ലൂവാ നദീതടങ്ങളില്‍ (Loire vally) --4
ലൂവാ നദി. |
ലൂവാ തീരങ്ങള്‍ (loire valley in france) തേടി വീണ്ടുമൊരു യാത്ര. മഴമേഘങ്ങളും ഒപ്പം കൂടി. പരിഭവിച്ചും പതം പറഞ്ഞും
കുറേ പെയ്തും ചിതറിപ്പറിഞ്ഞും കൂടെത്തന്നെ.
ബൂവല്‍ - വന്യജീവി സങ്കേതം:
---------------------------------------------
കാടുറങ്ങുന്ന ലൂവാതടങ്ങളില്‍ രാജാക്കന്മാര്‍ ഒരുപാട് നായാട്ടു
കൊട്ടാരങ്ങള്‍ പണിതിട്ടുണ്ട്. അതിനിടയില്‍ പക്ഷിസംരക്ഷണത്തിനായി ഒരു സങ്കേതം
പണിയാനാണ് ഫ്രാന്‍സെസ് ദെലോര്‍ (' Frances Delord') എന്ന ഒരു സ്ത്രീയ്ക്ക് തോന്നിയത്.
അവര്‍ തുടങ്ങിയ ബൂവല്‍ (Zoo parc de Beauval) എന്ന ഈ
പക്ഷിക്കാട്ടിലെയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പക്ഷികളെ
കൊണ്ടുവന്നു. കാലക്രമേണ മൃഗ സംരക്ഷണവും ഇതിന്റെ ഭാഗമായി. വംശനാശ ഭീഷണിയുള്ള പക്ഷി മൃഗാദികളെ പ്രത്യേക
സംരക്ഷണത്തില്‍ വളര്‍ത്താന്‍ തുടങ്ങി. അങ്ങനെ ഫ്രാന്‍സിലെ തന്നെ ഒരു പ്രധാന 'കാട്ടിലെ കാഴ്ച ബംഗ്ലാവ്' അഥവാ 'കാഴ്ച ബംഗ്ലാവിലെ കാട്' ആയി മാറി ബൂവല്‍. സംരക്ഷണതാല്‍പ്പര്യം എന്തെന്തു സാദ്ധ്യതകളാണ് തുറന്നിടുന്നത്?
പാരീസില്‍ നിന്നുള്ള ട്രെയിനില്‍ ഒന്നര മണിക്കൂര്‍ യാത്ര, ഒരു കര്‍ഷകഗ്രാമത്തില്‍ എത്തി (St Aignan). ദൂരെ ഗോതമ്പ് പാടങ്ങളും കുത്തുപുരകളും കാണാം. മുറ്റത്തു വിവിധ കാര്‍ഷിക
യന്ത്രങ്ങള്‍ പണികഴിഞ്ഞു വിശ്രമിക്കുന്നു. വഴിയരുകിലെല്ലാം റോസാപ്പൂക്കള്‍
ചിരിക്കുന്നു. മനുഷ്യരെയൊന്നും കാണാനില്ല. ഒരു ബോര്‍ഡില്‍ ടാക്സി വിളിക്കേണ്ട നമ്പര്‍ കണ്ടു. അതനുസരിച്ച് ടാക്സി വിളിച്ചു ‘ബൂവലി’ലേക്ക്
തിരിച്ചു. കാടും പാടവും ഒക്കെ കടന്നു ചെല്ലുമ്പോള്‍ ഒരു ഗേറ്റിനു മുന്‍പില്‍ കുട്ടികളുടെ നിര. അവര്‍ക്ക് പിന്നില്‍ വലിയ ഒരു
പാര്‍ക്കിംഗ് ഏരിയ . പിക്നിക് ബസ്സുകളും കാറും ഒക്കെയായി.
ഫ്രാന്‍സിലെ സ്കൂള്‍ കുട്ടികള്‍ കാണാത്ത കാടും നാടും ഇല്ല. പബ്ലിക്
സ്കൂളിലെ അവധിക്കാല ക്ലാസുകള്‍ക്ക് ചേര്‍ന്നാല്പിന്നെ എന്നും യാത്രകളാണ്. കാട്ടിലേക്ക്, ഗ്രാമങ്ങളിലെയ്ക്ക്, ചരിത്രപ്രാധാന്യമുള്ള
സ്ഥലങ്ങളിലേയ്ക്ക് എന്ന് വേണ്ട, ഒന്നുമില്ലെന്കില്‍
കുട്ടികളുടെ പുതിയ സിനിമകള്‍ കാണിക്കാനെങ്കിലും കൊണ്ടുപോകും. മിക്ക യാത്രകളും സാധാരണ ബസിലും ട്രെയിനിലും തന്നെ.
