വാലറ്റത്തിനു സമാന്തരമായി അറ്റ്‌ലാന്റിക് സമുദ്രത്തിനപ്പുറം ഇന്ഗ്ലണ്ടിന്റെ ഭാഗമായ ഒരു പ്രവിശ്യയുമുണ്ടത്രേ. കടൽ വേർപിരിച്ച ഇരട്ടകൾ.
GPS പ്രകാരം ആറു മണിക്കൂറിലധികം ഡ്രൈവിംഗ് ദൂരമുണ്ട് പാരീസിൽ നിന്നും. ഏതാണ്ട് 700 കിലോമീറ്റർ. 'ഓട്ടോറൂട്ട്' (Autoroute) എന്നു വിളിക്കുന്ന എക്സ്പ്രസ്സ് ഹൈവേയിലൂടെയാണ് യാത്ര.
വസന്തത്തിന്റെ മൂർദ്ധന്യം. വഴിമരങ്ങൾ ധാരാളമായി പൂവിട്ടു കിടക്കുന്നു. വെള്ളയും മഞ്ഞയും പിങ്കും പൂക്കൾ നിറഞ്ഞ മരങ്ങൾ. വെറുങ്ങലിച്ച ശൈത്യത്തിൽ നിന്നുള്ള മോചനം മരങ്ങൾ മാത്രമല്ല ഓരോ പുൽക്കൊടിയും തകർത്താഘോഷിക്കുന്നു. മഴ കൂട്ടിനും. കാറ്റടിക്കുമ്പോൾ പൂക്കളും മഴയും ഒരുപോലെ പറന്നു വീഴും. 'ഒരു കൊച്ചു കാറ്റെങ്ങാൻ വന്നു പോയാൽ...' ചങ്ങമ്പുഴ പാടിയത് തണുപ്പുരാജ്യങ്ങളുടെ ഈ വസന്തകാലത്തെ കുറിച്ചു കൂടിയാണ്. 'ചെറി ബ്ലോസം'( ' Cherry blossom') എന്ന് പേരു കേട്ട പൂക്കാലം. നാട്ടിൽ കണിക്കൊന്ന പൂവിടുന്ന അതേ കാലം. GPS പറഞ്ഞു തരുന്ന വഴിയിലൂടെ ഞങ്ങൾ യാത്ര തുടർന്നു .
വഴിയോരം |
നഗരം കഴിഞ്ഞ പുറകേ മഞ്ഞപ്പൂപ്പാടങ്ങൾ തുടങ്ങി. 'കോൾസ പാട'ങ്ങളാണ് . നമ്മുടെ സൂര്യകാന്തിപ്പാടങ്ങളുടെ യൂറോപ്യൻ കൂട്ടുകാരി.
വിശ്രമകേന്ദ്രം |
ഓട്ടോറൂട്ടിൽ ഇടയ്ക്കിടെ വഴിയോര വിശ്രമകേന്ദ്രങ്ങൾ ഉണ്ട്. കയ്യിൽ കരുതിയ ഭക്ഷണം കഴിക്കാനും, ഇരുന്നു മടുത്തവര്‍ക്ക് ഒന്ന് നടന്നു വിശ്രമിക്കാനും ഒക്കെ പറ്റുന്ന ചെറിയ സ്ഥലങ്ങൾ. പെട്രോൾ പമ്പുകൾ, ലഘു ഭക്ഷണ ശാലകൾ, ടോയലെറ്റ് സൌകര്യങ്ങൾ, അങ്ങനെയെല്ലാമുണ്ട് . ഈ സൌകര്യങ്ങള്‍ക്കും കൂടി ആവണം, ഇടയ്ക്കിടെ ടോൾ പിരിവുമുണ്ട്. അഞ്ചോളം പിരിവു കേന്ദ്രങ്ങൾ! കാർഡ് ഇട്ടാൽ മതി, പിന്കോഡ് പോലും വേണ്ട, കാശ് എടുത്തോളും. വിശ്രമ കേന്ദ്രങ്ങൾ അല്ലാതെ ഒരു കടയും വഴിയോരങ്ങളിൽ കാണാനില്ല. യാത്രാ നിര്ദ്ദേശങ്ങൾ അടങ്ങിയ ബോർഡുകളും ചൂണ്ടു പലകകളുമല്ലാതെ ഒരു ഫ്ലക്സ് ബോർഡും ഇല്ല. വിശാലമായ കൃഷിയിടങ്ങൾക്ക് ഇടയിൽ ചിലപ്പോൾ വീടുകളുടെ ഒരു കൂട്ടായ്മ കാണാം. അങ്ങിങ്ങ് ചെറു പട്ടണങ്ങളും. ചില പട്ടണങ്ങളിൽ ബ്രാൻഡ് കടകളുടെ കൂറ്റൻ ഷോറൂമുകളും ഉണ്ട്.
കാടും മലയും തുടങ്ങി. മേഞ്ഞു നടക്കുന്ന പശുക്കൂട്ടങ്ങളെയും കൂറ്റൻ കാറ്റാടിപ്പാടങ്ങളെയും ഒക്കെ കണ്ടുകണ്ടിരുന്നു. ഒന്നിറങ്ങി ഫോട്ടോ എടുക്കണം എന്ന് തോന്നിയാൽ പറ്റില്ല, ഇടയ്ക്കൊന്നും നിർത്താൻ നിയമമില്ല. എമർജൻസി എക്സിറ്റ് ലൈൻ മാത്രമേ ഉള്ളൂ. അല്ലാതെ നിർത്തണമെങ്കിൽ അടുത്ത വിശ്രമസ്ഥലം നോക്കി ഓട്ടോറൂട്ടിൽ നിന്നും പുറത്തിറങ്ങണം.. പത്തിരുപതു മിനിട്ടിനിടയില്‍ ചെറുതോ വലുതോ ആയ എക്സിറ്റ് സ്ഥലങ്ങള്‍ ഉണ്ട്. കുഞ്ഞിന്റെ സൗകര്യം നോക്കി , പലയിടത്തും നിർത്തി നിർത്തി പതുക്കെയായിരുന്നു യാത്ര.
