ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )



ഗാര്‍ ദ ലിയോന്‍ (Gare de Lyon)
പാരീസിലെങ്ങും ഇലകള്‍ ചുവന്നു പൊഴിയുന്ന ശിശിരമെത്തിയപ്പോള്‍  ഇത്തിരി  ചൂടും തേടി ഫ്രാന്‍സിന്‍റെ തെക്കു കിഴക്കുള്ള മെഡിറ്ററേനിയന്‍ തീരത്തിലേക്ക് ഒരു യാത്ര. അതിരാവിലെ ആയിരുന്നു ട്രെയിന്‍ .  ലോക്കല്‍ ട്രെയിനില്‍ ദീര്‍ഘദൂര സ്റ്റേഷനിനായ 'ഗാര്‍ ദ ലിയോണി'ല്‍ (Gare de Lyon) എത്തണം. സ്യൂട്ടും കോട്ടുമൊക്കെയിട്ട് നന്നായി  ഒരുങ്ങി  , എന്നാല്‍   മദ്യപിച്ചു ലക്ക് കെട്ട  ധാരാളം പേരെ ട്രെയിനില്‍ കണ്ടു.  നഗരരാത്രിയുടെ മിച്ചമുള്ള കാഴ്ചകള്‍ . പുറത്തിറങ്ങിയപ്പൊഴും അതേ ബഹളം. എസ്ക്കലേറ്ററില്‍ നീണ്ടു നിവര്‍ന്നു കിടന്നു പിന്നാലെ വന്നവരെയൊക്കെ ബുദ്ധിമുട്ടിച്ചു പൊട്ടിച്ചിരിക്കുന്ന ചില ഭ്രാന്തുകള്‍ .  ബോധമനസ്സു മറയുമ്പോള്‍ മനുഷ്യന്‍ എത്ര ബോറനാവുന്നു! മറ്റു യാത്രികരുടെ കൂടെയുള്ള വളര്‍ത്തു മൃഗങ്ങളും അറപ്പോടെ  നോക്കി മാറി  പോകുന്നു. 

ഒരു വിധത്തില്‍ ദീഘദൂര ട്രെയിനുകളുടെ ഭാഗത്ത്‌ എത്തി വണ്ടി പിടിച്ചു, പാരിസില്‍ നിന്നും അഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. 'ഫ്രഞ്ച് റിവേറ' എന്നറിയപ്പെടുന്ന മെഡിറ്ററേനിയന്‍ തീരഭൂമിയാണ് ലക്ഷ്യം.   പുലര്‍ച്ചയുണര്ന്നതിനു പ്രായശ്ചിത്തമായി ട്രെയിനില്‍ കിടന്നു സ്വസ്ഥമായി ഉറങ്ങണമെന്നു കരുതിയതാണ്.

എങ്ങനെ ഉറങ്ങാന്‍. ? ട്രെയിനിന്‍റെ നീണ്ട ജനലുകളിലൂടെ ഉറക്കം വിട്ടുവരുന്ന പ്രപഞ്ചം. ഒരു വശത്തു സൂര്യന്‍ നിറഞ്ഞുയരുന്നു. ഉറങ്ങാന്‍ കൂട്ടാക്കാത്ത ചന്ദ്രന്‍  മറുവശത്ത്. മരങ്ങളില്‍ നിന്നും പക്ഷികള്‍ കൂട്ടത്തോടെ തീറ്റ തേടി പറക്കുന്നു. താഴെ , കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന  സ്വര്‍ണ്ണ വയലുകളില്‍ ഉറങ്ങിക്കിടന്ന പശുക്കള്‍ പോലും ഓരോന്നായി എണീറ്റു മേയാന്‍ തുടങ്ങി. പ്രഭാതം ഇത്ര വിശാലമായി പൊട്ടിവിടരുമ്പോള്‍ എങ്ങനെയാണ്  ഉറങ്ങാന്‍ പറ്റുക ? 

നീണ്ടു കിടക്കുന്ന കൃഷി സ്ഥലത്തുകൂടി യാണ് യാത്ര. പക്ഷികളോ പശുക്കളോ ആണ് ഇതിന്റെയൊക്കെ ഉടമസ്ഥരെന്നേ ആര്‍ക്കും തോന്നൂ. അത്ര വിജനമാണിവിടം. 

ട്രയിനില്‍ ഒതുക്കമുള്ള, നല്ലൊരു കാന്‍റീനുണ്ട്. അവശ്യ സാധനങ്ങള്‍ മാത്രം കിട്ടും. നിരക്കിലും  വലിയ വ്യത്യാസമില്ല,  കുറച്ചു ഇരിപ്പിടങ്ങളും പിന്നെ നില്പ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് . ഇരുവശത്തും നീണ്ട കണ്ണാടിയിലൂടെ, സുഭഗമായ കാഴ്ചകള്‍കണ്ടു കൊണ്ട് വെറുതെയൊരു കാപ്പി കുടിക്കാനും ആളുകള്‍ വന്നുപോകുന്നു . വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിയോ, ഇവിടുന്നു തന്നെ വാങ്ങിയ ഭക്ഷണമോ ഒക്കെ കൊണ്ടുവച്ചു  കഴിക്കുന്നവരെയും കാണാം  . ഒരു വശത്ത് കടലും, മറുവശത്ത് മലനിരകളും. ഇവയ്ക്കിടയിലെ ചെറിയ തീരത്ത് കൂടി അതിവേഗതീവണ്ടി ഒഴുകുകയാണ്.  പാരീസില്‍ നിന്ന് രണ്ടുമൂന്നു മണിക്കൂര്‍ ചുറ്റിനും യാത്രചെയ്താല്‍, കൃഷിയും കാലി വളര്‍ത്തലും ഒക്കെയാണ് സാധാരണ കാഴ്ച , ഇതിപ്പോ പിന്നെയുമുണ്ട് മൂന്നുനാല് മണിക്കൂര്‍ .

