ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 3



പനി കുറഞ്ഞില്ലെങ്കില്‍ ഞാന്‍ തനിച്ചു പോയി മിച്ചമുള്ള ബാര്‍സിലോണ കണ്ടു വരണമെന്ന് പ്രശാന്ത്‌..കാണാക്കാഴ്ചകളില്‍ കണ്ണ് പായിച്ചു പറക്കാന്‍ കൊതിക്കുന്ന ദേശാടനക്കിളിയൊന്നുമല്ല ഞാന്‍.  . ദിവസങ്ങളെല്ലാം സഞ്ചാരത്തിലെ ഏടുകള്‍ തന്നെ; വെളിച്ചം തെളിക്കുന്നതൊക്കെ  കാഴ്ചകളും. ഏതേതു ലോകങ്ങളിലൂടെയാണ് ഒരു ദിവസം നമ്മള്‍ ഒരുമിച്ചു കടന്നു പോവുന്നത്!  ഒരേ  വലിയ വാഹനത്തിനുള്ളില്‍ പലവിധത്തില്‍ ചരിക്കുന്നവര്‍  , കാട്ടിലൂടെ , നാട്ടിലൂടെ , കടലിലൂടെ , ആകാശത്തിലൂടെ , സ്വപ്നത്തിലൂടെ, അക്ഷരങ്ങളിലൂടെ ....ആരാണ് സഞ്ചാരി അഥവാ സഞ്ചാരി അല്ലാത്തവര്‍?

തുളസിക്ക് പകരം പുതിനയിലയും, കരുപ്പട്ടിയ്ക്ക് പകരം ബ്രൌണ്‍ ഷുഗറും ( ശര്‍ക്കരയുടെ വിദേശ സഹോദരി.  ) , ചുക്കിന് പകരം ഇഞ്ചിയും, ജീരകത്തിന് പകരം ജീരകം തന്നെയും, പിന്നെ കയ്യില്‍ അവശേഷിച്ച ഏലയ്ക്ക കുരുമുളകാദികളും ചേര്‍ത്ത് പനിക്കാപ്പി തയ്യാറായി... ചുവന്ന പെട്ടിയിലെ കൊച്ചുമസാലപ്പെട്ടിയ്ക്കും, മരുന്ന് പെട്ടിക്കും സ്തുതി.

ലറാംബ്ലാസ്  പ്രകടനം 

പനി കുറഞ്ഞു, അടുത്ത ദിവസം 12 മണിയോടെ  തന്നെ ഉച്ചയൂണും കഴിഞ്ഞു ഇറങ്ങി. വീടിനു മുന്നിലെ ഹോട്ടല്‍ തുറക്കുന്നതേയുള്ളൂ, ഇവിടെ ഊണ് സമയം 2 മണി ആണ്. രാത്രി ഭക്ഷണം ഏതാണ്ട് 10 മണിയോടെയും.  പകല്‍ കുറവുള്ള മറ്റു ചില രാജ്യങ്ങളില്‍ ഉച്ച ഭക്ഷണം പന്ത്രണ്ടു മണിക്ക് മുന്നേ കഴിയും , സന്ധ്യയോടെ രാത്രി ഭക്ഷണവും.

പ്രശസ്തമായ ലറാംബ്ലാസ് (Les Rambles) തെരുവിലൂടെ നടന്നു. വന്നതറി ഞ്ഞിട്ടാണോന്നറിയില്ല, ഏതോ ജാഥ നടക്കുന്നു. തെരുവു നിറയെ ജനം, പോലീസ് വണ്ടികള്‍ ജാഗരൂകരായി കിടക്കുന്നു . ഇതിനൊക്കെ ഇടയിലൂടെയും  ചിത്രങ്ങള്‍ എടുത്തു നടക്കുന്ന ടൂറിസ്റ്റുകള്‍... നടക്കാനിറങ്ങിയ കാര്‍ണിവല്‍ കുടുംബങ്ങള്‍ ..നിശബ്ദ സാക്ഷികളായി, തെരുവും തെരുവോരത്തെ കെട്ടിടങ്ങളും..എല്ലാത്തിനും നടുവില്‍ ഇതൊന്നും ശ്രദ്ധിക്കാതെ പണിയെടുക്കുന്നു, ഒരു വാട്ടര്‍ ഫൌണ്ടന്‍; ഈ തിരക്കിലും അതുമാത്രം ശ്രദ്ധിക്കുന്നുണ്ട് ചെറിയ കുട്ടികള്‍.