ഫ്രാൻസിന്റെ നാട്ടുമ്പുറങ്ങളിൽ മുൻപ് ട്രെയിനിൽ പോയിട്ടുള്ള പ്രവിശ്യകള്‍ പലതിലൂടെയും ഒന്നുകൂടി പോയതു പോലെ തോന്നി. നോര്‍മാണ്ടി വന്നു പോയി, ബ്രിട്ടനി തുടങ്ങി, ഇടയ്ക്ക് പ്രശസ്തമായ 'മോന്റ്റ് സൈന്റ്റ് മിഷൽ' പള്ളിയും ദൂരെയായി കൂടെ വന്നു . ബ്രിട്ടനിയിൽ മുന്പു പോയ 'സെന്റ് മലോ ' പട്ടണത്തിലേക്കുള്ള വഴി കണ്ടു. കണ്ടു കണ്ടു വൈകുന്നേരമായി. ഇനിയുമുണ്ട് ദൂരം. അടുത്ത വിശ്രമ കേന്ദ്രത്തിൽ നിർത്തി. ഞങ്ങൾക്ക് ഓരോ കപ്പു കാപ്പിയും വണ്ടിക്കു പെട്രോളും..
കൊണ്ടു വന്ന ഭക്ഷണമൊക്കെ കഴിഞ്ഞു.. 'ഒരു സാൻവിച്ച് വാങ്ങി അത്താഴത്തിനു കരുതാ'മെന്നു, അപ്പൂസ്. അതിനൊക്കെ ഇനിയും സമയമുണ്ടെന്നും പറഞ്ഞു അധികം തങ്ങാതെ വീണ്ടും യാത്ര. പിന്നീടങ്ങോട്ട് വിശ്രമകേന്ദ്ര ചൂണ്ടുപലകകൾ കണ്ടേയില്ല! ഏതൊക്കെയോ കാട്ടു പ്രദേശങ്ങളിലൂടെ GPS വഴികാട്ടുന്നു. സന്ധ്യ മാറി രാത്രിയായി. കാടും പടലും മാറാതെ പിടി കൂടിയപ്പോൾ സുഹൃത്തിനെ വിളിച്ചു. വഴി തെറ്റിയിട്ടൊന്നുമില്ല, ഇനിയങ്ങോട്ടു സ്ഥലങ്ങൾ ഇങ്ങനൊക്കെ തന്നെ! 'പാർക്ക് അറ്മോറിക് ' (The Parc naturel régional d'Armorique) എന്നറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷിത മേഘലയാണ് ചുറ്റിനും. കടകളൊന്നും പ്രതീക്ഷിക്കണ്ട. പിന്‍ സീറ്റില്‍ നിന്നും വിശപ്പിന്‍റെ വിളി '.......അപ്പോഴേ പറഞ്ഞതാ!'. ആരും മിണ്ടിയില്ല. അരിയും പലവ്യഞജനങ്ങളുമൊക്കെ കാറിലുണ്ട്. സംരക്ഷിത വനത്തിൽ അടുപ്പുകൂട്ടിയിട്ടിനി പോലീസു പിടിച്ചാലോ?
ചൂണ്ടു പലകകൾ സ്ഥലപ്പേരു കാണിച്ചുതന്നു..'ബ്രെസ്റ്റ്' ( വീണ്ടും ചിരിക്കണ്ട, ഈ പേരും അങ്ങനെ തന്നെയാണ്. 'Brest'. സൌകര്യാർത്ഥം.. അങ്ങനെ തന്നെ വിളിച്ചാമതി ). എന്തൊക്കെ പേരുകൾ! 'ബ്രെസ്റ്റ്' കഴിഞ്ഞു കിട്ടാനും നേരമെടുത്തു. ഇടയ്ക്കെപ്പോഴോ ഹൈവേ മാറി നാട്ടു വഴികളില്‍ കയറി. കുറെ കൂടി പോയപ്പോൾ ആളനക്കമില്ലാത്ത ഒരു കവല, അവിടെ വെളിച്ചത്തിൽ കുളിച്ചൊരു 'പിസേറിയ'. അത്താഴത്തിനു 'പിസാ' വാങ്ങി വന്നു... ഈ പ്രദേശത്തു രാത്രി തുറക്കുന്ന ഏക ഭക്ഷണശാല ! വീണ്ടും യാത്ര തന്നെ. പൂമരങ്ങളും കാടും കടലും എല്ലാം ഒരുപോലെ കറുപ്പു നിറഞ്ഞു . ഇടവഴികളിൽ നിന്നും ഇടവഴികളിലേക്കു മാറി ഒടുവിലെപ്പോഴോ ഒരു കുന്നു ചുറ്റിവളഞ്ഞു 'ക്യാമറെ' കടപ്പുറത്തു എത്തിപ്പറ്റി. GPS-ന്റെ ജോലി തീർന്നു.
അവിടെ നിന്നും 'ട്രെസിഗ്നു'(tresignue) എന്ന ചെറിയ ഒരു കവലയിലേക്ക് . പിന്നീട് ഉള്ളിലേക്ക് നാലാമത്തെ തിരിവ്. ഹൌസ് നമ്പറും കൃത്യമായ മേൽവിലാസവും വഴിയും ഒന്നും അറിയണമെന്നില്ല, അറിഞ്ഞിട്ടും കാര്യമില്ല . 'ചോദിച്ചു , ചോദിച്ചു' തന്നെ പോകണം.