കാര്‍ഷിക കാഴ്ചകള്‍ കഴിഞ്ഞു വീണ്ടും  ജനവാസ കേന്ദ്രങ്ങള്‍ കണ്ടു തുടങ്ങി. വലിയ ഒരു പുഴയുമൊഴുകുന്നു. അതിനെ ചുറ്റിപ്പറ്റി മലകളും ഗ്രാമങ്ങളും . ഇത് റോണ്‍ നദീതീരം. സ്വിസ് ആല്പ്സില്‍ നിന്നും മെഡിറ്ററേനിയന്‍ കടലിലേക്ക്‌ തിരക്ക് പിടിച്ചോടുകയാണ് റോണ്‍ . ട്രയിനിന്റെ ആദ്യ സ്റ്റോപ്പും ഈ തീരത്ത് തന്നെ; 'അവിന്യോന്‍' (Avignon). അവിടെനിന്നങ്ങോട്ടു  പുഴ തന്നെ വഴികാട്ടിയായി ട്രെയിനിനോപ്പം വന്നു. അമ്പിളിമാമന്‍ ഉറക്കത്തിലേക്ക് വീണു. സൂര്യന്‍ മുകളിലേയ്ക്ക് കയറിപ്പോയി. ഏതോ മലതുരന്നു ട്രെയിന്‍ പുതിയ താഴ്വരയിലേക്ക്. കടലിടുക്കുകള്‍ , ക്രൂയിസ്സുകള്‍. ,.തീരത്ത് ബഹുനില മന്ദിരങ്ങള്‍.. .  'മാര്സയ്‌' (Marseille) എന്ന തീരദേശ പട്ടണം. നേര്‍ത്ത പച്ചപ്പിനുള്ളില്‍ നിന്നും മൊട്ടക്കുന്നുകളും പിങ്ക് കുന്നുകളും കടലിനെ എത്തി നോക്കിക്കിടക്കുന്നു. ( ഈ തീരത്ത് എവിടെയോ ഒരു ഉപ-ആണവനിലയമുണ്ട്, അതില്‍ ചെറിയ ചോര്‍ച്ചയുണ്ടായതായി മുന്പു ഒരു വാര്‍ത്ത വന്നു മറഞ്ഞിരുന്നു. ചെറിയ ചോര്ച്ചകള്‍ വാര്‍ത്തയാവാറില്ല,  അയാല്‍  തന്നെ പെട്ടെന്ന് മറയും. വലിയ ചോര്‍ച്ചകള്‍ വാര്‍ത്തയാക്കാന്‍ ആളുമുണ്ടാവില്ല.  അതാണ്‌ ആണവനിലയങ്ങളുടെ മിടുക്ക്. ) കൂടെ വന്ന പുഴയും മറഞ്ഞു. കടല്കണ്ട് കൊതി തീര്‍ന്നു,  തിരിച്ചു പറന്നിട്ടുണ്ടാവും . 

കടല്‍തീരത്തു കൂടിയായി പിന്നെ യാത്ര. തുറമുഖത്തിന്റെ തിരക്കുകള്‍ . തിന തേടുന്ന കിളികള്‍ക്ക് പകരം കടല്‍കാക്കകള്‍ . കൊയ്ത്തു യന്ത്രങ്ങള്‍ക്ക് പകരം ഫിഷിംഗ് ബോട്ടുകള്‍ . മലകളും, കക്കിടി കായ്ച്ചു കിടക്കുന്ന ചെറു പറമ്പുകളും ഫാക്ടറികളും ഒക്കെയുള്ള  'തുലോന്‍' (Toulon) എന്ന ഒരു പട്ടണം കൂടി കഴിഞ്ഞു.

ഉറങ്ങൂ മനസ്സേ എന്ന് കണ്ണ് നിര്‍ബന്ധിക്കുമ്പൊഴേക്കും അടുത്ത സ്ഥലമെത്തി. അന്തരാഷ്ട്ര ഫിലിം ഫെസ്റ്റ്. നടക്കുന്ന 'കാന്‍' (Cannes). ഒരു സിനിമാ നഗരം. മണ്ണും ചുവന്നു കിടക്കുന്നു. നീലക്കടല്‍ ചുവന്ന കുന്നുകളില്‍ തട്ടിത്തെറിച്ചു വെണ്‍നുര ചിന്നി  , ഫ്രാന്‍സിന്‍റെ പതാക വിരിച്ചത് പോലെയായി   തീരം മുഴുവന്‍ .  അരളിച്ചെടികളും പനമരങ്ങളും മനോഹരമായ കെട്ടിടങ്ങളും ചേര്‍ന്ന് 'കാന്‍' തെളിഞ്ഞു മറഞ്ഞു . കണ്ടുകണ്ടൊന്നുറങ്ങി തുടങ്ങിയപ്പോഴേക്കും അടുത്ത അനൌണ്‍സ്മെന്റ്. 'നീസി' (Nice) ലെത്തി. കണ്ണും മനസ്സും തുറിച്ചു നോക്കി. സമയം ചിരിച്ചു.