പണിതീരാത്ത വിശുദ്ധ  ദേവാലയം 
ഓപ്പണ്‍ ടൂര്‍ ബസിനു ടിക്കറ്റ്‌ എടുത്തു കയറി, മേല്‍ത്തട്ടിലിരുന്നു നഗരം ഓടിച്ചു കാണാം. പണി തീര്‍ന്നിട്ടില്ലാത്ത വിശുദ്ധ ദേവാലയത്തില്‍ (Sagrada Familia) കുറെ ആള്‍ക്കാര്‍ ഇറങ്ങി. വിചിത്രമായ ശില്പ ചാതുരി. ഗൌഡിയുടെ കയ്യൊപ്പിട്ട മറ്റൊരു നിര്‍മ്മിതി. പന്നിയൂര്‍ ക്ഷേത്രം പോലെ പണി തീര്‍ന്നിട്ടില്ല എന്നുള്ളതും ഇതിന്‍റെ ഒരു പ്രശസ്തിയാണ്. പെരുന്തച്ചന്മാര്‍ ബാക്കി വച്ചതാണ്, പെട്ടെന്ന് കൂട്ടിയാല്‍ കൂടുമോ?

ഒളിമ്പിക് സ്റ്റേഡിയവും, മനോഹരമായ പാലസ് മുസിയവും ഒക്കെ കടന്നു അവസാനം ഒരു കേബിള്‍ കാര്‍ പൊയന്റില്‍ ( Teleferico de Montjuic ) ഇറങ്ങി. ഇവിടെ എന്തായാലും അടപ്പുള്ള കേബിള്‍ കാര്‍ ആണ്. എന്നാലും കയറുമ്പോള്‍ മുകളിലേക്കും ഇറങ്ങുമ്പോള്‍ പിന്നിലേക്കും.. ഒരേ ആഴത്തെ , വെറുതേ പേടിയ്ക്കും ഞാന്‍ .    അഗാധമായ താഴ്വാര ദൃശ്യങ്ങളെക്കാളും എന്‍റെ മുഖത്തെ ഭയഭാവ ഹാവാദികള്‍ എല്ലാവരെയും രസിപ്പിച്ചുവത്രേ. റോഡിനു മുകളിലൂടെ, Montjuic മലയിലേക്ക്, ഏറ്റവും മുകളിലെ കോട്ട വരെ കയറി.


പീരങ്കികള്‍ പൊയ്പോയ സുവര്‍ണ്ണകാലം അയവിറക്കി കിടക്കുന്നു. എത്രയോപേരെ ചരിത്രത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടാവും . അവരുടെ പിന്മുറക്കാര്‍   ഇന്ന് ഇതിന്‍റെയൊക്കെ പുറത്തു കയറിയിരുന്നു  ചിത്രങ്ങളെടുക്കുന്നു. നഗരം ഒട്ടാകെ കാണാം. കടലും തുറമുഖവും മലയും  കൂറ്റന്‍ കെട്ടിടങ്ങളുമെല്ലാം. ക്യാമറയ്ക്ക്  മുന്നിലേയ്ക്ക്  കടല്‍ക്കാക്കകള്‍ പാറിവന്നു പോസ്സു ചെയ്തുകൊണ്ടിരുന്നു.  


വൈകിട്ട് തുറമുഖത്തു (Port Vell) പോയി. കപ്പലുകള്‍ ഫിഷിംഗ് ബോട്ടുകള്‍ ഷോപ്പിംഗ്‌ മാളുകള്‍...കരയിലും കടലിലും തിരക്കാണ്. ഒരു വശത്ത്, ക്രിസ്റ്റഫര്‍ കൊളംബസ് കടലിലേയ്ക്ക് കൈ ചൂണ്ടി നില്‍ക്കുന്ന പ്രതിമ, മറുകയ്യില്‍ ചുരുട്ടിയ ഭൂപടം. അപാരമായ കടലിനപ്പുറം കരകള്‍ കണ്ടെത്താനായുള്ള അദ്ദേഹത്തിന്റെ യാത്രകളുടെ സ്മാരകം, യാത്രകള്‍ക്കൊടുവില്‍  വിശ്രമിക്കാനെത്തിയ കരയാണിതെന്നു ചരിത്രം . അമേരിക്ക കണ്ടെത്തിയ ശേഷമുള്ള വരവില്‍ രാജാവും രാജ്ഞിയും ഒരുക്കിയ സ്വീകരണത്തിന്റെ ഭാഗമാണത്രേ ഈ  പ്രതിമ.

കൊളംബസ്  സ്മാരകം 

അകാശങ്ങള്‍ക്കപ്പുറം  മറ്റൊരു ഭൂമികണ്ടെത്തുന്ന മനുഷ്യന്‍റെ പ്രതിമ  കൈ ചൂണ്ടുന്നത് ഏതു ദിക്കിലേക്കായിരിക്കും? വിശ്രമിക്കാന്‍ അയാള്‍ പോകുന്നത് ഏതു ഭൂമിയിയിലായിരിക്കും ? എവിടെയോ ആ പ്രതിമ എപ്പോഴേ നിര്‍മ്മിക്കപ്പെട്ടിരിയ്ക്കുമോ?..ആര്‍ക്കറിയാം?