അങ്ങനെ ഒരു കൊച്ചു വീട്ടിലെത്തി. ചുവന്ന നിറമുള്ള ഒരു വീട്ടിൽ. ഞങ്ങളെ കാത്ത്, ഉറങ്ങാതെ സുഹൃത്തും കുടുംബവും ഉണ്ടായിരുന്നു. നേരത്തെ എത്തി, വീടിന്റെ കീ ഒക്കെ വാങ്ങി, വിശ്രമത്തിലാണവർ. "എങ്ങനിങ്ങനെ ഒരു സ്ഥലം കണ്ടെത്തി?" എന്നു ഞങ്ങൾ. 'കാലത്തിറങ്ങിയില്ലെങ്കിൽ ഇങ്ങനിരിക്കു'മെന്നു സുഹൃത്ത്! ഏതായാലും ഭക്ഷണം കഴിഞ്ഞു ഞങ്ങളും വിശ്രമത്തിലേക്ക്. കടല്ക്കാറ്റിന്‍റെ തൊട്ടിലിൽ ....
ചുവന്ന വീട്ടിൽ ...
വീട് |
എപ്പോഴും കാറ്റും മഴയും ഒക്കെ ഉള്ള തീരമാണ്. കോണ്‍ക്രീറ്റിന്റെയൊന്നും ഭാരമില്ലാതെ, കാറ്റത്ത് പറന്നു പോകാതെ, ഒരു കൊച്ചു വീട്.
അവധിക്ക് സുഹൃത്ത് കുടുംബങ്ങൾ ചേർന്ന് ഒരു വീടെടുത്ത് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കുന്നതിൽ പുതുമയൊന്നുമില്ല. വീടുകളും, സർവീസ് അപ്പാർട്ടുമെന്റുകളും ഒക്കെ ഇതിനായി കണ്ടെത്താം. പക്ഷെ ഈ വീടിനെ കുറിച്ച് കൂടുതൽ അറിഞ്ഞപോൾ അതിശയം. ഇവിടെ വീടുടമയും കുടുംബവും താമസമാണ്. മൂന്ന് കുട്ടികള്‍ ഉണ്ടവര്‍ക്ക്, ഒരു പട്ടിയും . ഇടയ്ക്ക് ഇതുപോലെ കുറച്ചു നാൾ വീട് വാടകയ്ക്കു കൊടുത്ത്, ക്യാമ്പിംഗ് വാനിലേക്കു താമസം മാറ്റുമത്രേ! വാടകക്കാരൊഴിയുംപോൾ വീട്ടുകാരെത്തും. വാടകക്കാരെ ഏല്‍പ്പിക്കാനും , അവർ പോകുമ്പോൾ താക്കോൽ വാങ്ങി , വീട് വൃത്തിയാക്കി തിരികെ എല്പ്പിക്കാനും ഇടനിലക്കാരുണ്ടെന്നു മാത്രം.
ചില അലമാരകൾ താഴിട്ടു പൂട്ടിയിട്ടുണ്ട്. മറ്റുള്ള അലമാരകൾ ഒക്കെ ഒഴിച്ച് തുറന്നിട്ടിരിക്കുന്നു. ഇത്രയും മനോഹരമായ വീടുണ്ടാക്കി, സഞ്ചാരികൾക്ക് ഇടയ്ക്കിടെ വാടകയ്ക്ക് കൊടുത്തു വാനിൽ സഞ്ചരിക്കുന്ന വീട്ടുകാർ ! അതും, മൂന്നു ചെറിയ കുട്ടികളുമായി...
മുന്നില് ദൂരെ കടൽ കാണാം. ചുറ്റുപാടും തുറസ്സായ സ്ഥലങ്ങളിൽ, ചെറുമരങ്ങൾ ധാരാളം. വീടിന്റെ ഒരു വശത്ത്, കുട്ടികള്ക്ക് കളിക്കാൻ ഊഞ്ഞാലുകൾ , പന്തു കളിക്കാനും സ്ഥലം തിരിച്ചിട്ടുണ്ട് . പത്തു കപ്പ നടാനുള്ള സ്ഥലം എന്നാലും ബാക്കി.
പുറത്തു നല്ല കാറ്റാണ്. ഈ കാറ്റ് നല്ലതുമാണ് . ഇവിടെ ശുദ്ധവായു ശ്വസിക്കാൻ കൂടി ആണ് സഞ്ചാരികൾ വരുന്നതെന്ന് കേട്ടിരുന്നു. തൊപ്പിയും കട്ടിയുള്ള ഉടുപ്പും ഒക്കെ ഇട്ടാണ് കുട്ടികൾ കളിക്കുന്നത്..
തീരം |
ഉച്ചകഴിഞ്ഞ് കുട്ടികളുമായി തീരത്ത് പോയി വന്നു. കടൽ, കുന്നിൻ ചെരുവിൽ തട്ടി നില്പ്പാണ്; ഉള്ളിലേക്ക് ചെറിയ ഒരു തീരവും തീർത്തുകൊണ്ട്. തിരമാലകൾ അധികമില്ലാത്ത, തീരെ ചെറിയ കളിത്തീരം.
ഞായറാഴ്ച തുറമുഖത്തു മീൻ വരുന്ന ദിവസം. ഒരാഴ്ച കടലിൽ പോയ ചില ബോട്ടു കാർ ഞായറാഴ്ച തിരിച്ചെത്തും. തീരത്ത് കടയിൽ വച്ച് വൈകിട്ട് നാലു മണിക്ക് തുടങ്ങും വില്പ്പന. നാട്ടുകാർക്ക് വേണ്ടിയൊരു ആദായ വില്പ്പന. അന്ന് തന്നെ മീനെല്ലാം വിറ്റു തീരും. ഈ കടയ്ക് മുന്നില് ആൾക്കാരുടെ നീണ്ട 'ക്യൂ' കാണാം. തിങ്കളാഴ്ച വീണ്ടും അവർ കടലിലേക്ക് തിരിക്കും.