നീസിലെ റോസാച്ചെടി 
ട്രയിനിറങ്ങിയപ്പോള്‍ത്തന്നെ ശ്രദ്ധിച്ചു, പുറത്ത്‌ ത്രികോണ ഇതളില്‍ വിടരാന്‍ മടിച്ചു നില്‍ക്കുന്ന റോസാപ്പൂക്കള്‍ . ഫ്രാന്‍സില്‍ എല്ലായിടത്തുമുണ്ട് നല്ല വലുപ്പവും ഭംഗിയുമുള്ള, എന്നാലൊട്ടും മണമില്ലാത്ത റോസാപ്പൂക്കള്‍ . പക്ഷെ ഈ പൂക്കളുടെ  ആകൃതിക്കു കുറച്ചു വ്യത്യാസമുണ്ട് മണപ്പിച്ചു നോക്കിയപ്പോള്‍, നമ്മുടെ  പനിനീര്‍ മണം!ചോദിക്കാതെതന്നെ  ഈ നാടിനെക്കുറിച്ചു കിട്ടിയ  ആദ്യത്തെ അറിവ്.

ടൂറിസം ഓഫീസില്‍ പോയി വരവറിയിച്ചു , അവര്‍ സന്തോഷപൂര്‍വ്വം  ഭൂപടം നിവര്‍ത്തി സ്ഥലം പരിചയപ്പെടുത്തിത്തന്നു. നേരെ നടന്നാല്‍ 'പോമ്നാദസാന്ഗ്ലെ' ബീച്ച്( Promenade des Anglais) , ഇംഗ്ലീഷുകാരുടെ നടപ്പാത എന്നാണര്‍ത്ഥം. ( മലയാളത്തില്‍ ഇങ്ങനെയൊക്കെയേ ഇതിനെ എഴുതാന്‍ പറ്റൂ.വായനക്കാര്‍ ക്ഷമിക്കൂ..തുടര്‍ന്നും ക്ഷമിക്കൂ..ഇതുപോലെ ഇനിയുമുണ്ട്  ചില പേരുകള്‍ ). കടല്‍ത്തീരത്ത് കാസിനോസ്‌ (ചൂതാട്ടകേന്ദ്രങ്ങള്‍ ) ഉണ്ട്.  ഉള്ളിലേക്ക് നടന്നാല്‍  'ചെറിയ കുട്ടികള്‍ക്ക് പ്രവേശനമില്ലാത്ത മറ്റു ധാരാളം കടകളും!'. അച്ഛനമ്മമാര്‍ക്ക്  വഴിതെറ്റാതിരിക്കാന്‍  അപ്പൂസ്‌ ഞങ്ങളുടെ കൈ പിടിച്ചു  കൊണ്ടു നടന്നു.   നീസിന്റെ പ്രധാന കേന്ദ്രമായ പഴയ പട്ടണത്തിലേയ്ക്ക് . പഴയ പട്ടണം (Old Town) പരമാവധി സംരക്ഷിച്ചിരിക്കുന്നു.  അവിടെ പഴയ പള്ളിയുണ്ട്, കൊട്ടാരമുണ്ട്, വഴികളും കെട്ടിടങ്ങളും ഉണ്ട്. പഴയ നിരത്തുകളില്‍ 'ഹോട്ടല്‍ ആന്‍ഡ്‌ ഫ്ലോര്‍ മാര്‍ക്കറ്റ്‌' പ്രവര്‍ത്തിക്കുന്നു. മണ്‍പാത്രനിര്‍മാണത്തിനും പേരുകേട്ട സ്ഥലമാണ്. അടുക്കളയില്‍ നിന്നും മണ്‍പാത്രങ്ങള്‍ പുറത്തായെങ്കിലും കൂടുതല്‍ ഭംഗിയോടു കൂടി സ്വീകരണ മുറിയിലും ഡൈനിങ്ങ്‌ റൂമുകളിലും എത്തി.  പഴയ പല കെട്ടിടങ്ങളിലും ശില്പ്പികളുടെ ആര്‍ട്ട്‌ ഗാലറികളുണ്ട്.  കലയും സംസ്കാരവും പഴക്കവും ഇഴുകിയ നീസിന്റെ ഇടുങ്ങിയ ഗലികളിലൂടെ  നടന്നു. പിന്നീട് തീരത്തേക്കും.
നീസിലെ കടല്‍ തീരം 

ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തീരം. ശക്തമായ തിരയുണ്ട്. വെള്ളത്തിലേക്കിറങ്ങുമ്പോള്‍  കാലിലേക്ക് കല്ലെറിഞ്ഞു കളിക്കുകയാണ് കടല്‍  !  

