ചുവന്ന പെട്ടിയും ഞങ്ങളും ബാര്‍സിലോണയില്‍ 1


ചുവന്ന പെട്ടിയ്ക്കു ചുറ്റും. 
നീട്ടിപ്പിടിച്ച കത്തിലെ വരികള്‍ പ്രശാന്ത്‌ ഉറക്കെ വായിച്ചു. ‘ലഗ്ഗേജ് അന്വേഷിക്കാനായി ഞങ്ങളുടെ വിദഗ്ധമായ അന്വേഷണ സിസ്ടത്തിലേക്ക് അപേക്ഷ കൊടുത്തിരിക്കുന്നു. താഴെ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേരും അഡ്രസ്സും'....കത്തു മടക്കിയിട്ട് എനിക്കൊരു കുത്ത് കൂടി. 'അപ്പൊ, ലഗ്ഗേജിന്റെ കാര്യം ഗോപി!'

മൂന്നു ദിവസത്തെ സ്പെയിന്‍ സന്ദര്‍ശനത്തിനു എത്തിയ ഞങ്ങളുടെ മൂവരുടെയും സാധനങ്ങള്‍ വച്ച , സന്തത സഹചാരിയായ ചുവന്ന പെട്ടി ബാര്‍സിലോണയില്‍ വിമാനമിറങ്ങിയില്ല. പരാതി കൊടുത്തപ്പോള്‍ എന്‍റെ കമ്പനിയുടെ ഔപചാരിക മറുപടി കത്തു എന്‍റെ കയ്യില്‍ തന്നെ കിട്ടി.  എനിക്കതു തന്നെ കിട്ടണം.

അവധി ക്യാന്‍സല്‍ ചെയ്തു തിരികെ പോയി പെട്ടി കണ്ടു പിടിക്കേണ്ടി വരുമോ എന്ന് ആലോചിച്ചപ്പോഴേക്കും മറുപടിയെത്തി , പെട്ടി വിമാനത്തില്‍ കയറാതെ പാരീസില്‍  തന്നെ കിടപ്പാണത്രേ! ഒന്ന് നിര്‍ബന്ധിക്കാരുന്നില്ലേന്നു ചോദിച്ചപ്പോള്‍, രാത്രി വണ്ടിക്കു കയറ്റിവിട്ട് നേരെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചേക്കാമെന്ന്. അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയും പരിഹരിച്ചും  ആഗോള കമ്പനികള്‍ കാലം കഴിക്കുന്നു.


എയര്‍പോര്‍ട്ടിലെ ഭക്ഷണ ശാലയില്‍ കഴിക്കുന്നവരെക്കാള്‍ കൂടുതല്‍ കാത്തിരിക്കുന്നവര്‍ ആണ്. അപ്പൂസിന്‍റെ പാത്രത്തിലെ ഫ്രൈട്സ് കുറേശ്ശെ മാറ്റി , ലെറ്റ്യൂസിലകള്‍ നീക്കിയിട്ട് കൊടുത്തു കൊണ്ടാണ് ഞാന്‍ കഴിക്കുന്നത്‌. അവനതു തിരിച്ചു നീക്കുമ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ചു  വാരിക്കൊടുത്തു കൊണ്ടിരുന്നു. അടുത്തിരുന്ന ഒരു അപ്പുപ്പന്‍ ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നു. കേരളത്തില്‍ പിറന്ന ആണ്കുട്ടിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, തനിയെ എടുത്തു കഴിച്ചില്ലെങ്കില്‍   ചിലപ്പോ പോലീസ് കൊണ്ടുപോകും. അപ്പൂസിനെ വിരട്ടാന്‍ ഒരു ശ്രമം നടത്തി. എവിടെ? കള്ളനറിയാത്ത പോലിസുണ്ടോ  ? കാത്തിരുന്നു കുറേ കഴിഞ്ഞപ്പോള്‍, മകനായിരിക്കണം, ഒരു ചെറുപ്പക്കാരനെത്തി. അപ്പുപ്പന്‍ അയാളെ കെട്ടിപ്പിടിച്ചു. ആശ്വാസത്തിന്റെ  എങ്ങലടികള്‍..  വഴി പിരിഞ്ഞ ഒരു കുട്ടി അച്ഛനടുത്തെത്തിയതു പോലെ . ഇവിടെ അച്ഛന്‍റെ സ്ഥാനത്ത് മകനാണെന്നു മാത്രം.


ബാര്‍സിലോണ യുടെ ഉള്ളിലേയ്ക്ക്.

പുറത്തു പതിമൂന്നു ഡിഗ്രിയോളം ചൂടുണ്ട്. യൂറോപ്പില്‍ പലയിടങ്ങളിലും ഇപ്പോഴും കടുത്ത ശൈത്യം ആണ്. ഒളിമ്പിക്സ് മോടി കൂട്ടിയ കാഴ്ചകള്‍ വഴിയിലേ കണ്ടു തുടങ്ങി.. ബാര്‍സിലോണ  മലയിലേക്ക് കയറിയും കടലിലേയ്ക്കിറങ്ങിയും വളര്‍ന്നു കിടക്കുന്നു.


വിശാലമായ പ്രധാന നിരത്തുകള്‍   , അങ്ങിങ്ങ് ശില്പ ഭംഗിയുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍.  ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ പോലെ..ചെറിയ നിരത്തുകള്‍, ഇടതൂര്‍ന്ന ചതുര കെട്ടിടങ്ങള്‍. എല്ലായിടവും  വീതിയുള്ള നടപ്പാതകളുണ്ട്. ഉള്ളിലെ വഴിയോരങ്ങളില്‍ ഓറഞ്ചു മരങ്ങള്‍.  വെളുത്ത പൂക്കളും, പച്ച നാരങ്ങ പോലുള്ള പൊട്ടു കായ്കളും തുടുത്ത പഴങ്ങളും നിറച്ചു നില്‍കുന്നു . എങ്കിലും കയ്യെത്തുന്ന  ഉയരത്തില്‍  ഒരു കായ്പോലുമില്ല.