നാലരയോടെ ഞങ്ങളും തുറമുഖത്തെത്തി. 'ക്യൂ'വിലേക്ക് പുരുഷപ്രജകളെ വിട്ടിട്ടു, പരിവാരങ്ങളുമായി നടന്നു. നല്ല മീനുകൾ തീർന്നതോടെ ക്യൂ പകുതിയും പിരിഞ്ഞു. കുറച്ചു സ്വർണ്ണമീനുകളും തെരണ്ടിയും മറ്റും മിച്ചമുണ്ട്. ഒരു തെരണ്ടിയുമായി വീട്ടിലേക്ക് പോകേണ്ടിവന്നു. അതൊരു ഒന്നൊന്നര തെരണ്ടിയായിരുന്നു!
മീന്പിടുത്തവും കാലി വളർത്തലും കൃഷിയും ഒക്കെയായി ഏതാണ്ട് സ്വാശ്രയ ഗ്രാമങ്ങൾ . കൂട്ടിനു ടൂറിസവും. ചരിത്ര സ്മാരകങ്ങളായ പള്ളിയും വോബാൻ ടവറു (Vauban Tower) , മെല്ലാം ടൂറിസത്തിന് മാറ്റു കൂട്ടുന്നു.
മ്യൂസിയങ്ങളും സ്മാരകങ്ങളും ഒന്നും കാണാൻ വിളിച്ചേക്കരുതെന്നു സുഹൃത്തിന്റെ മുന്നറിയിപ്പുണ്ട്. "എന്നാലും അടുത്തുള്ള വോബാൻ ടവറൊന്നു കാണണ്ടേ?" എന്നു ഞാൻ. '"അതല്ലേ ആ മീൻ കടയുടെ നേരെ കണ്ടത്. ഇനിയിപ്പൊ എന്നാ പോയി കാണാനാ?" ന്നു, മറുപടി! കോട്ടയം കുഞ്ഞച്ചനോടാ എന്റെ ചോദ്യം! അതും, കുറച്ചു കൂടി നേരത്തെ പോയിരുന്നെങ്കിൽ നല്ല മീൻ കിട്ടിയേനെയെന്നോർത്ത്, അദ്ദേഹം വിഷമിച്ചിരിക്കുന്ന സമയത്ത്.
ഇവിടുത്തെ പാലിനും എന്തോ ഒരു പ്രത്യേക രുചി എന്ന മട്ടിൽ കുട്ടികൾ എല്ലാം ചോദിച്ചു വാങ്ങി കുടിക്കുന്നുണ്ട്. ബ്രിട്ടനിയുടെ സ്പെഷ്യൽ ഗോതമ്ബു ദോശയായ 'ക്രപ്പും' (Crepe), ആപ്പിൾ ജ്യൂസിൽ നിന്നും ഉണ്ടാക്കുന്ന 'ആപ്പിൾ സിടർ' (Apple Cidre) എന്ന മദ്യവും പ്രസിദ്ധമാണ്. മദ്യം എന്നു പറയാമെങ്കിലും നാലു ശതമാനം ആൽക്കഹോൾ മാത്രമേ ഇതിലുള്ളൂ. 'വൈറ്റ് വൈൻ' എന്നോ മറ്റോ പേര് പറഞ്ഞാൽ ചിലപ്പോൾ കേരളത്തിലെ 'ബിയർ ആൻഡ് വൈൻ പാർലറുകളി'ൽ കയറ്റാനും യോഗ്യൻ. പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ പലപ്പോഴും 'ക്രപ്പ്' തന്നെ ആയിരുന്നു വിഭവം.
തീരത്ത് അനേകം 'ക്രപ്പറി'കൾ കാണാം. ഉച്ചക്ക് മുട്ടയും മത്സ്യ മാംസങ്ങളും ഒക്കെ വച്ച് 'ഗാലറ്റ്' എന്ന ഓമനപ്പേരിലും വൈകിട്ട് തേനും ചോക്കളേറ്റും പഴങ്ങളും ഒക്കെ വച്ച് മധുരത്തോടെയും ക്രപ്പുകൾ അവതരിക്കുന്നു. കടൽ വിഭവങ്ങളെ ജലപുഷ്പങ്ങൾ എന്നല്ല ഇവർ പറയുന്നത്, 'കടൽപ്പഴങ്ങൾ' എന്നാണ് (fruits de Mer). 'ക്രപ്പ് വെജിറ്റേറിയൻ' എന്ന പേരിൽ മെനുവിൽ കാണുന്നത്, 'സാൽമണ്‍' മത്സ്യം വച്ചുള്ള ഒരു ക്രപ്പ് ആണ്.. അബദ്ധം പറ്റിയാലും സാരമില്ല, നല്ല രുചി തന്നെ. സത്യം പറഞ്ഞാൽ, 'ക്രപ്പറി'കളിൽ തികഞ്ഞ സന്തോഷത്തോടെയും ചുറുചുറുക്കോടെയും ഓടിനടക്കുന്ന ആതിഥേയ പെണ്‍കുട്ടികളുടെ മുഖശ്രീ കണ്ടാൽ മാത്രം മതി, അതിഥികൾ സന്തുഷ്ടരാവാൻ!