'Hotel Les Jardins de Beauval.' |
പാര്‍ക്കിങ്ങിനു പിന്നിലുള്ള പാടത്തിനുമപ്പുറം ഒരു നിര കൂടാരങ്ങള്‍ കാണാം. അത് 'ബൂവലു'മായി ബന്ധപ്പെട്ട ഹോട്ടല്‍ ചെയിന്‍ ആണ്. 'Hotel Les Jardins de Beauval.' സംരക്ഷണത്തിന്റെ മറ്റൊരു സാദ്ധ്യത! ഏതായാലും കൂടാരങ്ങളുടെ അകവും പുറവും മനോഹരമാണ്. മുറ്റത്ത് ധാരാളം മരങ്ങള്‍. വലിയയിനം (സുഗന്ധമില്ലാത്ത) ഗന്ധരാജന്‍ ചെടികളും പൂക്കളും; ചെറിയ പായല്‍ കുളങ്ങളും തോടുകളും. കുട്ടികള്‍ വെള്ളത്തിലേയ്ക്കിടുന്ന, ചെറിയ റൊട്ടിക്കഷണങ്ങള്‍ക്കായി മീനുകളും താറാവുകളും തമ്മില്‍ മല്‍സരം. ഭക്ഷണ സാധങ്ങള്‍ മാത്രമല്ല, ഹോട്ടലിലെ സോപ്പും ഷാംപൂവും വരെ ഈ നാട്ടിന്‍പുറങ്ങളില്‍ത്തന്നെ ഉണ്ടാക്കിയതാണത്രേ; അതും കൃത്രിമ ചേരുവകളില്ലാതെ.
വഴിയിറമ്പിലെ ചിരി |
നേരത്തെ ടിക്കറ്റ് എടുത്തത് കൊണ്ട് ക്യൂ നില്‍ക്കാതെ പാര്‍ക്കില്‍ കടന്നു. ഹെക്ടര്‍
കണക്ക് വനഭൂമി പല കാലാവസ്ഥാ ജീവികള്‍ക്കായി പതിച്ചു നല്‍കിയിരിക്കുന്നു. പ്ലാന്‍ നോക്കി നോക്കി പതുക്കെ നടന്നു.
tropical greenhouse |
tropical greenhouse |
ഫ്ലെമിഗോസ് |
പെലിക്കന്‍സ് |
പല തുരുത്തുകളിലായി വെള്ളപെലിക്കന്‍ പക്ഷികള്‍.. അവയ്ക്കായി ചെറു തോടുകളും, തോട്ടില്‍ നിറയെ മീനുകളും. മുകളില്‍ ആകാശം തുറന്നു തന്നെയാണ്. എന്നാലും എന്തുകൊണ്ടാണിവ പറന്നു പോകാത്തതെന്നു എനിക്ക് മനസ്സിലായില്ല. കുടുംബവും കൂട്ടുകാരും, ഭക്ഷണവും, നല്ല കാലാവസ്ഥയും ഒക്കെ ഇവിടെ ഒരുക്കിയിട്ടുള്ളപ്പോള്‍ പിന്നെ എവിടെ? എന്തിനു പോകണം എന്നാണോ? നേരിട്ടു ചോദിച്ചാല്‍, അവരെന്നോടും ഈ ചോദ്യം തന്നെ ചോദിച്ചേക്കും. (സംരക്ഷണക്കാര്‍ ചിറകുകള്‍ കത്രിച്ചിട്ടുണ്ടാകുമോ? അറിയില്ല.)
