ചുവന്ന പെട്ടിയും ഞങ്ങളും ബാര്‍സിലോണയില്‍ 2


രാവിലെയും പെട്ടി വന്നില്ല. അപ്പൂസ്‌ പതിവിലും നേരത്തെ എണീറ്റ് ഒരിക്കലും പതിവില്ലാത്ത  ഉത്കണ്ഠ പ്രകടിപ്പിച്ചു, ‘ഇനി പല്ലുതേയ്ക്കാനെന്തു ചെയ്യും?’ 

പേയ്സ്റ്റും ബ്രഷും മാത്രമല്ല അവശ്യവസ്തുക്കളെല്ലാം അതില്‍ത്തന്നെ. എന്നാല്‍ വിലപിടിച്ചതൊന്നും ഇല്ലാത്തതിനാല്‍ പെട്ടി ഇന്‍ഷുര്‍ ചെയ്തിട്ടുമില്ല. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍' സിനിമയില്‍ കണ്ടതുപോലെ , രാവിലെ ഏതെന്കിലും കടയില്‍ ചെന്ന്, ‘രണ്ടു മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും ആവശ്യമായ എല്ലാത്തരം വസ്ത്രങ്ങളും ഓരോന്ന്', എന്ന് പറയുന്നതോര്‍ത്തുഅതും കഥകളിമുദ്രയില്‍! വേനല്ക്കാലമായിരുന്നെങ്കില്‍   ഇതിന്‍റെയൊന്നും ഒരാവശ്യവുമില്ല. പറഞ്ഞിരിക്കുമ്പോഴേക്കും പെട്ടി എത്തി.

ഒന്ന് വൃത്തിയായി, പുറത്തിറങ്ങി. ഇടതിങ്ങിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. മുകളില്‍ ചതുരാകാശം. താഴെ മെട്രോ റെയില്‍. ഇടയില്‍  ചെറിയ റോഡുകള്‍... റോഡുകളെക്കാള്‍ വീതിയുള്ള നടപ്പാതകളില്‍ യൂണിഫോര്‍മിട്ട  സൈക്കിളുകള്‍ വരി വരിയായി സവാരിക്കാരെ കാത്തിരിക്കുന്നു . പാസ്‌ ഉപയോഗിച്ച് സൈക്കിള്‍ വാടകക്ക് എടുക്കാം, എന്നിട്ട് ആവശ്യം കഴിഞ്ഞാല്‍ ഏതെങ്കിലും സ്റ്റാന്‍ഡില്‍ തിരികെയെത്തിക്കാം. ഈ സംവിധാനം തന്നെ ആണ് പാരീസിലും.

Guëll Park- ഒരു കാഴ്ച 

മെട്രോയില്‍ കയറി ഗൌഡിയുടെ പാര്‍ക്കിലേക്ക് (Guëll Park). പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വലിയ ശില്പിയാണ് ആന്റണി ഗൌഡി. അദ്ദേഹത്തിറെ വീടിനടുത്ത (ഇപ്പോള്‍ സ്മാരക മ്യുസിയം) ഒരു കുന്നാണ് ഈ പാര്‍ക്ക്. കുന്നു മുഴുവന്‍ അദ്ദേഹത്തിന്‍റെ കരവിരുത് കാണാം. തട്ടു തട്ടായി, പല വിധ ശില്പ വേലകള്‍ . അകത്തേക്കു കയറിയില്ല, അടുത്തു നിന്ന് കണ്ടതെയുള്ളൂ, കുന്നില്‍ കൊത്തി അകത്തളങ്ങളും ചിത്രവേലകളും തീര്‍ത്തിരിക്കുന്നു , ഹാളിന്റെ  മുകള്‍ഭാഗത്ത്‌ കല്ലുകള്‍ താഴേക്കു വീഴാന്‍ പോകുന്നപോലെ. പ്രത്യേക തരം ക്രിസ്ടല്‍ പണികളും ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്.


കുന്നിന്റെ മുകളില്‍ എത്തിയാല്‍ നഗരം നിറച്ചു കാണാം. തണുത്ത കാറ്റ് വീശുന്നു. ഒരു കാപ്പിക്കട വരെ കയറി. ആള്‍ക്കാര്‍ കുടുംബത്തോടെ വേഷപ്രശ്‌ചന്നരായി നടക്കുന്നു, കളികളും, ആഘോഷങ്ങളും പൊടിപൊടിക്കുന്നു. കാര്‍ണിവല്‍ സമയം ആണ്. ( ഈസ്റ്ററോടടുപ്പിച്ചു  ഇത്തരം പല  കാര്‍ണിവല്‍സ്‌ ഉണ്ടാകുമെന്നും എല്ലാം കഴിഞ്ഞ്  ഒരുമിച്ചു കുമ്പസാരിക്കുമെന്നും പിന്നീട് ഒരു  സുഹൃത്ത്‌ പറഞ്ഞു ! )