സാൽമൻ ക്രപ്പ് & ആപ്പിൾ സിടർ
|
തീരത്ത് അനേകം 'ക്രപ്പറി'കൾ കാണാം. ഉച്ചക്ക് മുട്ടയും മത്സ്യ മാംസങ്ങളും ഒക്കെ വച്ച് 'ഗാലറ്റ്' എന്ന ഓമനപ്പേരിലും വൈകിട്ട് തേനും ചോക്കളേറ്റും പഴങ്ങളും ഒക്കെ വച്ച് മധുരത്തോടെയും ക്രപ്പുകൾ അവതരിക്കുന്നു. കടൽ വിഭവങ്ങളെ ജലപുഷ്പങ്ങൾ എന്നല്ല ഇവർ പറയുന്നത്, 'കടൽപ്പഴങ്ങൾ' എന്നാണ് (fruits de Mer). 'ക്രപ്പ് വെജിറ്റേറിയൻ' എന്ന പേരിൽ മെനുവിൽ കാണുന്നത്, 'സാൽമണ്‍' മത്സ്യം വച്ചുള്ള ഒരു ക്രപ്പ് ആണ്.. അബദ്ധം പറ്റിയാലും സാരമില്ല, നല്ല രുചി തന്നെ. സത്യം പറഞ്ഞാൽ, 'ക്രപ്പറി'കളിൽ തികഞ്ഞ സന്തോഷത്തോടെയും ചുറുചുറുക്കോടെയും ഓടിനടക്കുന്ന ആതിഥേയ പെണ്‍കുട്ടികളുടെ മുഖശ്രീ കണ്ടാൽ മാത്രം മതി, അതിഥികൾ സന്തുഷ്ടരാവാൻ!
കടൽ ഗുഹകളിലേയ്ക്ക് --
കടൽ ഗുഹാമുഖം |
ഊണ് കഴിക്കാതെ ആണ് ഇറങ്ങിയത് . നല്ല വിശപ്പ്, എന്നാലും അകെ വെയിലുള്ള ദിവസം പോയില്ലെങ്കിൽ പിന്നെ പറ്റിയെന്നു വരില്ല..നേരത്തെ റിസർവ് ചെയ്തവർക്ക് കൊടുത്ത ശേഷം മിച്ചമുള്ള ടിക്കറ്റിൽ ഞങ്ങൾ കുറെ പേർ . ബോട്ട് നിറഞ്ഞു. തീരത്തങ്ങോളം കുന്നും മലയും തന്നെ. ചക്രവാളം ഒന്നും കാണാനില്ല. തീരത്തെ കടൽക്ഷോഭങ്ങളിൽ നിന്നും രക്ഷിക്കുന്ന കുന്നുകളാണ് . എല്ലാ ക്ഷോഭങ്ങളും നെഞ്ചേറ്റി , നെഞ്ചിൻ കൂടു തകർന്നു പോയ കുന്നുകൾ. അവിടെക്കാണ് ബോട്ട് യാത്ര. കടൽ ഗുഹകളുടെ മുഖത്തേക്ക്. കാറ്റും കടലും തട്ടി മുട്ടി ശില്പങ്ങൾ തീർത്ത കടൽക്കുന്നുകൾ നോർമാൻഡി തീരത്തു കണ്ടിട്ടുണ്ട്, അതിന്റെ തുടര്ച്ച തന്നെയാണ് ഈ തീരവും, പക്ഷെ കൊത്തുപണിക്കു വഴങ്ങാൻ കൂട്ടാക്കാത്ത മലകളെ ബലമായി അടിച്ചുടച്ചതുപോലെയാണിവിടെ. അതിന്മീതെ മഞ്ഞയും പച്ചയും ചുവപ്പും എന്നുവേണ്ട, കടുത്ത നിറങ്ങളെല്ലാം വാരിപ്പൂശിയിരിയിരിക്കുന്നു. പ്രകൃതിയുടെ ഗ്രാഫിറ്റികൾ!
ഗുഹാന്തർഭാഗം |
ബോട്ട്, ചെറു ഗുഹകൾ പിന്നിട്ടു, വലിയ ചില ഗുഹകളുടെ വായിലേക്ക് പരമാവധി നുഴഞ്ഞു കയറി. തലയിൽ വെള്ളത്തുള്ളികൾ തെറിച്ചു വീണു, കടലിൽ നിന്നല്ല, മലമുകളിലെ പാറയിടുക്കുകളിൽ നിന്നും! പാറകൾ കരയുന്നത് എന്തിനാവാം ? കണ്ടതിലുള്ള സന്തോഷമോ? സ്വകാര്യതയിൽ കടന്നു കയറുന്നതിനോട് സങ്കടപ്പെട്ടോ? അതോ, കടൽക്ഷോഭങ്ങളിൽ വേദനിച്ചിട്ടാണോ? അറിയില്ല.
ചെറിയ പെൻ ടോർച്ചടിച്ചു പാറമേലുള്ള ചില ചിത്രങ്ങൾ കാണിച്ചു തന്നു ഗൈഡ്. ഫോസ്സിലുകൾ! ഏതു കടൽക്കോളിലും അടർന്നു പോവില്ല എന്ന മട്ടിൽ , വർഷങ്ങൾ കഴിന്ജിട്ടും അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിർജ്ജീവ ജീവചിത്രങ്ങൾ!
"ഏതു കടല്‍ വന്നു കൈ പിടിച്ചീടിലും,
ഏതേതു കാറ്റു കരഞ്ഞു വിളിക്കിലും,
കാലം കടന്നു കടന്നു പൊയ്പ്പോകിലും,
കാഴ്ചകൾ മാറിമറഞ്ഞു വന്നീടിലും,
വേര്‍പിരിയുന്നതിന്നെങ്ങനെ? , നിന്റെയീ
നീറ്റലിൽ താനേ തണുപ്പായമർന്നുപോയ്.