പക്ഷികളെ കണ്ടു കണ്ടു ചൈനയുടെ വിഭാഗത്തിലെത്തി. മരത്തില്‍ ചില VVIP(പ്രവാസി)കള്‍ കളിയ്ക്കുന്നു. വംശനാശ ഭീഷണി
കാരണം ജീവിതം രക്ഷപെട്ട പാവം ഭീമന്‍ പാണ്ടകള്‍. വര്‍ഷങ്ങള്‍
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസിഡന്‍റ് തലത്തില്‍ സമ്മതപത്രം തയ്യാറാക്കിയാണ് ഇവരെ ചൈനയില്‍ നിന്നും ഇവിടെ എത്തിച്ചിരിക്കുന്നത്. ഇവിടേയ്ക്ക്
കൊണ്ടുവരുന്ന പാണ്ടകളെ പത്തുവര്‍ഷം കഴിയുമ്പോള്‍ തിരികെ കൊടുക്കണം. പത്തുവര്‍ഷം
കൊണ്ട് ഉണ്ടായ കുഞ്ഞുകുട്ടികളെയും കൂടി തിരികെ കൊടുക്കണം! പിന്നെ പുതിയ പാണ്ടകള്‍ പ്രവാസത്തിനെത്തും. രാജകീയ ജീവിതം നയിച്ച്
കുടുംബസമേതം തിരിച്ചു പോകും. പാട്ടക്കരാര്‍ എന്നൊക്കെ
പറഞ്ഞാല്‍ ഇങ്ങനെ വേണം. അല്ലാതെ....
പാണ്ടകളുടെ പ്രത്യക പരിചരണത്തിനു ഒരു ഡോക്ടര്‍ ഉണ്ട്. പണ്ട് ഇവറ്റകളെയും എത്രയോ
വേട്ടയാടിയിട്ടുണ്ടാവണം? തീരാറായപ്പോള്‍ എന്തൊരു പ്രിയം!
ചെനീസ് വിഭാഗത്തിനോട് ചേര്‍ന്ന് ചൈനീസ് ഭക്ഷണശാലയും ഉണ്ട്.
തൊട്ടപ്പുറത്ത് പരിശീലനം നേടിയ പക്ഷിമൃഗാദികളുടെ പ്രകടനങ്ങള്‍ നടക്കുന്ന
സ്ഥലം. (സംരക്ഷണത്തിന്റെ അനന്ത സാധ്യതകള് ! ) പക്ഷികള്‍ക്ക് വേദി ആകാശമാണ്. പരുന്തും മറ്റു ചില വലിയ പക്ഷികളും
പ്രകടനപ്പറക്കല്‍ നടത്തുമത്രേ. (സ്വാതന്ത്ര്യം മുതലെടുത്തു ഇവര്‍ പറന്നു
പോകില്ലെയെന്നു എനിക്കിപ്പോഴും സംശയം.) താഴെ നീര്‍ക്കുതിരകളുടെ
കുളം. പ്രകടന സമയം കഴിഞ്ഞിട്ടും അവര്‍ ഉത്സാഹത്തോടെ വളയം
എറിഞ്ഞു കളിയ്ക്കുന്നു .
ആസ്ത്രേലിയന്‍ തോട്ടത്തില്‍ കംഗാരുവും കൊയ്‌ലയും മറ്റും
വിഹരിക്കുന്നു. അടുത്ത പറമ്പ്, കുരങ്ങന്‍മാരുടെതാണ്. പല ഭാഗങ്ങളില്‍ ആയി
ചിമ്പാന്‍സിയും ഗൊറില്ലയും വരെ ഉണ്ട്. വിസ്തൃതമായ മരത്തോപ്പില്‍ അവരുടെ
കുടുംബവിശേഷങ്ങളുമായി സ്വസ്ഥം. നില്‍പ്പിലും, ഇരിപ്പിലും, കിടപ്പിലും എല്ലാം മനുഷ്യരെപ്പോലെ തന്നെ . ഒരു മൂലയില്‍ അമ്മയും കുഞ്ഞും ചേര്‍ന്നു കിടന്നുറങ്ങുന്നു. മറ്റൊരിടത്ത് ഒരു കുരങ്ങു മനുഷ്യന്‍ തന്‍റെ
കുരങ്ങത്തിയെ തോണ്ടി എന്തോ പറഞ്ഞു. അവര്‍ നീങ്ങിമാറിയിരുന്നു . കുരങ്ങച്ചന്‍ കിട്ടിയ സ്ഥലത്ത് നീണ്ടു നിവര്‍ന്നു വിശ്രമിക്കുന്നു. അവരുടെ ലോകവും ഭാഷയും ജീവിതവും എത്ര പൂര്‍ണ്ണമാണ് !. നമുക്കെന്തറിയാം!