പ്ലാസ് മസ്സിന
നഗരത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്ലാസ് മസ്സിന (Place Masséna). ഇവിടെ ഉയര്‍ന്ന തൂണുകളില്‍ ഏഴു വന്‍കരകളെ ഓര്‍മ്മിപ്പിക്കുന്ന ഏഴു പ്രതിമകള്‍. ധ്യാനിക്കുന്നു.  താഴെ തെരുവില്‍  മനോഹരമായി പാട്ടു പാടുകയാണ് ഒരമ്മ. തുട്ടുകള്‍ കൊടുക്കുക മാത്രമല്ല, കുറച്ചു നേരം നിന്ന്, ഓരോ പാട്ടും കേട്ട് കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്   സഹൃദയരായ  നാട്ടുകാര്‍. .  പാട്ടുകള്‍ തീരാന്‍ കാത്തിരിക്കുകയാണ്  അവരുടെ  ചെറിയ പെണ്‍കുട്ടി. നൃത്തവും അഭിനയവും അകമ്പടിയില്ലാതെ , ജീവിതത്തിന്‍റെ ഒരു റിയാലിറ്റി ഷോ.

പ്ലാസ്‌ ഗരിബല്‍ദിയില്‍ --
ഇറ്റാലിയന്‍ ഗന്ധമുള്ള തെരുവാണ് 'പ്ലാസ്‌ ഗരിബല്‍ദി' (Place Garibaldi). പണ്ട് പണ്ട് ഇറ്റലിയുടെ ഭാഗമായിരുന്ന നീസിനെ വീണ്ടും ഇറ്റലിയിലേക്ക് മാറ്റാന്‍ ശ്രമിച്ച നായകന്‍ ആണ്  ഗരിബല്‍ദി. അദ്ദേഹത്തിന്‍റെ വിപ്ലവം തുളുമ്പുന്ന  പ്രതിമയുണ്ടിവിടെ. നീസ് ഇറ്റലിയുടെ ഭാഗമായില്ല, പക്ഷെ ഈ പ്രതിമയ്ക്കു  ചുറ്റുപാടും ഇറ്റലി പോലെയാണ്, ധാരാളം  ഇറ്റാലിയന്‍ റസ്ടോറന്റ്സ്. ഇറ്റാലിയന്‍ സ്പെഷ്യല്‍ ഐസ്ക്രീം കടകളും.

ഫ്രാന്‍സിലെ തിരക്കുപിടിച്ച നഗരങ്ങളിലൊന്നു തന്നെയാണ് നീസ്. പബ്ലിക്‌ ബസ്സില്‍ അടുത്ത ഗ്രാമങ്ങളിലെയ്ക്കും ,പട്ടണങ്ങളിലേയ്ക്കും ഒക്കെ പോകാം. എവിടേക്ക് പോകാനും ഒരു യുറോ മാത്രം. ടാക്സിക്കും മറ്റും ചാര്‍ജ് വളരെ അധികമാണ്. പക്ഷെ എല്ലായിടത്തേക്കും കണക്ഷന്‍ ബസ്സും ട്രെയിനും ട്രാമും ഒക്കെ ഉണ്ട്. അതുകൊണ്ട്  ഈ യാത്രയില്‍ ടാക്സി വിളിക്കേണ്ടി വന്നതേയില്ല.

'ഫ്രെഞ്ച് റിവേറ'  എന്നറിയപ്പെടുന്ന ഈ   തീരഭൂമിയില്‍ യുറോപ്പിലെ മികച്ച കാലാവസ്ഥ ലഭ്യമാകുന്നുണ്ട്  . വര്ഷം മുഴുവന്‍ സൂര്യപ്രകാശം. സസ്യ ജാലങ്ങള്‍ക്ക് പറ്റിയ മണ്ണ്. പല ഫ്ലാറ്റുകളുടെയും ജനാലയ്ക്കരികില്‍  വലിയ ചെടിച്ചട്ടിയില്‍ വാഴയുണ്ട്. വഴിയോരത്തുള്ള കടമുറിയില്‍ നീണ്ട  വാഴയില  ഗ്ലാസില്‍ കുത്തി നിര്‍ത്തി  അലങ്കരിച്ചിരിക്കുന്നു. തീരം നീളെ  ചെറിയ കുന്നും മലകളുമാണ്.  മലയിലെ   കൃഷിയും  (ഒലിവ്‌, മുന്തിരി  ) കടലിലെ മീനും; പ്രകൃതി കനിഞ്ഞു നല്‍കിയ ഒരു തീരം.  പല രാജ്യങ്ങളില്‍ നിന്നും പണക്കാര്‍ ഇവിടങ്ങളില്‍ കുന്നും മലയും വാങ്ങി ബംഗ്ലാവുകളും തോട്ടങ്ങളും ഉണ്ടാക്കി. ഇംഗ്ലീഷുകാര്‍ ധാരാളം. അതുകൊണ്ട് ഇംഗ്ലീഷ്  മിക്കവര്‍ക്കും അറിയാം.