ഓറഞ്ചിടവഴികളിലൊന്നിന്‍റെ ഓരത്താണ് ഞങ്ങള്‍ ബുക്ക്‌ ചെയ്ത അപ്പാര്‍ട്ട്മെന്‍റ്. ഒരു വീടിനു വേണ്ട അത്യാവശ്യ സൌകര്യങ്ങളൊക്കെയുണ്ട്.   ബാക്കിയൊക്കെ വന്നിട്ടില്ലാത്ത ഞങ്ങളുടെ പെട്ടിയിലുണ്ട്. ജനാലകള്‍  തുറന്നപ്പോള്‍, താഴെ റോഡരുകിലെ മരങ്ങള്‍ വെള്ളപ്പൂക്കള്‍ കാട്ടി ചിരിച്ചു. വന്ന വഴിയിലെ പരിചയം.


വൈകിട്ട് അടുത്തുള്ള കടല്‍ത്തീരത്തു പോയി. വിജനമായ തീരം. തണുത്ത കാറ്റും.  വേനല്‍ക്കാലത്തേ ആളുണ്ടാവൂ. കുറച്ചു നടന്നപ്പോള്‍ ഒരു സൈന്‍ ബോര്‍ഡു കണ്ടു നിന്നു. ഇത് ദിഗംബര സ്വാതന്ത്ര്യത്തിന്‍റെ ബീച്ച് ആണ് (nude beach). 
ദിഗംബര തീരം.

ഇവിടെ വസ്ത്രം ധരിച്ചു പ്രവേശിക്കാന്‍ പാടില്ല. തണുപ്പ് കാലത്തു ആരാണ് നിയമം നോക്കാന്‍ വരിക? എങ്കിലും വിവസ്ത്രരായി  വെയിലു കായുന്ന ചില പൂച്ചകള്‍ ഞങ്ങളെ തുറിച്ചു നോക്കി. അവര്‍ക്കരികില്‍  മറ്റൊരു ബോര്‍ഡു കൂടി, ‘ചൂണ്ടയിടല്‍ പാടില്ലത്രേ’ ! തൊട്ടടുത്ത്‌  പാറക്കെട്ടുകളില്‍, ചിലര്‍ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്നു. പ്രതിമപോലെ.  

തിരികെ നടക്കുമ്പോള്‍ ശ്രദ്ധിച്ചു, വഴിയരികില്‍ അങ്ങിങ്ങ്  ചെറിയ കളിത്തട്ടുകള്‍. ധാരാളമാളുകള്‍ ഫുട്ബാള്‍ കളിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്.  കാണികളില്ല. എല്ലാവരും കളിക്കാരാണ്. വായിക്കാന്‍ ആളില്ലെങ്കിലും എഴുതിക്കൂട്ടുന്ന എഴുത്തുകാരെപ്പോലെ തന്നെ.  (ആത്മപ്രശംസയല്ല, സത്യം).

കുട്ടികളുടെ പാര്‍ക്കിലും പന്തുകളി തന്നെ. വഴിയരുകില്‍ ഇരിക്കാനുള്ള സ്ഥലങ്ങളില്‍ പലതിനും ഒരു സ്റ്റേഡിയം ടച്ച്‌. ബാര്‍സാ ക്ലബിനു     മുന്നില്‍ വലിയ ഫ്ലക്സ്സ് ബോര്‍ഡുകള്‍. കളികാണാന്‍ നീണ്ട ക്യൂ. പന്തൊരു മതവും ബാര്സാ ക്ലബ്‌ അമ്പലവും. കളിക്കാരാണ് ദൈവങ്ങള്‍.  പ്രധാന എതിരാളികള്‍  സ്പെയിനിലെ മാഡ്രിഡ്‌ ക്ലബ്‌ കളിക്കാര്‍.. പ്രാദേശികതയുടെ തീവ്രതയില്‍ സ്പെയിനില്‍ നിന്നും വിടുതല്‍ ആഗ്രഹിച്ചിരുന്ന പ്രദേശം കൂടിയാണിത്. നഗരത്തിന്റെ രക്തത്തിലുണ്ട്. പന്തും ഗിറ്റാറും, കാത്തലോന്‍ (Catalon)  സംസ്കാരവും. കാത്തലോന്‍ എന്ന പ്രാദേശിക ഭാഷ തന്നെ ആണ്, ഇവിടുത്തെ പ്രഥമ ഭാഷ . സ്പാനിഷ് രണ്ടാമതേയുള്ളൂ. ഇംഗ്ലീഷോ..? ഏതു ഇംഗ്ലീഷ്...? 


..........................................................................................................(തുടരും.....)

Comments

  1. ലഗേജ് വന്നില്ലെങ്കില്‍ ചില എയര്‍ലൈനുകള്‍ ഒരു സര്‍വൈവല്‍ കിറ്റ് തരാറുണ്ട്.

    ReplyDelete
    Replies
    1. ഊരുചുറ്റലിനു ചിലവുകുറഞ്ഞ എയര്‍ലൈന്‍സ്‌ (with out insurance too) അല്ലെ നല്ലത് . അതാവും കിറ്റ് കിട്ടാത്തത്. :)

      Delete
  2. "പന്തൊരു മതവും ബാര്സാ ക്ലബ്‌ അമ്പലവും...." യുറോകപ്പ്‌ കിട്ടാതെങ്ങനെ? ..

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....