നിര്ജ്ജീവ ജീവചിത്രങ്ങളായ് ചേര്‍ന്നു പോയ് .........."
ഫോസ്സിലുകൾ |
"ഏതു കടല്‍ വന്നു കൈ പിടിച്ചീടിലും,
ഏതേതു കാറ്റു കരഞ്ഞു വിളിക്കിലും,
കാലം കടന്നു കടന്നു പൊയ്പ്പോകിലും,
കാഴ്ചകൾ മാറിമറഞ്ഞു വന്നീടിലും,
വേര്‍പിരിയുന്നതിന്നെങ്ങനെ? , നിന്റെയീ
നീറ്റലിൽ താനേ തണുപ്പായമർന്നുപോയ്.
നിര്ജ്ജീവ ജീവചിത്രങ്ങളായ് ചേര്‍ന്നു പോയ് .........."
(ക്ഷമിക്കൂ, പറഞ്ഞൊഴിയാൻ തോന്നുന്നില്ല , കവിത പെയ്യുന്ന കാഴ്ചകൾ!) പിന്നെയും ഉള്ളിലേക്ക് തുറന്നിടങ്ങളിൽ പലയിടത്തും ചോരച്ചുവപ്പാണ് പാറകൾക്ക്. കല്ലുകളൊന്നും വെറും കല്ലുകളല്ല. ഇവയ്ക്ക് ജീവനില്ലെന്ന് എങ്ങനെ പറയാൻ പറ്റും? അധികനേരം ഇതു കണ്ടു നില്ക്കനാവില്ല. മുറിവിന്റെ വേദന കണ്ണിലേക്കു പകരുന്നപോലെ. മുകളിൽ നിന്ന് പൊടിയുന്ന വെള്ളം, ചോരത്തുള്ളികൾ പോലെ തിളങ്ങുന്നു.
കനൽപ്പാറകൾ |
എല്ലാവരും എത്തി വലിഞ്ഞു കാഴ്ചകൾ കാണുംപോൾ , രണ്ടു കുഞ്ഞിക്കൈകൾ എന്റെ കണ്ണും മൂക്കും പൊത്തിപ്പിടിച്ചു കളി തുടങ്ങി . എന്നെക്കാൾ വലിയ വിസ്മയങ്ങളൊന്നും അങ്ങനിപ്പോ കാണണ്ട എന്ന മട്ടിൽ! മുന്നിലിരുന്നവർക്ക് ഇതും ഒരു കാഴ്ചയായി.
ഗുഹകളുടെ മുകളിൽ |
ചോരകിനിയുന്ന പാറയിടുക്കുകൾ വിസ്മയത്തെക്കാളും ഒരു വേദനയാണവശേഷിപ്പിച്ചത്. ഒരു പീഡനത്തിന്റെ ബാക്കി പത്രം പോലെ. വെയിലേറ്റ്, പല നിറങ്ങളിൽ തിളങ്ങുന്നുണ്ട് കുന്നുകൾ. ചിലയിടങ്ങളിൽ സ്വർണ്ണനിറം. കുന്നിൻ മുകളിലിടയ്ക്കിടെ രാക്ഷസക്കോട്ടകൾ പോലെ ഒറ്റപ്പെട്ട വീടുകൾ കാണാം.
സ്വർണ്ണ മലകൾ |
ദൈവങ്ങളുടെ പേരിൽ ഒന്നാന്തരം ഐതിഹ്യങ്ങൾക്കും അവകാശ തർക്കങ്ങൾക്കുമൊക്കെ പറ്റിയ ഇടമാണ്. ഭാഗ്യവശാൽ അങ്ങനെ കേൾവികേട്ടിട്ടില്ല .
കടലിൽ മനോഹരമായ ഒരു പായ്ക്കപ്പൽ നന്കൂരമിട്ടിട്ടുണ്ട്. കാഴ്ചകളുടെ ചിത്രങ്ങൾ എടുത്തു കഴിഞ്ഞ്, ഇറങ്ങാൻ തുടങ്ങുംപോൾ , മുന്നിലിരുന്ന ആൾക്കാർക്ക് ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം. അവർ ഞങ്ങളുടെ ക്യാമറ വാങ്ങി ഞങ്ങളെത്തന്നെ പകർത്തി തന്നു! ചോദിക്കാതെ, വെറുതെ. സച്ചൂസിന്റെ പിടിവലികളിൽ അലഞ്ഞുലഞ്ഞ കുന്നുകളെപ്പോലെയിരുന്നു ഞങ്ങൾ .
ഒന്നര മണിക്കൂറത്തെ യാത്ര കഴിഞ്ഞു തിരിച്ചു കരയിൽ ഇറങ്ങും വരെ വിശപ്പറിഞ്ഞില്ല. ഇറങ്ങിയപാടെ അടുത്ത 'ക്രപറി' കണ്ടുപിടിച്ചു. 'ക്രപറി'യിൽ സഹയാത്രികരിൽ പലരും ഉണ്ട്. 'ബനാന ക്രപ്പി'ലെ പഴം നുറുക്ക് സച്ചൂനും 'ക്രപ്പ്' അമ്മയ്ക്കും.