ഈസ്‌ വില്ലേജ് ( Eze village ) 
അടുത്ത ദിവസം രാവിലെ 'ഈസ്‌ വില്ലാജ്' ( Eze village ) കാണാനിറങ്ങി. കടലോരത്ത് തന്നെ മറ്റൊരു കുന്നിന്‍ മുകളിലാണ് ഈ ഗ്രാമം.ഇവിടെ രണ്ടു ചെറിയ  പെര്‍ഫ്യൂം കേന്ദ്രങ്ങളുണ്ട്. പ്രധാന കേന്ദ്രങ്ങള്‍ കുറച്ചു മാറി ഗ്രാസ്സ് (Grasse) എന്ന മറ്റൊരു സ്ഥലത്താണ്. ഇവിടെയും പെര്‍ഫ്യൂമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൌജന്യമായി കാണിച്ചു തരും. എന്നിട്ട് തനത് പെര്‍ഫ്യൂമുകള്‍ മണക്കാനുമൊക്കെ  തരും. ഒന്നെങ്കിലും വാങ്ങാതെ അധികമാരും ഇറങ്ങില്ല. ഇവിടത്തുകാര്‍ക്കിഷ്ടം ഇലകളുടെയും കായ്കളുടെയും    മണം ചേര്‍ന്ന കൂട്ടുകളാണെങ്കില്‍ , ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയം പൂവുകളുടെ ഗന്ധമാണ്.  ആണുങ്ങളുടെ പ്രിയപ്പെട്ട പെര്‍ഫ്യൂമുകള്‍ക്ക് വേരുകള്‍ തന്നെ വേണം!

'പെര്‍ഫ്യൂമര്‍'   സ്പെഷ്യലിസ്റ്റ്മാര്‍ക്ക്  ഒരു ദിവസം രണ്ടു മണിക്കൂര്‍ മാത്രമേ  പണി ചെയ്യാന്‍ പാടുള്ളുവത്രേ! വിവിധ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ശുദ്ധമായ  ഘ്രാണ ശക്തി നിലനിര്‍ത്തണം. അതുകൊണ്ട് അധികം മസാലകളുള്ള ആഹാരം , മദ്യം, സിഗരറ്റ് ഇതൊന്നും ഉപയോഗിക്കാനും പാടില്ല. (പിന്നീട് ഞങ്ങളുടെ സുഹൃത്തായ ഒരു 'പെര്‍ഫ്യൂമറോടു  '   ചോദിച്ചപ്പോള്‍ ഇതൊക്കെ ഒരു മാര്‍ക്കറ്റിംഗ്  വാചകമടി മാത്രമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ) കാണിക്കാനായി  വച്ചിരുന്ന ചില  സുഗന്ധസോപ്പുകള്‍ തിരിച്ചറിയാന്‍  പറഞ്ഞപ്പോള്‍.. ഓരോന്നും  മണപ്പിച്ചു അപ്പൂസ് കൃത്യമായി അതിന്‍റെ ചേരുവ  തിരിച്ചറിഞ്ഞു. ( ഞങ്ങളെ രക്ഷപ്പെടുത്തി ).  മൂക്കിന്‍റെ സ്വഭാവം നേരെയാക്കാന്‍ വച്ചിരിക്കുന്ന കാപ്പിപ്പൊടി, എത്രമേല്‍ മണപ്പിച്ചിട്ടും എനിക്ക് എല്ലാം ഒരുപോലെ . വാസന തിരിച്ചറിയാനും വേണം ഒരു ജന്മ വാസന!  

Perume Process


കുട്ടക്കണക്കിനു ചെടികളില്‍ നിന്ന് ഇത്തിരിയോളം ശുദ്ധ പെര്‍ഫ്യൂം ആണ് കിട്ടുക. മിച്ചജലം കൊളോണ്‍ വാട്ടറായി ഉപയോഗിക്കുന്നു. അനുബന്ധ ഉല്‍പ്പന്നങ്ങളായി സോപ്പ്, സുഗന്ധ തൈലങ്ങള്‍   എന്നിവയെല്ലാം ഉണ്ടാക്കുന്നുണ്ട് .

സോപ്പുനിര്‍മാണത്തിനുപയോഗിക്കുന്ന വിശിഷ്ട പദാര്‍ത്ഥം ഒരു കവറില്‍ കുറച്ചെടുത്ത് കാണിച്ചു തന്നു. 'വെളിച്ചെണ്ണ' ! വളരെ സ്പെഷ്യല്‍ ആയി ഇറക്കുമതി ചെയ്തു വരുന്നതാണ് . കാരണം, തീരമാണെങ്കിലും ഇവിടെ തെങ്ങില്ല.  മലേഷ്യ , ഫിലിപ്പന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ  അങ്ങനെ എത്രയോ രാജ്യങ്ങള്‍ , കേര ഉല്‍പ്പന്നങ്ങളുടെ വിദേശമൂല്യം തിരിച്ചറിഞ്ഞു കഴിഞ്ഞു .  'കേരള'ത്തിലാണെങ്കില്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കുമൊന്നും വിലയില്ലാത്തത് കാരണം , തെങ്ങിന്‍ തോപ്പുകള്‍ ചെറിയ  പ്ലോട്ട് തിരിച്ചു പുരവച്ചു വില്‍ക്കുക എന്നതാണ് ഇപ്പോഴത്തെ  മൂല്യ വര്‍ദ്ധിത ഉല്പാദന രീതി  .  

പെര്‍ഫ്യൂമറികള്‍ കണ്ടിറങ്ങി. പിന്നെ ഈസിലെ എക്സോട്ടിക് ഗാര്‍ഡനിലേക്ക്.ഒരു  കുന്നില്‍ തട്ടുതട്ടായി ഒരു പൂന്തോട്ടം, മെഡിറ്ററേനിയന്‍. തീരത്ത് വളരുന്ന കള്ളിമുള്‍ച്ചെടികളാണിവിടെ . വംശ നാശ ഭീഷണിയുള്ളവ ധാരാളം.