ഇടയില്‍ കുറച്ചു ഹിന്ദി കേട്ടു. പാരീസിലെ പോലെതന്നെ, തിരക്കുള്ള സ്ഥലങ്ങളില്‍ കൌതുക വസ്തുക്കള്‍ വില്‍ക്കാന്‍ വരുന്നവര്‍ കൂടുതലും പഴയ ഇന്തോസ്ഥാന്‍ കാരാണ്. (ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ) അനധികൃത കച്ചവടം. പോലീസ് ഇടയ്ക്കു പ്രത്യക്ഷപ്പെടും. ഗ്യാങ്ങിന്റെ സിഗ്നല്‍ കിട്ടിയാലുടന്‍ വിരിച്ച തുണി വാരിക്കൂട്ടി സഞ്ചിയാക്കി, കമ്മലുകള്‍ കൊളുത്തിയ കുടകള്‍ മടക്കി, ഓടും. മറ്റൊരു സ്ഥലത്ത് പോയി വീണ്ടും വിരിക്കും. ജീവിക്കാനുള്ള ഈ ഓട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു , ഒരു കൂടുമാറ്റത്തിന്റെ തുടര്‍ച്ച.


Guëll Park-  മറ്റൊരു കാഴ്ച  
പൊടി മണ്ണ് നിറഞ്ഞ കുന്നില്‍, നിറയെ പന മരങ്ങള്‍ കായ്ച്ചും പൂങ്കുല നിറച്ചും നില്‍ക്കുന്നു . പച്ചപ്പനന്തത്തകളുടെ ലോകം. കൂട്ടു കൂടി നടക്കുന്ന തത്തകള്‍ , കൂടിനായി ചുള്ളി തേടുന്നവര്‍ , കൂട്ടില്‍ അമ്മയെ കാത്തിരിക്കുന്നവര്‍. അങ്ങിങ്ങ് പ്രാവുകളും കുരുവികളും, പിന്നെ കടലിനോടടുത്താല്‍ നിറയെ കടല്‍ കാക്കകളും. വിതയ്ക്കാതെയും കൊയ്യാതെയും അവരങ്ങനെ കഴിയുന്നു.

കടല്‍ കാറ്റ് സമ്മാനിച്ച ജലദോഷം , കുന്നിന്‍ മുകളിലെ കാറ്റില്‍ കടുത്തു. യാത്ര തല്‍ക്കാലം മതിയാക്കി  മടങ്ങി. ഓറഞ്ചു കായ്ച്ചു നില്‍ക്കുന്ന ഇടവഴികളിലേയ്ക്ക് ..

സ്പെയിന്‍ കടുത്ത  തണുപ്പുള്ള സ്ഥലമല്ല, അതുകൊണ്ട് ശൈത്യകാലത്തെ റൂം ഹീടിംഗ് സംവിധാനങ്ങള്‍ അത്ര നന്നല്ല ,  പുറത്തെ തണുത്ത കാറ്റും, അകത്തെ ചൂട് കാറ്റും. ഒരു പനിക്കിതു ധാരാളം. പ്രശാന്ത് ചുരുണ്ട് കൂടി.
-----------------------------------------------------------------------------------(തുടരും....)

Comments

  1. പക്ഷെ ഇന്നാണ് ഞാന്‍ പ്രൊഫൈല്‍ ശ്രദ്ധിച്ചത്. ഫ്രാന്‍സില്‍ നിന്ന് ഇത്ര സുന്ദരമലയാളം. (എനിക്കൊരു ഇവിടെ ഒരു ഫ്രന്റ് ഉണ്ടായിരുന്നു ഫ്രാന്‍സില്‍ നിന്ന്. ഫ്രാന്‍സുവ. ഇപ്പോള്‍ ബ്രസീലില്‍ ആണ്)

    ReplyDelete
  2. നല്ല വരികൾ ..തുടർച്ചയായി എഴുതൂ..ചെറിയ ലേഖനങ്ങൾ വായനയുടെ സുഖം കളയുന്നു

    ReplyDelete
    Replies
    1. നന്ദി പഥികന്‍.. ,ഉദാ: ഈ വിവരണം നാലായിട്ടു മുറിക്കാതെ ഒന്നിച്ചു എഴുതാമായിരുന്നു എന്നാണോ ഉദ്ദേശിച്ചത്?

      Delete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....