'ദിനാൻ മുനമ്പി'ൽ ('Pointe de Dinan') --
തിരികെ വീട്ടിൽ പോകുന്നവഴി ഭൂപടത്തിൽ അടുത്തായി കണ്ട ഒരു വ്യൂപോയിന്റിലേക്കു വെറുതേ തിരിച്ചു. 'പോയിന്റ് ദ് ദിനാൻ'. മഞ്ഞപ്പൂക്കൾ നിറഞ്ഞു കിടക്കുന്ന ഒരു മലമ്പ്രദേശം. താഴേക്കു ഇറങ്ങി ചെന്നാൽ കടൽ, മുകളിലേക്ക് കയറിയാൽ കടൽ മുനമ്പുകൾ. ഒരു കുന്നു കയറിയിറങ്ങി അടുത്തതിലേക്കു കയറാം. പിന്നെ അടുത്തതിലേക്ക് . അങ്ങനെ നീണ്ടു കിടക്കുന്നു. പൂക്കൾക്കിടയിലൂടെ ചെറിയ വഴി തിരിച്ചു വച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിത മേഘലയാണ്. കയറരുതാത്ത ഭാഗങ്ങളിൽ വലിയ മുള്ളു കൊണ്ട് അടച്ചു വച്ചിരിക്കുന്നു!
മഞ്ഞപ്പൂക്കളും നല്ല മുള്ളുള്ള ഇനമാണ്. പൂമെത്ത പോലെ ചവിട്ടിക്കയറാൻ പറ്റില്ല. പൂവും കല്ലും പറിച്ചും കളിച്ചും ഇടയ്ക്കിടെ ഞങ്ങളുടെ തലയിൽ കയറി ഇരുന്നു 'ചാമിയെ-അയ്യപ്പാ' വിളിച്ചും സച്ചൂസും കുന്നുകയറി. സൂര്യനേയും അമ്പിളിമാമനേയും ഒരുമിച്ചു കൈകാണിച്ചു.
പോയിന്റ് ദ് ദിനാൻ |
രാത്രി എട്ടു മണിയോടടുത്തു കാണും. സൂര്യൻ ഇപ്പോളും മങ്ങിയിട്ടില്ല, അസ്തമയം ഒൻപതരയ്ക്കാണ്. തല്ക്കാലം അസ്തമയച്ചമയങ്ങൾ ബാക്കി വച്ച് ഞങ്ങൾ മലയിറങ്ങി.
വെയിലുള്ള രണ്ടു ദിവസം കഴിഞ്ഞു, രാവിലെ മഴയത്തു മടിപിടിച്ചെണീറ്റു വെളിയിലേക്ക് നോക്കുമ്പോൾ ദൂരെ തീരം നിറയെ ആളനക്കം!തിരയില്ലെങ്കിലും തീരത്ത് വെള്ളം കൂടുതൽ നിറഞ്ഞു. കടൽ ഒരുപാട് കരയിലേക്ക് വന്നു. ചെറിയ പായ് വഞ്ചികളുമായി തുഴയാൻ ഒരുപാടു പേർ ഇറങ്ങിയിട്ടുണ്ട് .
മഴയാണെങ്കിലും ഒരു ദിവസം കുട്ടികളെ അക്വാ-ഷോ (aqua-show) കാണിക്കാൻ കൊണ്ടുപോയി. അക്വേറിയവും പക്ഷി പ്രദർശനവും. കയ്യിൽ ഭക്ഷണം കരുതിയാൽ പരിശീലകർ പറയുന്നതനുസരിച്ച് പരുന്തും മൂങ്ങയും ഒക്കെ പറന്നു നടക്കുന്നു! പിടിച്ചു പറിക്കാൻ ആരും ചെല്ലാത്ത, ഭദ്രമായ കൂട്ടിലാണെങ്കിലും ഒരു കിളി തന്റെ മുട്ടകൾ എണ്ണിപ്പെറുക്കുന്നു. എന്തുപറയാൻ! ഏതായാലും ഈ യാത്രയിൽ ബ്രിട്ടനിയിലെ പെരുമഴ കണ്ടു. ഇടിയും മിന്നലുമില്ലെങ്കിലും തുള്ളിക്കൊരു കുടം പെയ്ത്ത്. യാത്ര പതുക്കെയാക്കി. ഇരു വശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലെ കാടും പടലും ആണ്. 'പാർക്ക് അറ്മോറിക് ' -ന്റെ തുടർച്ചകൾ. ഇടയ്ക്കിടെ ചെടികൾ വെട്ടി നിർത്തി മതിലുകൾ തീർത്തിരിക്കുന്ന സുന്ദര ഗ്രാമങ്ങൾ!
തീരങ്ങളിൽ പായ് നീർത്തിയ സ്കൂട്ടറുകൾ. വെള്ളത്തിലേക്ക് ഇറങ്ങുന്നില്ല, കാറ്റേറ്റു പിടിച്ചു തീരത്തെല്ലാം ആൾക്കാർ സ്കൂട്ടറോടിച്ചു കളിക്കുന്നു..
പായ് നീർത്തിയ സ്കൂട്ടറുകൾ |
സ്ഥലം കാണാനായി പോയതിനെക്കാളും നാട്ടിൻ പുറങ്ങളിലെ ഇടവഴികളിലൂടെ വഴിതെറ്റിയും തെറ്റാതെയുമുള്ള യാത്രകളിൽ കണ്ടു പോയ സ്ഥലങ്ങൾ ആയിരുന്നു അധികം. GPS-നു വട്ടായപോലായി. ഏതെങ്കിലും അഡ്രസ് കൊടുത്താൽ നാടുമുഴുവൻ ചുറ്റിച്ചു, എവിടെയെങ്കിലും കൊണ്ടുനിർത്തി, ഇതാണ് നിങ്ങൾ ചോദിച്ച സ്ഥലം എന്നു ചുമ്മാതെ പറഞ്ഞു തുടങ്ങി.