പ്രതിമകള്‍. ((Eze Statue)
പൂന്തോട്ടത്തിന്‍റെ ഒത്ത മുകളില്‍  ചില  പ്രതിമകളുണ്ട്. കാറ്റേറ്റു, കടലുകണ്ട് നില്‍ക്കുന്ന ചില പ്രതിമകള്‍  . മണ്ണിന്‍റെ ദേവതമാര്‍  .  കാറ്റിലൂടെ ആരൊക്കെയോ വന്നു  തൊട്ടേക്കാമെന്നപോലെ  സുന്ദര  സ്വപ്നങ്ങളില്‍ മുഴുകി ഒരേ നില്‍പ്പ്. കുന്നിന്‍ മുകളില്‍ നിന്നും താഴേക്കു മനോഹരമായ ദൃശ്യം. കടലും മലകളും ആകാശവും തൊട്ടുരുമ്മി  കിടക്കുന്നു. ആകാശം പോലെ തെളിഞ്ഞ നീല വെള്ളം.

കടല്ക്കോട്ടയില്‍ നിന്നും  ( Meton-Fort)
ഇതേ ഭൂപ്രുകൃതിയുടെ തുടര്‍ച്ചയായി കുറച്ചുകൂടി യാത്ര ചെയ്തു. ഇറ്റലിയുടെ അതിര്‍ത്തിയ്ക്കടുത്തുള്ള മെന്‍റോന്‍  .(-Menton) വരെ. മെന്‍റോണിലെ കടല്‍ ക്കോട്ടയില്‍ നിന്നും തീരം കണ്ടു. ചെറിയ  പാലം കയറി ഇറ്റലിയിലേക്കുള്ള ബസ്സുകള്‍ പോകുന്നു. അതിരുകള്‍ തുറസ്സായതിനാല്‍ തീരമെല്ലാം ഒരു തുടര്‍ച്ച തന്നെ.  ഫ്രാന്‍സും, ഇറ്റലിയും  , സ്വന്തന്ത്ര പ്രവിശ്യയായ മൊനാക്കോയും ഒക്കെ ഈ തീരത്ത് നിവര്‍ന്നു കിടക്കുന്നു. കടലിനും  കുന്നുകള്‍ക്കും ഇടയിലൂടെ അതിര്‍ത്തികള്‍ കാര്യമാക്കാതെ റെയില്‍ പാളങ്ങളുണ്ട്.  ഇഷ്ടമുള്ള തീരത്തിറങ്ങാം. ലോകത്തിലെ അതിര്‍ത്തികളെല്ലാം   ഇതുപോലെ സ്വതന്ത്രമായിരുന്നെകില്‍ !

മൊണാകോ ഒരു ദൃശ്യം 
തിരികെ വരും വഴി, മൊണാക്കോ (Monaco)യിലിറങ്ങി . റെയില്‍വേ സ്റ്റേഷന്‍ തന്നെ ഒരു മലയിലേക്ക് ചാരിവച്ചിരിക്കുന്നു . ടൂറിസം ഓഫീസില്‍ ചെന്നപ്പോള്‍  പതിവ് പല്ലവികള്‍ . ഓള്‍ഡ്‌ ടൌണ്‍, പള്ളികള്‍, കൊട്ടാരങ്ങള്‍, കുന്നിന്‍ മുകളിലെ പൂന്തോട്ടങ്ങള്‍ . കുറച്ചു കൂടി ഉള്ളിലേയ്ക്ക് പോയാല്‍   ഫോര്‍മുല 1 കാര്‍ റേസിംഗ് നിരത്തും മറ്റുമുള്ള മോന്റെകാര്‍ലോ (Monte Carlo) യുമുണ്ട്  .  

മൊണാകോ (Monaco)
എക്സോട്ടിക്  ഗാര്‍ഡനില്‍ മാത്രം പോയി. കുറച്ചു കൂടി വൈവിധ്യമാര്‍ന്ന  കള്ളിമുള്‍ചെടികള്‍  കണ്ടു.   കുന്നിനകത്തേക്ക് ഒരു ഗുഹയും.  കുന്നിന്‍ മുകളില്‍ നിന്നും മൊണാക്കോ മുഴുവന്‍ കണ്ടു. മലകളിലും കുന്നിലും കടലിടുക്കുകളിലുമെല്ലാം കണ്ടാല്‍ കൌതുകം തോന്നിപ്പിക്കും വിധത്തില്‍  കയ്യേറ്റം നടത്തിയിരിക്കുന്നു. കടലിന്റെ ചുവട്ടില്‍ ,   പ്രകൃതി നട്ട കുന്നുകള്‍ക്ക് മുകളില്‍, മനുഷ്യന്‍  നട്ടു വളര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങളുടെ   മുകള്‍ത്തട്ടിലെല്ലാം മനുഷ്യന്‍ തന്നെ പൂന്തോട്ടങ്ങള്‍ തീര്‍ത്തലങ്കരിച്ചിരിക്കുന്ന കാഴ്ച!