സിംഹവും പുലിയും വെളുമ്പന്‍ കടുവയുമെല്ലാം വേലികെട്ടിയ കാടുകള്‍ക്കുള്ളില്‍
മടിപിടിച്ച് കിടപ്പാണ്. എറിഞ്ഞു കിട്ടുന്ന ഇറച്ചിതുണ്ടുകളില്‍ തീരുന്നതാണോ അവരുടെ വിശപ്പ്.? അമ്മമാര്‍ക്ക് ഇവിടെയും സമയമില്ല. കരിമ്പുലിയമ്മ രണ്ടു കുട്ടികളെ കളിപ്പിക്കുന്ന തിരക്കിലാണ്.
കടല്‍ വിഭാഗം അക്വേറിയത്തില്‍ കൂറ്റന്‍ സീകൌ ഉണ്ട്. മത്സ്യങ്ങളും
ജലജീവികളും. ചീങ്കണ്ണികളും ധാരാളം . വെളിയില്‍ ആമകള്‍ പിച്ച വയ്ക്കുന്നു. പറമ്പിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എത്താന്‍
കുറേ നാളെടുക്കും. എന്നാലും ജീവിതദൈര്‍ഘ്യം വച്ച് നോക്കിയാല്‍ ഇനി എത്ര
കാഴ്ചക്കാരെ കാണാന്‍ കിടക്കുന്നു? ഒക്കെയും കണ്ടു, വിഷവും വിഷമവും ഉള്ളിലൊതുക്കി ചെറു
മരച്ചോടുകളില്‍ ചുറ്റിയിരിക്കുന്നുണ്ട് പലതരം സര്‍പ്പങ്ങള്‍. !
അഞ്ചു ആഫ്രിക്കാന്‍ ആനകള്‍ക്ക്, അഞ്ചു ഹെക്ടര്‍ വനഭൂമിയാണ് നല്‍കിയിരിക്കുന്നത്. വലിയ ഒരു ആനക്കൊട്ടിലും ഉണ്ട്. സ്വയം ചെളിവാരിയെരിഞ്ഞു ചൂടാറ്റുന്നു. കാടും സ്ഥലവും ആവശ്യത്തിനുള്ളത് കൊണ്ട്, പൊതുവേ എല്ലാവരും ശാന്തരായി തോന്നിച്ചു.
വസന്തം കഴിഞ്ഞു ഗ്രീഷ്മത്തിലേയ്ക്കുള്ള നാള്‍വഴി റോസാപ്പൂക്കളുടേതുമാണ്. അങ്ങിങ്ങ് ചെറിയ തോട്ടങ്ങളില്‍ നിറച്ചു പൂവുകള്‍. വലുപ്പവും, നിറവും ഭംഗിയും ഒക്കെ ആവശ്യത്തില്‍ കൂടുതലുണ്ട്. പക്ഷെ പാരീസിലെ പോലെ തന്നെ ഒട്ടും മണമില്ലാത്ത
പൂവുകളാണ്. കാത്തിരുന്നു വിരിയുന്ന മുല്ലപ്പൂവിലും
റോസാപ്പൂവിലും ഒക്കെ നേര്‍ത്ത വെള്ള തുണിവച്ചുകെട്ടി രാവിലെ അത്
പിഴിഞ്ഞ് പനിനീരെടുക്കാന്‍ നോക്കിയിട്ടുണ്ട്, ചെറുപ്പത്തില്‍. ഇന്നാട്ടിലെ
പൂക്കളുടെയെല്ലാം മണമുള്ള നീര് ആരോ എടുത്തു മാറ്റിയത് പോലെയാണ് തോന്നുക. എന്നാലും ചെടികള്‍ക്കാണ് സര്വ്വാധിപത്യം. മനുഷ്യനും
മൃഗങ്ങളും കാടുകളും കൃഷിയിടങ്ങളുമെല്ലാം പരസ്പരം കാഴ്ച്ചയാകുന്ന 'ബൂവലില്‍' നിന്നും കണ്ണു നിറയെ നിറങ്ങള്‍ കൊരിക്കുടിച്ചാണു മടങ്ങിയത്.
അമ്പൊയിസ് (Amboise): ഡാവിഞ്ചിയുടെ തീരം.