ടോൾ പിരിവുള്ള ഹൈവേ പോലെ അല്ല, നാട്ടിൻ പുറങ്ങളിൽ റോഡ് കുണുങ്ങി കുണുങ്ങി തന്നെ. ഇടുങ്ങിയ വഴികളിൽ അതിനേക്കാൾ വലിയ ട്രാക്ടറുകൾ! മഴയും വഴിയുമെല്ലാം കുറച്ചു പഴയ കേരളത്തെ ഓര്മ്മിപ്പിച്ചു. ചൂണ്ടു പലകകൾ നോക്കിയിരുന്നപ്പോൾ കേരളത്തിലേക്കുള്ള വഴിയും കണ്ടു. ഇത്തിരി പരിഷ്കരിച്ചു 'കേർളാസ് ' KERLAZ എന്നൊരു പേരിൽ.
കുട്ടികളുടെ ഇണക്കവും പിണക്കവും, തട്ടലും, പൊട്ടലും , മഴയും കാറ്റും, സുഹൃത്തിന്റെ വണ്ടി ഇടയ്ക്കൊന്നു മുട്ടിയതും (ഭാഗ്യത്തിന് വലിയ പ്രശ്നങ്ങളൊന്നും പറ്റിയില്ല! ) ഒക്കെ കൂടി ബ്രിട്ടനി വഴികൾ പോലെ വളഞ്ഞു പുളഞ്ഞ ഒരു യാത്ര ആയിരുന്നു.. എന്നാലും കുന്നിനും മലകള്ക്കും ഇടയ്ക്കുള്ള ഈ കടൽത്തുരുത്തുകൾ ഒന്ന് കൂടി കണ്ടാലും മതിവരില്ല. ചുവന്ന വീടിന്റെ ശാന്തതയും ശ്വസിച്ച ശുദ്ധ വായുവും വീണ്ടും കിട്ടിയാലും തികഞ്ഞു പറ്റില്ല. അതൊന്നുമില്ലെങ്കിലും കനൽ പൂക്കുന്ന കുന്നുകളുടെ ഹൃദയം കടലെടുത്തു പോകല്ലേയെന്ന് ഒരു മാത്ര പ്രാർഥിക്കാതെ ഈ യാത്ര തീരില്ല...
നഗരത്തിൽ നിന്നും ഒരുപാട് ദൂരെയാണെങ്കിലും കടകളിൽ പ്രത്യേകിച്ച് വിലക്കുറവൊന്നും പ്രതീക്ഷിക്കണ്ട . പൂച്ചെടികള്‍ക്കും വിത്തുകൾക്കും പോലും നല്ല വില തന്നെ. ഇവിടെ കളിമണ്‍ പാത്ര നിര്‍മാണവും ഉണ്ട് . ഒരു ചെടിച്ചട്ടി വാങ്ങി. പോരുന്ന ധൃതിയിൽ പുറമ്പോക്കിൽ നിന്നും രണ്ടു ചെടി പറിക്കാൻ മറന്നു. കടയിലെ പൂക്കളെക്കാൾ നല്ലതായിരുന്നു.....
***
ബ്രിട്ടനി എന്ന് വായിച്ചപ്പോ ഞാനോര്‍ത്തു ബ്രിട്ടനിലേക്കായിരിക്കും, ശ്രീജ ഒരക്ഷരം മറന്നതാവാമെന്ന്. പിന്നെ വായിച്ചപ്പഴല്ലേ ബ്രിട്ടന്‍ വേറേ, ബ്രിട്ടനി വേറേ എന്ന് മനസ്സിലായത്
ReplyDeleteനന്ദി അജിത്. പറഞ്ഞത് കൊണ്ട് , അക്ഷരപ്പിശകല്ലെന്നു സൂചിപ്പിക്കാൻ ബ്രിട്ടനിക്ക് ഞാനൊരു ക്വട്ടേഷൻ കൊടുത്തു.
ReplyDeleteബ്രിട്ടനി കഴിഞ്ഞു കടലും കടന്നാൽ ബ്രിട്ടനിൽ പോകാം, പക്ഷെ വിസ വേണം :)....ഈ ബ്ലോഗിൽ തന്നെ, മുൻപൊരു പോസ്റ്റിൽ ബ്രിട്ടനി യെക്കുറിച്ച് എഴുതിയിരുന്നു, അതുകൊണ്ടാണ് കൂടുതൽ പറയാതിരുന്നത്..വളരെ സന്തോഷം.:)
ശരിയാണല്ലോ. അവിടെ ഞാന്‍ കമന്റും ഇട്ടിട്ടുണ്ട്.
Deleteഅതെ. :)
Deleteവിശദമായും നന്നായും പറഞ്ഞു. ഒരുപക്ഷേ, ഒരിക്കലും ചെന്നെത്താൻ സാധിക്കാത്ത ഇടങ്ങളെ കുറിച്ചുള്ള സമഗ്രമായ അറിവുകൾ സന്തോഷകരം. കൂടുതൽ യാത്രകളും എഴുത്തുകളും ഉണ്ടാവട്ടേ...
ReplyDeleteവായിച്ചു അഭിപ്രായം കുറിച്ചതിൽ വളരെ സന്തോഷം ...ചെന്നെത്താനും സാധ്യമാവട്ടെ! ..നന്ദി.
Deleteകടൽ ഗുഹകളുടെ വിവരണം വളരെ നന്നായി.. പേടിപ്പെടുത്തുന്ന, എന്നാൽ ഇഷ്ടം തോന്നുന്നൊരിടം..
ReplyDeleteനന്ദി രാജാവ്.....വായിക്കുന്നതിൽ സന്തോഷം...:)
Deleteഗുഹാചിത്രങ്ങൾ ഗംഭീരമായിട്ടുണ്ട്..
ReplyDeleteനന്ദി പഥികൻ. വായിക്കാനെത്തുന്നതിൽ സന്തോഷം....
Delete