കുട്ടികളുടെ തീരം(Villefranche-sur-Mer)
വീണ്ടും നീസിലെക്കുള്ള ട്രെയിനില്‍ കയറി.  'വില്‍ഫ്ലോര്‍ഷ്സുമേറി'ല്‍ (Villefranche-sur-Mer) ഇറങ്ങി. ഈ പ്രദേശത്ത് സ്വാഭാവികമായി  മണ്ണുള്ള ഒരേയൊരു തീരം. കടല്‍ക്കുന്നുകള്‍ക്കിടയില്‍ ഉള്‍വലിഞ്ഞു കിടക്കുകയാണ്.ഒട്ടും തിരയില്ല.  തൊട്ടപ്പുറത്തെ തീരങ്ങളിലെല്ലാം ശക്തമായ തിരയുണ്ട്. ഇതു മാത്രം  കുട്ടികള്‍ക്കായി പ്രകൃതി ഒരുക്കിയ ഒരു കളിത്തീരം. ദൂരെ  ധാരാളം മത്സ്യബന്ധനബോട്ടുകള്‍ കിടക്കുന്നു. മീനുകളെ കരയ്ക്കടുത്തു തന്നെ കാണാം . ജെല്ലിഫിഷ് തീരത്തേക്ക് വരാതിരിക്കാന്‍  വലയിട്ടിരിക്കുന്നു. മറ്റു ബീച്ചുകളെ പോലെ, കടല്ക്കുളി കഴിഞ്ഞാല്‍ നല്ല വെള്ളത്തില്‍ കുളിക്കാന്‍ തീരത്ത് തന്നെ ഷവറും ഒക്കെ ഒരുക്കിയിട്ടുണ്ട്.

കടലിലെയ്ക്കിറങ്ങി കിടക്കുന്ന ഒരു ഉപദ്വീപു -കുന്ന് ഇവിടെ നിന്നു തന്നെ കാണാം. കുറച്ചുദൂരം കയറി. കടലിനഭിമുഖമായി വലിയ ബംഗ്ലാവുകള്‍, ചുറ്റും തോട്ടങ്ങള്‍ . ലോകത്തിലെ പണക്കാരുടെ ഹോളിഡേ കൊട്ടജുകള്‍ക്ക് പേരുകേട്ട സ്ഥലം ആണിത്.  'കാപ്ഫെറ'. (Saint-Jean-Cap-Ferrat) കേരളത്തിലെ വീടുകളേക്കാള്‍ കുറച്ചുകൂടി വലിയ സെറ്റപ്പ്. ഓരോ ബന്ഗ്ലാവിനും സ്വന്തമായി ബീച്ചും കുന്നിന്‍ പുറങ്ങളും ഉണ്ട്!  റോഡില്‍ വലിയ ഇനം കാറുകള്‍ കാണാം. ( പൊതുവേ ഫ്രാന്‍സില്‍ ചെറിയ റോഡും കാറുകളുമൊക്കെയാണുള്ളത് ). ഇതൊക്കെത്തന്നെ ആണ് ഇവിടുത്തെ ഒരു കാഴ്ച. വന്മതിലുകളില്‍ കൂടി ഉള്ളിലേയ്ക്ക് നോക്കുമ്പോള്‍ ജയിലിലേയ്ക്ക് നോക്കുന്ന പ്രതീതി. സെക്യൂരിറ്റി അലാറം, സര്‍വയലന്‍സ് ക്യാമറ ഒക്കെ വില്‍ക്കുന്ന കടകളും കണ്ടു.  ഇതെല്ലാം വേണ്ടിവരും. പട്ടണത്തിന്റെ നടുക്ക് പലയിനം ശില്‍പ്പങ്ങള്‍  കടലിലേക്ക്‌ നോക്കി നില്‍ക്കുന്നു. വെള്ളത്തില്‍ വരിവരിയായി  സ്വകാര്യ ബോട്ടുകള്‍ . ആര്‍ട്ട്‌ഗാലറികളും മറ്റുകടകളും ഒക്കെയായി ആഭിജാത്യം   ഇത്തിരിക്കൂടിയ  ഒരു കടപ്പുറം. 

സ്വകാര്യ നൌകകള്‍ ...(Yatches..Cap-ferrat)

ഇവിടെ മലഞ്ചുവട്ടിലാണ് കടല്‍. കുന്നും മലയും കടലും  ആള്‍ പാര്‍പ്പുള്ള സ്ഥലങ്ങള്‍ തന്നെ .  കുറച്ചു മലകളെ മാത്രമേ വെറുതെ വിട്ടിട്ടുള്ളൂ. പാരിസ്ഥിതിക വിനോദ സഞ്ചാരത്തെ പണം കവര്‍ന്നു കളഞ്ഞില്ലേയെന്നു തോന്നാം. പക്ഷെ എത്ര അപഹരിച്ചിട്ടും തീരാത്ത സൌന്ദര്യം ഈ പ്രകൃതിയ്ക്കുണ്ട് , സമ്പത്തും.