---------------------------------------------
Amboise |
അമ്പൊയിസില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ ഒരു പഴയ വീടാണ്. മുറികള്‍
തിരിച്ചു ഹോട്ടല്‍ ആക്കിയിരിക്കുന്നു. ബുക്കിംഗ് വൈകിട്ട് മുതലേയുള്ളൂ. പെട്ടി വയ്ക്കാന്‍ ചെന്നതാണെങ്കിലും രാവിലെ
തന്നെ താക്കോല്‍ തന്നു. ഹോട്ടല്‍ ഇന്‍ ചാര്‍ജ് വളരെ ചുറുചുറുക്കുള്ള ഒരു സ്ത്രീ. സ്ഥലത്തെ കുറിച്ച് ഒരു ഏകദേശ ധാരണയും തന്നു.
അമ്പോയിസ് രാജധാനി |
രാജസ്മൃതികളെക്കാളുപരി ഇവിടം ധന്യമാകുന്നത്, പതിനാറാം നൂറ്റാണ്ടില്‍ ഭരിച്ച ഫ്രാന്‍സ്വാ
ഒന്നാമന്‍ (Francois I) രാജാവിന്റെ അടുത്ത സുഹൃത്തായ 'ലിയോനാര്‍ഡോ ഡാവിഞ്ചി'യുടെ അന്ത്യ വിശ്രമസ്ഥലവും
ഇവിടെയാണ് എന്നുള്ളതിനാലാണ്. കൊട്ടാര വളപ്പിലെ ഒരു
കുടീരത്തില്‍ (St Huberts Chapel) ശാന്തമായി ഉറങ്ങുകയാണ്
അദ്ദേഹം.
കോട്ടമുകളില്‍ നിന്നാല്‍ നദിയും പട്ടണവും ഒക്കെ കാണാം. ചെറിയ ചെറിയ വീടുകള്‍ തിങ്ങി നിറഞ്ഞ ഒരു കൊച്ചു പട്ടണം. ഇവിടെ ഉള്ള പഴയ ടിമ്പര്‍ ഹൌസസ് (Timber-framed houses) ഒക്കെ നന്നായി സംരക്ഷിച്ചിട്ടുണ്ട്. യുണെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്ള പട്ടണമാണിത്. വീടുകള്‍ക്കപ്പുറം വിശാലമായ കൃഷിയിടങ്ങളാണ്.
കോട്ടമുകളില്‍ നിന്നാല്‍ നദിയും പട്ടണവും ഒക്കെ കാണാം. ചെറിയ ചെറിയ വീടുകള്‍ തിങ്ങി നിറഞ്ഞ ഒരു കൊച്ചു പട്ടണം. ഇവിടെ ഉള്ള പഴയ ടിമ്പര്‍ ഹൌസസ് (Timber-framed houses) ഒക്കെ നന്നായി സംരക്ഷിച്ചിട്ടുണ്ട്. യുണെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്ള പട്ടണമാണിത്. വീടുകള്‍ക്കപ്പുറം വിശാലമായ കൃഷിയിടങ്ങളാണ്.
കൊട്ടാരവളപ്പിലെ സ്മാരകങ്ങളും, മുന്തിരിത്തോപ്പും,
പൂന്തോട്ടങ്ങളും കണ്ടിറങ്ങി. പില്‍ക്കാലത്ത് ഫ്രഞ്ച്
സ്റ്റൈല്‍ ഗാര്‍ഡന്‍ ആയി വളര്‍ന്നു വന്ന പൂന്തോട്ട ശൈലിക്ക്, ഇവിടെ
നിന്നായിരുന്നുവത്രേ തുടക്കം.