കടലിനോട് ചേര്‍ന്നുള്ള അക്വേറിയത്തിലും കയറി. കൂറ്റന്‍ സ്രാവുകള്‍ തലങ്ങും വിലങ്ങും പായുന്ന വെള്ളത്തിന്റെ അടിയില്‍  ഗ്ലാസ്‌ ഇടനാഴി.  താനേ നീങ്ങുന്ന ഇടനാഴി വഴിയില്‍ നിന്ന്  , മീനുകള്‍ക്കടിയിലൂടെ പതുക്കെ നീങ്ങി.   ഗ്ലാസ്‌ എങ്ങാനും പൊട്ടിയാല്‍ സ്രാവുകള്‍ക്ക് കുശാല്‍.! ( ഏയ്‌! സായിപ്പുണ്ടാക്കിയാല്‍ പിന്നെ പൊട്ടില്ലന്നല്ലേ ).  ജല  ജീവിതം കണ്ടു കണ്ട് അക്വേറിയ ദര്‍ശനം അവസാനിച്ചു. സത്യത്തില്‍  ടിക്കറ്റ്‌ നിരക്കിനനുസരിച്ച ദൈര്‍ഘ്യം തോന്നിയില്ല. യൂറോപ്പിലെ വലിയ അക്വേറിയങ്ങളില്‍ ഒന്നാണ്.

തുറമുഖം 
കാഴ്ചകള്‍ കണ്ടു സന്ധ്യ കഴിഞ്ഞു. മുകളിലും താഴെയും വിളക്കുകള്‍. തൊട്ടടുത്ത 'മാളി'ലേക്ക് (Maremàgnum moll ) നടന്നു. കടലിനു അഭിമുഖമായി ഗ്ലാസ്‌ റിഫ്ലക്ഷന്‍ ഉള്ള ഭക്ഷണ ശാലകള്‍.. കഴിക്കുന്നവരെ നാലുപാടും പ്രതിബിംബിച്ചു കാണുന്നു. ഇങ്ങനെ സ്വയം പ്രതിബിംബിച്ചു ഭക്ഷണം കഴിക്കാന്‍ ചാര്‍ജ് ഇരട്ടി!. അതുകൊണ്ട് മേല്‍ക്കണ്ണാടികള്‍ ഇല്ലാത്ത ഒരു സ്പാനിഷ് ഹോട്ടലില്‍ കയറി.

തുടങ്ങാന്‍ 'സ്പാനിഷ് ടാപാസ്' (Spanish Tapas) , ചെറു മീനുകള്‍ പൊരിച്ചത് ഒരു പ്ലേറ്റില്‍  ഇടയില്‍ ഒരു കുഞ്ഞുനീരാളിയും കൂടി! (സമാധാനമായി കഴിക്കാന്‍ സമ്മതിക്കില്ല.) മെയിന്‍ കോഴ്സ് കുറച്ചു കൂടി നല്ല പേരാണ്, 'പയെലാ പാന്‍' (Paella Pan). ചെറിയ (വളരെ...ചെറിയ ) ചീനച്ചട്ടിയില്‍ പുളി ചേര്‍ത്തു  കറി വച്ച ഞണ്ട് കഷണങ്ങള്‍ക്കിടയില്‍ കുറച്ചു കറുത്ത  ചോറ്. ചൂടാറാതിരിക്കാന്‍ അടുപ്പുമായി തന്നെ ചീനച്ചട്ടി മേശപ്പുറത്തെത്തി. ആഡംബരങ്ങള്‍ക്കിടയില്‍ നിന്നും ‘ആഴക്കു വറ്റ്’ തിരഞ്ഞെടുത്തു. അളവ് കുറവായതിനാലോ എന്തോ ചോറിനു  നല്ല  രുചിയുണ്ടായിരുന്നു.  ചീനച്ചട്ടിയില്‍ ഇങ്ങനെ ചോറും കറിയും ഒന്നിച്ചു പറ്റിച്ചു വയ്കുന്നത് ഇവിടുത്തെ പ്രത്യേക രീതിയാണ്, ഒരു പുളി സാദം സ്റ്റൈല്‍. 


ഭക്ഷണം കഴിഞ്ഞിറങ്ങി, ഒരു കൊച്ചു കപ്പല്‍ പാലത്തിനടുത്തേക്ക് വരുന്നത് കണ്ടു ഞാനോടിച്ചെന്നു. പിളര്‍ന്നു മാറി വഴിയൊരുക്കുന്ന പാലം ആകുമെന്നു  കരുതി. കരുതിയ  പാലം മറ്റേതോ ഭാഗത്തായിരുന്നു, എന്‍റെ മുന്നിലെ  ഗേറ്റ് അടച്ചു.  കപ്പലില്‍ നിന്നും ചരക്കുകള്‍ ഇറങ്ങി തുടങ്ങി. ഞാന്‍ ചമ്മി തിരിച്ചു നടന്നു. 


---------------------------------------------------------------------------------------------(തുടരും..)

Comments

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....