പിറ്റേന്ന് മടക്കം. അതിനു  മുന്‍പ് കടലിന്‍റെ കല്ലേറ് ഒരിക്കല്‍ കൂടി വാങ്ങി. തണുപ്പ് മാത്രം തന്നിട്ട്, കല്ലെല്ലാം കടലുതന്നെ തിരിച്ചെടുത്തു . ഇനിയും എത്രപേരെ എറിഞ്ഞു കൊള്ളിക്കണം! തിരക്കിട്ട് മടങ്ങുമ്പോള്‍  ഗ്രാസ്സിലെ  പെര്‍ഫ്യൂം  തോട്ടങ്ങളും, കാനിലെ ചുവന്ന കുന്നുകളും , ഒലിവ്‌ തോട്ടങ്ങളും പിടിതരാത്ത കാഴ്ച്ചകളായി പിന്നിലേക്കോടി.
-----

Comments

  1. ഇത് ഇഷ്ടപ്പെട്ടു കേട്ടോ
    ഫ്രാന്‍സ് കാണാന്‍ ഭാഗ്യമില്ലാത്ത കുറെ ഫ്രണ്ട്സ് ഉണ്ട്
    അവര്‍ക്ക് കാണാന്‍ ഫേസ് ബുക്കിലിതൊന്ന് ഷെയര്‍ ചെയ്യട്ടെ

    “എന്നാല്‍ മദ്യപിച്ചു ലക്ക് കെട്ട ധാരാളം പേരെ ട്രെയിനില്‍ കണ്ടു. നഗരരാത്രിയുടെ മിച്ചമുള്ള കാഴ്ചകള്‍ ”

    ..ന്നാലും നമ്മടെ അയ്യപ്പബൈജൂന്റത്ര വരുമോ..ഹഹഹ

    ReplyDelete
    Replies
    1. നന്ദി...സന്തോഷം...(അയ്യപ്പബൈജൂന്റത്ര വരില്ല...:-) )

      Delete
  2. "പക്ഷെ എത്ര അപഹരിച്ചിട്ടും തീരാത്ത സൌന്ദര്യം ഈ പ്രകൃതിയ്ക്കുണ്ട് "

    ഈ വര്‍ണ്ണനകള്‍ക്കും !!

    ReplyDelete
  3. അപ്പൊ ഇതാണല്ലേ ഫ്രാന്‍സ് ? എനിക്ക് ആ ഒലിവ് തോട്ടം കാണാന്‍ ഒരു കൊതിയുണ്ടാരുന്നു.
    "പൂന്തോട്ടത്തിന്‍റെ ഒത്ത മുകളില്‍ ചില പ്രതിമകളുണ്ട്. കാറ്റേറ്റു, കടലുകണ്ട് നില്‍ക്കുന്ന ചില പ്രതിമകള്‍ . മണ്ണിന്‍റെ ദേവതമാര്‍ . കാറ്റിലൂടെ ആരൊക്കെയോ വന്നു തൊട്ടേക്കാമെന്നപോലെ സുന്ദര സ്വപ്നങ്ങളില്‍ മുഴുകി ഒരേ നില്‍പ്പ്"

    നല്ല ഭാഷ, നല്ല വായന നല്‍കി.. ഒപ്പം ഫ്രാന്‍സിന്റെ ഒരു നേര്ചിത്രവും

    ReplyDelete
  4. വളരെ നന്നായി എഴുതിയിരിക്കുന്നു .... കുറച്ചു ദൂരം ഞാനും നിങ്ങളോടൊപ്പം യാത്ര ചെയ്തു .... :)

    ReplyDelete
  5. ഇഷ്ടപ്പെട്ടു!

    ഐഫല്‍ ടവര്‍ വിട്ടു പോയതാണോ? അതോ ഞാന്‍ മിസ് ചെയ്തതാണോ?

    അഭിനന്ദനങ്ങള്‍!

    ReplyDelete
    Replies
    1. മിക്ക യാത്രകളും ഫ്രാന്‍സിന്‍റെ നാട്ടിന്പുറങ്ങളിലെയ്ക്കാണ്....അതുകൊണ്ടാണ് ഐഫല്‍ ടവറും മറ്റു പാരീസ്‌ കാഴ്ചകളും ഇല്ലാത്തത് :-)
      നന്ദി...

      Delete
  6. സുപ്പര്‍ ഇനി ഒരു ആഗ്രഹം ഒന്ന് ഫ്രാന്‍സ്‌ വരെ വന്നാലോ.. :)

    ReplyDelete
    Replies
    1. വായിച്ചതില്‍ സന്തോഷം... പലസ്ഥലത്തു നിന്നും നീസിനു നേരിട്ട് ഫ്ലൈറ്റ് ഉണ്ട് . ഇല്ലെങ്കില്‍ ഇറ്റലിയില്‍ നിന്നോ , പാരീസില്‍ നിന്നോ ഒക്കെ ട്രെയിനും. :-)

      Delete
  7. പുതിയ ഒരു സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദിയുണ്ട്..എന്നെങ്കിലും നേരിട്ട് കാണാന്‍ പറ്റുമായിരിക്കുമല്ലേ ഇതെല്ലാം..

    ReplyDelete
    Replies
    1. സന്തോഷം സുനി.
      ..തീര്‍ച്ചയായും...

      Delete
  8. ഫ്രഞ്ച് റിവേരയെ പരിചയപ്പെടുത്തിയതിനു നന്ദി....ചില ട്രാവൽ സൈറ്റിലൊക്കെ അല്പസ്വല്പം വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു പൂർണ്ണയാത്രാവിവരണം വായിക്കുന്നത്..

    സസ്നേഹം,
    പഥികൻ

    ReplyDelete

Post a Comment

Popular posts from this blog

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....