ഭക്ഷണവും വാങ്ങി നദിക്കരയിലേക്ക് നടന്നു. പുല്ലും മരങ്ങളും വളര്‍ന്നു
കാട് പിടിച്ചു കിടക്കുന്ന സ്ഥലം. കുറ്റിക്കാടിനിടയിലൂടെ കുറച്ചു നടന്നപ്പോള്‍ ഒരു നടവരമ്പ് തെളിഞ്ഞു കിട്ടി. തീരം മുഴുവന്‍
ഇങ്ങനെ പൊന്തക്കാടുകള്‍ തന്നെ, ഇടയില്‍ മണ്ണു തെളിഞ്ഞു ബീച്ച് പോലെ ചില സ്ഥലങ്ങളില്‍ ആള്‍ക്കാരെ
കാണാം. അക്കരെ ആരൊക്കെയോ ചൂണ്ടയിടുന്നു, കിട്ടിയ മീനിനെ വെള്ളത്തില്‍ എറിഞ്ഞു കളഞ്ഞിട്ടു വീണ്ടും കുത്തിയിരിപ്പാണ് ! സന്ധ്യ മയങ്ങിത്തുടങ്ങി. എങ്കിലും അപ്പൂസിനു കളിക്കാനൊരു പുഴ കിട്ടിയ ആവേശം. നാട്ടിലായിരുന്നെങ്കില്‍
ഇത്ര വിജനമായ കാട്ടുപുഴയോരത്തു ഇങ്ങനെ വന്നിരിക്കുന്ന കാര്യത്തെ കുറിച്ച് പ്രത്യേകിച്ച് ആലോചിക്കാനൊന്നുമില്ല. പീഡനഭയവും സദാചാരപാലനവുമെല്ലാം
കൂടി മനുഷ്യന്‍റെ തലയ്ക്കു മുകളിലൂടെ ഒരു വല വിരിച്ചിട്ടുണ്ട്. അതിനു മീതെ ഒന്നും
അത്ര എളുപ്പമല്ല.
വീടിനുള്ളില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്ക് ജീവന്‍ വപ്പിച്ച , വിവിധ നിര്‍മ്മിതികള്‍ (ഈ പ്രൊജക്റ്റ് ചെയ്തത് IBM ആണ് ). തത്വ ചിന്തകന്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, കലാകാരന്, ഗണിതശാസ്ത്ര തല്പ്പരന്‍ അങ്ങനെ ബഹുമുഖപ്രതിഭയായ
ആദ്ദേഹത്തിന്റെ നാനാവിധ ചിന്തകളും ആശയങ്ങളും മോഡലുകള്‍ ഉണ്ടാക്കി സൂക്ഷിച്ചിരിക്കുന്നു. രാജ്യ ആവശ്യങ്ങള്‍ക്കായി രൂപ കല്‍പ്പന ചെയ്ത വിവിധയിനം പാലങ്ങള്‍ ,
യന്ത്രങ്ങള്‍ , നാല് വശത്തേക്കും വെടിയുതിര്‍ക്കുന്ന
യുദ്ധടാങ്കറുകള്‍ , കൊട്ടാരങ്ങളുടെ നിര്‍മ്മിതി, അങ്ങനെ വിമാനത്തിന്റെ മോഡല്‍ വരെയുണ്ട്. മനുഷ്യന്
പറക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പക്ഷികളെ നീരീക്ഷിച്ചു,
അതില്‍ നിന്നും രൂപകല്‍പ്പന ചെയ്ത പറക്കല്‍യന്ത്രമാതൃകകള്‍
അദ്ദേഹം വരച്ചത് ഇവിടെ കാണാം.
വീടിനു പുറത്തുള്ള മരത്തോപ്പില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളുടെ വലിയ
നിര്‍മ്മിതികളുമുണ്ട് . ചില വന്മരങ്ങളുടെ ചുവട്ടില്‍ ചുറ്റിനും കസേരകള്‍ ഇട്ടിരിയ്ക്കുന്നു.
മരച്ചുവട്ടിലെ ബട്ടന്‍ അമര്‍ത്തിയാല്‍ 'ലിയോനാര്‍ഡോ
ഡാവിഞ്ചി'യുടെ, ആശയങ്ങളും സൂക്തങ്ങളും
ഒക്കെ പൊഴിഞ്ഞു വീഴും.
മറ്റു ചില മരക്കൂട്ടങ്ങളില്‍ വിഖ്യാതമായ കുറേചിത്രങ്ങള്‍ ചാഞ്ചാടുന്നു, മോണോലിസയുള്‍പ്പടെ. ഇവിടെയും മരം കഥ പറഞ്ഞു തരും. അദ്ദേഹത്തിന്റെ
ചിന്തകള്‍ പ്രകാരം ചുറ്റുപാടുകളിലെ വെളിച്ചമാണ് ജീവജാലങ്ങളുടെ മുഖ ഭാവങ്ങളെ നിര്‍ണ്ണയിക്കുന്നത്.
വെളിച്ചത്തിന്റെ മാന്ത്രിക കൂട്ടാണ് ഈ ചിത്രങ്ങള്‍.. പച്ചില ചാര്‍ത്തിലൂടെ
വീഴുന്ന വെളിച്ചം മുഖത്ത് തട്ടുമ്പോള്‍ ഓരോ മുഖവും തെളിഞ്ഞു മിന്നുന്നു . ! അദ്ദേഹം വരച്ച പറക്കല്‍ യന്ത്രത്തിന്‍റെ വലിയ ഒരു രൂപവും ഒരു മരത്തില്‍
തൂങ്ങിയാടുന്നു
തോട്ടത്തിലൂടെ ഒഴുകുന്ന വിവിധ കനാലുകളില്‍ 'ലിയോനാര്‍ഡോ ഡാവിഞ്ചി' രൂപ കല്‍പ്പന
ചെയ്ത പാലങ്ങളും തുഴവള്ളങ്ങളും ഒക്കെയുണ്ട്. ഒരു നിമിഷം
പെരുന്തച്ചനെയും മകനെയും ഓര്‍ത്തു.
വിസ്തൃതമായ തോട്ടത്തിനിടയില്‍, കുട്ടികള്‍ക്ക്
ചെറിയ ഒരു കളിസ്ഥലവുമുണ്ട്, അതിനടുത്തു കുടുംബത്തിന് വിശ്രമിക്കാനും
ഭക്ഷണം കഴിക്കാനും ഡസ്കും ബഞ്ചുമൊക്കെ ഇട്ടിരിയ്ക്കുന്നു .
വെളിയില്‍ ഇറങ്ങിയപ്പോള്‍ പട്ടണ പ്രദക്ഷിണം നടത്തുന്ന കൊച്ചു
ട്രെയിന്‍ വരാറായി. കൂടുതലും കണ്ട കാഴ്ചകളുടെ വിവരണങ്ങള്‍തന്നെ.ഒടുവില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട
ടൂറിസ്റ്റ് ഓഫീസിന്‍റെ നമ്പറും അനൌണ്‍സര്‍ പറഞ്ഞു നിര്‍ത്തി . ആ ഓഫീസിന്റെയും
അപ്പുറത്താണ് പിസാ കടയെന്നും അത് വൈകിട്ടു ഏഴ് മണിക്കേ തുറക്കുകയുള്ളെന്നും.
ആറെമുക്കാലിനെങ്ങാനും എത്തിയാല്‍ കടക്കാര്‍ നേരത്തെ സ്വന്തം ഭക്ഷണം കഴിക്കുന്ന
തിരക്കിലായിരിക്കുമെന്നും കൂടി കണ്ടു കഴിഞ്ഞു. മറ്റൊന്നും
കിട്ടിയില്ലെങ്കില്‍ കുറച്ചപ്പുറത്തുള്ള, ഈ പ്രദേശത്തെ ഏക
സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി അത്യാവശ്യ സാധങ്ങള്‍ വാങ്ങണമെന്നും വരെ തലേ ദിവസം തന്നെ അലഞ്ഞു നടന്നു പഠിയ്ക്കേണ്ടി വന്നിരുന്നു.
ഹോട്ടല്‍ വീട്ടിലെ പൊതുവായ ഡൈനിങ്ങ് ഹാളില്‍ എല്ലാവര്ക്കു
ഒരുമിച്ചായിരുന്നു പ്രാതല്‍ .അങ്ങനെ മറ്റു അന്തേവാസികളെയും കണ്ടറിഞ്ഞു. ഫ്രഞ്ച് പഠിക്കാനായി വരുന്ന മറു നാടന്‍
കുട്ടികള്‍ ഇവിടെയുള്ള ഏതെങ്കിലും കുടുംബത്തോടൊപ്പം താമസിച്ചു പഠിക്കുന്ന
ഒരു രീതി ഉണ്ട്. അങ്ങനെ പഠിക്കുന്ന മകളെ
കാണാനെത്തിയ റഷ്യന്‍ വനിതയെ പരിചയപ്പെട്ടു. പാരിസും,
അമ്പോയിസും ബ്രിട്ടനിയും ഒക്കെയുള്ള ലിസ്റ്റില്‍ നിന്നും അവര്‍
തിരഞ്ഞെടുത്തത് അമ്പോയിസ് ആണത്രേ. കാരണം ഇവിടുത്തെ ഫ്രെഞ്ച് ഭാഷ വളരെ ശുദ്ധമാണ്,
പിന്നെ ജീവിതത്തിലും നഗരത്തിന്റെ മലിനീകരണം ഇല്ല. എന്നാലും
മകള്‍ക്ക് ഒരു സമ്മാനം വാങ്ങാന്‍ അമ്മ ആകെ വലഞ്ഞു. പതിമൂവായിരത്തോളം
പേര്‍ താമസിക്കുന്ന ഈ പട്ടണത്തില്‍, തനത് ഭക്ഷണം വില്‍ക്കുന്ന
കടകള്‍ ധാരാളമുണ്ടെങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ , മറ്റു
കടകള്‍ ഒക്കെ വളരെ കുറവാണ്. തുണിക്കട വിരളം.
ഇവിടെ തന്നെ ഉണ്ടാക്കിയ ബ്രെഡും ചീസും വൈനും ഒക്കെ വില്‍ക്കുന്ന സ്ഥലങ്ങള്‍
കണ്ടേക്കാം, അത്ര തന്നെ. ഹോട്ടല്‍ ഇന്‍ ചാര്‍ജ്ജിന്റെ
വാക്കുകളില്‍ പറഞ്ഞാല്‍, ഇതു കൃഷിയ്ക്കുള്ള സ്ഥലമാണ്,
ഷോപ്പിങ്ങിനുള്ള സ്ഥലമേയല്ല.
"A long life is a life well spent". LEONARDO DA VINCI, |
----------------------------------
വായിക്കേം ചെയ്തു പടോം കണ്ടു
ReplyDeleteകൊള്ളാട്ടോ
മടിച്ചിയാണ് അല്ലേ?
ലൂവാ 3 - ലൂവാ 4 (ഒരു വര്‍ഷം ലേറ്റ്)
നന്ദി. ലൂവാ 3 വരെ കഴിഞ്ഞ വേനല്‍ക്കാലത്ത് പോയതാണ്. ഇത് ഇപ്പോള്‍ പോയതും. അതാണ് ഒരു കൊല്ലത്തെ താമസം.
Deleteപക്ഷെ മടിച്ചി തന്നെ ആണ് താനും :-) .)
ശ്രദ്ധയില്‍ പെട്ടില്ലല്ലോ ഇങ്ങിനെ ഒരു യാത്രാ ബ്ലോഗ് :)
ReplyDeleteനന്നായിട്ടുണ്ട് ട്ടോ വിവരണം.
ആശംസകള്‍
യാത്രാ ബ്ലോഗ് മാത്രല്ല മന്‍സൂര്‍
Deleteനല്ലൊരു കവയിത്രി കൂടിയാണ് ശ്രീജ
നല്ല വിവരണം, ഒരുപാട് ഇഷ്ടമായി..
ReplyDeleteഎഴുത്ത് അസലായി
ReplyDeleteനന്ദി. എല്ലാവര്ക്കും.
ReplyDeleteവായിക്കുന്നതില്‍ സന്തോഷവും.
ഓണാശംസകള്‍ ആദ്യമേ നേരട്ടെ .... .......വിവരണം ഇഷ്ടപ്പെട്ടു .. ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ...പുതിയ പോസ്റ്റുകള്‍ കാത്തിരിക്കുന്നു
ReplyDelete.പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))
ആശംസകള്‍............. ബ്ലോഗില്‍ പുതിയ പോസ്റ്റ്...... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ..........
ReplyDeleteശ്രീജ പ്രശാന്ത്
ReplyDeleteതാങ്കളുടെ യാത്രാവിവരണങ്ങൾ 150 ൽ അധികം എഴുത്തുകാർ സഹകരിക്കുന്ന 700ൽപ്പരം യാത്രാവിവരണങ്ങൾ ഉള്ള യാത്രകൾ ഡോട്ട് കോം (http://www.yathrakal.com/ )എന്ന സൈറ്റിലേക്ക് തരുന്നതിന് വിരോധമില്ലെങ്കിൽ അറിയിക്കുക.
manojravindran@gmail.com
-നിരക്ഷരൻ
(എഡിറ്റർ - യാത്രകൾ ഡോട്ട് കോം.)
നന്ദി, നിരക്ഷരന്‍.., സന്തോഷം..സൈറ്റ് ഞാന്‍ കണ്ടിരുന്നു ...മെയില്‍ അയക്കാം.
Delete